മലപ്പുറം വണ്ടൂരിൽ ബാറിൽ യുവാവിന്റെ പരാക്രമം. രണ്ട് ബാർ ജീവക്കാരെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പുളിക്കൽ സിറ്റി പാലസ് ബാറിലാണ് ആക്രമണം. എറിയാട് തൊണ്ടിയിൽ താഴത്തെ വീട്ടിൽ ഷിബിലി (28)ആണ് ജീവനക്കാരെ കുത്തിയത്. ഇയാൾക്കും പരിക്കുണ്ട്. കണ്ണൂർ മുള്ളരിക്കണ്ടി ആകാശ് (25), അഭിജിത്ത് (25) എന്നീ ജീവനക്കാരെയാണ് ഷിബിലി കുത്തിയത്. ഇരുവരേയും താലൂക്ക് ആശുപത്രിയിലും പരിക്കേറ്റ ഷിബിലിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബാറിൽ എത്തിയ ഷിബിലി അക്രമാസക്തനായി കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരെ കുത്തുകയായിരുന്നുവെന്നു മാനേജർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ആക്രമണത്തിനിടെ യുവാവ് 40 ലിറ്ററോളം മദ്യം നശിപ്പിച്ചു. മേശ, കസേര, സിസിടിവി ക്യാമറ, ജനൽ എന്നിവയും അടിച്ചു തകർത്തു. ബാറിൽ രണ്ട് മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ഷിബിലിയെ പൊലീസ് എത്തി കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾ നേരത്തേയും ബാറിലും താമസ സ്ഥലത്തും എത്തി ജീവനക്കാരെ ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ കേസുണ്ടെന്നും ബാർ മാനേജർ വ്യക്തമാക്കി. പരിക്കേറ്റവരുടെ മൊഴി പൊലീസ് ശേഖരിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരുന്നു.
















