മതിയായ യാത്രാരേഖകളും അനുമതികളുമില്ലാതെ ഇന്ത്യയുടെ അതീവ സുരക്ഷാ പ്രാധാന്യമുള്ള പ്രദേശങ്ങളായ ലഡാക്കിലും ജമ്മു കശ്മീരിലും പ്രവേശിച്ച ചൈനീസ് പൗരൻ അറസ്റ്റിൽ. 29 വയസ്സുകാരനായ ഹു കോംഗ്തായ് എന്ന യുവാവാണ് സൈന്യത്തിന്റെ പിടിയിലായത്. ചോദ്യം ചെയ്യലിൽ, പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങളെയും പ്രധാന രാഷ്ട്രീയ വിഷയങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഇയാൾ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
ചൈനീസ് പൗരനെ ഡൽഹിയിലെത്താൻ അനുവദിച്ചത് ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ടൂറിസ്റ്റ് വിസയിലായിരുന്നു. നവംബർ 19-നാണ് ഇയാൾ ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയത്. വാരണാസി, ആഗ്ര, ന്യൂഡൽഹി, ജയ്പൂർ, സാരാനാഥ്, ഗയ, കുശി നഗർ എന്നിവിടങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനാണ് വിസ അനുവദിച്ചിരുന്നത്. എന്നാൽ വിസ നിയമങ്ങൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് യുവാവ് യാത്ര ചെയ്തു.
നിയമ ലംഘനം നടത്തി നവംബർ 20-ന് ഇയാൾ ലേയിലേക്ക് വിമാനം കയറി. ലേ എയർപോർട്ടിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ (FRRO) രജിസ്റ്റർ ചെയ്യേണ്ടതുണ്ടായിരുന്നെങ്കിലും ഇയാൾ അതിന് തയ്യാറായില്ല. ലേയിൽ തങ്ങിയ മൂന്ന് ദിവസത്തിനുള്ളിൽ സാൻസ്‌കാർ മേഖലയിലും ഹിമാലയൻ പട്ടണത്തിലെ പ്രധാന സ്ഥലങ്ങളിലും ഇയാൾ സന്ദർശനം നടത്തി. തുടർന്ന് ഡിസംബർ 1-ന് ശ്രീനഗറിൽ എത്തുകയും ഒരു രജിസ്റ്റർ ചെയ്യാത്ത ഗസ്റ്റ് ഹൗസിൽ താമസിക്കുകയും ചെയ്തു.
ഇയാൾ സന്ദർശിച്ച സ്ഥലങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. കഴിഞ്ഞ വർഷം ഒരു ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെ സൈന്യം വധിച്ച ഹാർവാനിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രവും ഇയാളുടെ സന്ദർശന സ്ഥലങ്ങളിലുണ്ട്. കൂടാതെ, സൈന്യത്തിന്റെ വിക്ടർ ഫോഴ്‌സ് ആസ്ഥാനത്തിന് സമീപമുള്ള ദക്ഷിണ കശ്മീരിലെ അവന്തിപൂർ പ്രദേശം, ശങ്കരാചാര്യ കുന്നുകൾ, ഹസ്രത്ബാൽ, ദാൽ തടാകത്തിനടുത്തുള്ള മുഗൾ ഗാർഡൻ ഉൾപ്പെടെ ശ്രീനഗറിലെ നിരവധി തന്ത്രപ്രധാനമായ പ്രദേശങ്ങളും ഇയാൾ സന്ദർശിച്ചിരുന്നു. സംശയം തോന്നിയ സൈനികരാണ് ഇയാളെ പിടികൂടിയത്.
യുവാവിന്റെ ഫോൺ പരിശോധിച്ചതിൽ സുപ്രധാന വിവരങ്ങൾ കണ്ടെത്തി. കശ്മീർ താഴ്‌വരയിലെ സിആർപിഎഫ് വിന്യാസത്തെക്കുറിച്ചും, 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുമുള്ള വിവരങ്ങൾ ഇയാൾ തിരഞ്ഞതായി സെർച്ച് ഹിസ്റ്ററിയിൽ നിന്നും വ്യക്തമായി. ഇയാൾ ഒരു ഇന്ത്യൻ സിം കാർഡ് സംഘടിപ്പിച്ചതായും സൈന്യം കണ്ടെത്തി.
അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്‌സിൽ ബിരുദം നേടിയ താൻ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നാണ് ഹു കോംഗ്തായ് അധികൃതരോട് പറഞ്ഞത്. യുഎസ്, ന്യൂസിലാൻഡ്, ബ്രസീൽ, ഫിജി, ഹോങ്കോംഗ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇയാൾ സന്ദർശിച്ചിട്ടുണ്ടെന്ന് പാസ്‌പോർട്ട് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. വിസ നിയമങ്ങൾ ലംഘിച്ച ഇയാളെ വിവിധ ഏജൻസികൾ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നിലവിലെ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ സ്വന്തം രാജ്യത്തേക്ക് തിരികെ അയക്കാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
















