പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണ കേസിൽ നിർണ്ണായക വഴിത്തിരിവ്. രണ്ടാമത്തെ യുവതിയുടെ മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തി. വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. കൂടാതെ, പ്രതികാര നടപടികളെ ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്നും യുവതി പോലീസിനെ അറിയിച്ചു.
വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി അടുപ്പത്തിലായതും പിന്നീട് പീഡിപ്പിച്ചതും. യുവതിയുടെ മൊഴി പ്രകാരം, ഇവരുടെ വിവാഹ കാര്യങ്ങൾ സംസാരിക്കാനായി രാഹുൽ യുവതിയുടെ വീട്ടിൽ എത്തുകയും ചെയ്തിരുന്നു.
വീട്ടുകാർക്ക് ഈ ബന്ധത്തോട് താൽപ്പര്യമില്ലായിരുന്നെങ്കിലും, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ശേഷവും രാഹുൽ ആലോചനയുമായി യുവതിയുടെ വീട്ടിലെത്തി. എന്നാൽ, പിന്നീട് രാഹുലിന്റെ നിലപാടിൽ മാറ്റം വരികയും വിവാഹ കാര്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ രാഹുൽ, വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയതായും മൊഴിയിലുണ്ട്.
രാഹുലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെനി നൈനാനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഭയമാണെന്ന് യുവതി മൊഴിയിൽ വ്യക്തമാക്കി. രാഹുലിൽ നിന്നും ഫെനി നൈനാനിൽ നിന്നും പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് ഭയന്നതിനാലാണ് സംഭവം നടന്ന് ഇത്രയും കാലം പരാതി നൽകാതിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിനെതിരായ ആദ്യ പരാതി പുറത്തുവന്നതോടെയാണ് തനിക്ക് പരാതി നൽകാൻ ധൈര്യം ലഭിച്ചതെന്നും യുവതി മൊഴിയിൽ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന യുവതി കേസ് അന്വേഷണവുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെത്തിയത്. പോലീസിന് ലഭിച്ച ആദ്യ പരാതി കൃത്യമായ മേൽവിലാസമില്ലാത്ത ഇ-മെയിൽ വഴിയായിരുന്നു. തുടർന്ന് പ്രത്യേക സംഘം നേരിൽക്കണ്ടാണ് യുവതിയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
ഇതിനു പിന്നാലെ അതിജീവിതയുടെ വൈദ്യപരിശോധനയും പോലീസ് അതീവ രഹസ്യമായി പൂർത്തിയാക്കിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ഹോംസ്റ്റേയുടെ അടുത്തുള്ള ഒരു സ്ഥലത്ത് വെച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.
അടുത്ത ദിവസങ്ങളിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഫോറൻസിക് സംഘത്തോടൊപ്പം പോലീസ് ഹോംസ്റ്റേയിൽ പരിശോധന നടത്തുമെന്നും സൂചനയുണ്ട്
















