മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട് ഉൾപ്പെടുന്ന വേങ്ങാട് പഞ്ചായത്തിലെ വാർഡ് 16-ൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഏജൻ്റിനും നേരെ ആക്രമണം. കോൺഗ്രസ് സ്ഥാനാർഥി ടി. ഷീനയെയും അവരുടെ ഏജൻ്റായ നരേന്ദ്രബാബു മാസ്റ്ററെയും സിപിഎം പ്രവർത്തകർ മർദിച്ചെന്നാണ് പരാതി.
ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
മമ്പറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും കെഎസ്എസ്പിഎ നേതാവുമായ റിട്ട. അധ്യാപകനാണ് പരിക്കേറ്റ നരേന്ദ്രബാബു മാസ്റ്റർ. അദ്ദേഹം നടത്തുന്ന മമ്പറത്തെ ജനസേവന കേന്ദ്രത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ ഒരു സംഘം സിപിഎം പ്രവർത്തകർ അതിക്രമിച്ചെത്തി മർദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ജനസേവന കേന്ദ്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടു. ദൃശ്യങ്ങളിൽ, ഒരു കൂട്ടം ആളുകൾ സ്ഥാപനത്തിനുള്ളിലേക്ക് കയറിവരുന്നതും ഇരുവരെയും മർദിക്കുന്നതും വ്യക്തമാണ്.
സ്ഥാനാർഥിയായ സ്ത്രീയെയും പ്രായമായ തിരഞ്ഞെടുപ്പ് ഏജൻ്റിനെയും ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാമെന്നും, ഇത് അത്യന്തം ഗൗരവകരമായ വിഷയമാണെന്നും കോൺഗ്രസ് ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം വാർഡ് ഉൾപ്പെടുന്ന പഞ്ചായത്തിൽ, തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർഥിക്കുനേരെ നടന്ന ആക്രമണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ജനാധിപത്യപരമായ പ്രവർത്തനങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
















