കേരളത്തിലെ കൊല്ലം തീരത്തുള്ളവ ഉൾപ്പെടെ രാജ്യത്താകമാനമുള്ള 13 ബ്ലോക്കുകളിലെ കടൽ മണൽ ഖനനത്തിനായുള്ള ലേല നടപടികൾ കേന്ദ്ര ഖനന മന്ത്രാലയം റദ്ദാക്കി. ടെൻഡറിൽ പങ്കെടുക്കാൻ ഒരു കമ്പനിയും എത്താത്തതിനെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം കേന്ദ്രം വിജ്ഞാപനമായി പുറത്തിറക്കിയത്.
കേരളം അടക്കമുള്ള 10 ബ്ലോക്കുകളിലെ ലേല നടപടികൾ റദ്ദാക്കിയത്, പലതവണ സമയപരിധി നീട്ടി നൽകിയിട്ടും നിക്ഷേപകരെ ആകർഷിക്കാൻ കഴിയാത്തതിനാലാണ്.
കൊല്ലത്ത് മൂന്ന് ബ്ലോക്കുകളിലാണ് കടൽ മണൽ ഖനനത്തിനായി കേന്ദ്രം നീക്കം ആരംഭിച്ചത്. എന്നാൽ, ഈ നടപടിക്കെതിരെ കേരളത്തിൽ ശക്തമായ എതിർപ്പുകൾ ഉയർന്നു വന്നിരുന്നു. ഈ എതിർപ്പുകൾ തീർത്ത ആശങ്കകൾ കാരണം ഇന്ത്യൻ കമ്പനികൾ ലേല നടപടികളിൽ നിന്ന് വിട്ടുനിന്നു.
ഇതേ തുടർന്ന് വിദേശ കമ്പനികൾക്കും അവരുടെ ഉപകമ്പനികൾക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് വ്യവസ്ഥകളിൽ ഭേദഗതി വരുത്തി. എന്നിട്ടും ഒരു കമ്പനിയും മുന്നോട്ട് വരാത്തതോടെ, ജൂലൈ 15 ന് നിശ്ചയിച്ച ആദ്യ വിജ്ഞാപനത്തിന് ശേഷം ജൂലൈ 28 വരെ നീട്ടിയ ടെൻഡർ നടപടികൾ റദ്ദാക്കുകയായിരുന്നു.
കടൽ മണൽ ഖനനം തീരദേശത്ത് പാരിസ്ഥിതിക നാശം സൃഷ്ടിക്കുമെന്നതിനാൽ ഖനന നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ രണ്ടു തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കൊല്ലം പരപ്പിൽ 242 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഖനനത്തിനായി ആദ്യം കണ്ടെത്തിയത്. കേരളത്തിന് സമീപം കടലിൽ 74.5 കോടി ടൺ മണൽ ശേഖരം ഉണ്ടെന്നാണ് കണ്ടെത്തൽ.
കേരളത്തിന് പുറമേ, ഗുജറാത്തിലെ പോർബന്ദർ തീരത്തോട് ചേർന്നുള്ള മൂന്ന് ബ്ലോക്കുകളിലെ ചുണ്ണാമ്പ് കളിമണ്ണ് ഖനനത്തിനുള്ള ടെൻഡറുകളും റദ്ദാക്കി. കൂടാതെ, ആൻഡമാൻ കടലിൽ ഗ്രേറ്റ് നിക്കോബാർ ദ്വീപസമൂഹത്തിൽ ഉൾപ്പെട്ട നാല് ബ്ലോക്കുകളിലെ ഖനനത്തിനുള്ള ടെൻഡർ നടപടികളും ഇതേ കാരണത്താൽ റദ്ദാക്കിയിട്ടുണ്ട്.
ഗ്രേറ്റ് നിക്കോബാർ ദ്വീപസമൂഹത്തിലെ മറ്റു മൂന്ന് ബ്ലോക്കുകളിൽ പെട്ട ഹോളി മെറ്റാലിക് നോഡ്യൂൾ ഖനനത്തിനായുള്ള ടെൻഡറിൽ കമ്പനികൾ പങ്കെടുത്തുവെങ്കിലും, അവരാരും സാങ്കേതിക യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിജയിച്ചില്ല.
പുതിയ കമ്പനികൾ വരാതിരിക്കുകയും ചെയ്തതോടെ ഈ മൂന്ന് ബ്ലോക്കുകളിലെ ലേല നടപടികളും റദ്ദാക്കി. ഇതോടെ രാജ്യത്താകെയുള്ള 13 ഓഫ്‌ഷോർ ഖനന ബ്ലോക്കുകളിലെ ലേല നീക്കങ്ങളാണ് കേന്ദ്രം റദ്ദാക്കിയിരിക്കുന്നത്.
















