കേരളത്തിലാകെ ആഞ്ഞുവീശിയ യു.ഡി.എഫ്. അനുകൂല തരംഗം കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ മാത്രം ഇല്ലാതെ പോയതിൻ്റെ കാരണം ചൂണ്ടിക്കാട്ടി കെ.എസ്.യു. കൊല്ലം ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കർ രംഗത്ത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും മാവേലിക്കര എം.പി.യുമായ കൊടിക്കുന്നിൽ സുരേഷിനെതിരെയാണ് അൻവർ സുൽഫിക്കർ ഗുരുതരമായ ആരോപണങ്ങളുമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ദേശീയ നേതാവ് ‘പാരവെച്ചതാണ്’ കൊട്ടാരക്കരയിലെ യു.ഡി.എഫ്. തകർച്ചയ്ക്ക് കാരണമെന്നും, പാർട്ടിയെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അൻവർ ആരോപിച്ചു.
കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും യു.ഡി.എഫ്. വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തിലാണ് ഈ വിമർശനം.
കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്. നേരിട്ടത് സമ്പൂർണ തകർച്ചയാണെന്നും, ഇതിനു പിന്നിൽ പ്രവർത്തിച്ചത് ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും അദ്ദേഹത്തിൻ്റെ ‘ശിങ്കിടികളുമാണെന്നും’ അൻവർ സുൽഫിക്കർ കുറ്റപ്പെടുത്തി. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി, ജയിക്കുമെന്ന് ഉറപ്പുള്ളവരെപ്പോലും ഒതുക്കുക എന്നത് കാലങ്ങളായി ഇവർ നടപ്പാക്കുന്ന നയമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ സ്വാർത്ഥ താൽപര്യങ്ങൾ കാരണം ജില്ലയിൽ കൈവശമുണ്ടായിരുന്ന കൊല്ലം ജില്ലാ പഞ്ചായത്തിലെ കലയപുരം ഡിവിഷൻ സീറ്റ് പോലും നഷ്ടപ്പെട്ടതായി കെ.എസ്.യു. നേതാവ് ആരോപിക്കുന്നു. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട് പ്രവർത്തിച്ച കൊട്ടാരക്കരയിലെ മുഴുവൻ യുവജനങ്ങളെയും ഇല്ലാതാക്കി. നിലവിലുള്ള ചെറുപ്പക്കാർ പാർട്ടിയോടുള്ള കൂറ് ഒന്നുകൊണ്ട് മാത്രമാണ് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പാർട്ടിയെ ഇല്ലാതാക്കി, ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനെയൊരു നേതാവിനെ പാർട്ടിക്കോ ജനങ്ങൾക്കോ ആവശ്യമില്ല,’ എന്നും അൻവർ സുൽഫിക്കർ തുറന്നടിച്ചു.
കൊടിക്കുന്നിൽ സുരേഷും അദ്ദേഹത്തിൻ്റെ പി.എയും പാർട്ടിയെ ‘വിറ്റുതുലച്ചു’ എന്നും അൻവർ ആരോപിക്കുന്നു. സി.പി.എമ്മിനെ സുഖിപ്പിച്ച് ലോകസഭയിൽ ജയിച്ച ശേഷം നിയമസഭയും പഞ്ചായത്തും അവർക്ക് വിൽക്കുന്നുവെന്നും പോസ്റ്റിൽ ആരോപണമുണ്ട്.
ഏറ്റവും ശ്രദ്ധേയമായ വസ്തുതയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്, ദേശീയ നേതാവിൻ്റെ വാർഡിൽ പോലും വിജയിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല എന്നതാണ്. പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിൽ നേടിയ വിജയത്തെ അദ്ദേഹം പ്രശംസിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി.യെയും അദ്ദേഹത്തിൻ്റെ പി.എയെയും കൊട്ടാരക്കരയിൽ നിന്ന് മാറ്റിനിർത്തിയാൽ മാത്രമേ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷയെങ്കിലും വെച്ചുപുലർത്താൻ കഴിയൂ എന്ന് അൻവർ സുൽഫിക്കർ നേതൃത്വത്തെ ഓർമ്മിപ്പിച്ചു.
‘പ്രിയപ്പെട്ട നേതൃത്വം കൊട്ടാരക്കരയിൽ ഇടപെടണം. ഞങ്ങൾക്ക് ഈ പാർട്ടി വേണം. അത് നിലനിൽക്കണമെങ്കിൽ ഒരു മാറ്റം അത് അനിവാര്യമാണ്… നേതൃത്വമേ കണ്ണു തുറക്കു…’ എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
അൻവറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ :
കേരളം മുഴുവൻ യു.ഡി.ഫ് തരംഗം…
കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേൽക്കയ്…
കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ UDF തകർച്ച സമ്പൂർണം..
എന്തായിരിക്കും കാരണം.. ആലോചിച്ചു തല പുകയ്ക്കാൻ ഒന്നും നിക്കണ്ട..
ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാർട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളും…
തങ്ങൾക്കു താല്പര്യം ഇല്ലാത്തവരെ ജയിക്കും എന്നുറപ്പുണ്ടെങ്കിൽ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങൾ ആയി ഇവർ നടപ്പാക്കുന്ന നയം ആണ്.. മാവേലിക്കര ലോകസഭയിൽ ഞാൻ അല്ലാതെ ആരും വേണ്ട..
കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ട്ടപെട്ട സകല ചെറുപ്പക്കാരെയും ഇല്ലാതാക്കി.. നിലവിൽ ഉള്ളവർ പാർട്ടിയോടുള്ള കൂറ് കൊണ്ട് തുടരുന്നു എന്ന് മാത്രം.. ജില്ലയിൽ കൊല്ലം കോർപറേഷൻ ഭരണം ചരിത്രം സൃഷ്ടിച്ചു.
കൈയിലിരുന്ന കൊല്ലം ജില്ല പഞ്ചായത്ത് കലയപുരം ഡിവിഷൻ സീറ്റ് പോലും ദേശീയ നേതാവിന്റെ സ്വാർത്ഥത കാരണം നഷ്ടപ്പെട്ടു….
പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കൊ ജനങ്ങൾക്കോ ആവശ്യമില്ല..
ഈ ദേശീയ നേതാവിനെയും പി.എ യെ യെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തിരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളൂ..
സി.പി.എം നെ സുഖിപ്പിച്ചു ലോകസഭ ജയിക്കും.. പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിക്കും…
ഏറ്റവും ശ്രെദ്ദേയം ദേശീയ നേതാവിന്റെ വാർഡ് പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല
ഗണേഷന്റെ കോട്ടയെന്നു സ്വയം വിശേഷിപ്പിക്കുന്ന പത്തനാപുരത്ത് 8 ഇൽ 6 പഞ്ചായത്തും 2 ബ്ലോക്ക് പഞ്ചായത്തും ജ്യോതികുമാർ ചാമക്കാല പണി എടുത്തു തിരിച്ചു പിടിച്ചു..
പ്രിയപ്പെട്ട നേതൃത്വം കൊട്ടാരക്കരയിൽ ഇടപെടണം.. ഞങ്ങൾക്ക് ഈ പാർട്ടി വേണം.. അത് നിലനിൽക്കണമെങ്കിൽ ഒരു മാറ്റം അത് അനിവാര്യം ആണ്…
ദേശീയ നേതാവും തന്റെ പി.എ യും പാർട്ടിയെ വിറ്റു തുലച്ചു…?
നേതൃത്വമേ കണ്ണു തുറക്കു…
















