പത്തനംതിട്ട: പന്തളം നഗരസഭയിലെ ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച ഉണ്ടായെന്ന് മുൻ അധ്യക്ഷ സുശീല സന്തോഷ്. ബിജെപിയെ പുറത്താക്കാൻ സിപിഎമ്മും കോൺഗ്രസും ക്രോസ് വോട്ടിംഗ് നടത്തിയെന്നും സുശീല സന്തോഷ് പറഞ്ഞു.
മുൻ ഭരണസമിതിയിലെ ബിജെപി കൗൺസിലർമാർ ഉയർത്തിയ വിവാദങ്ങളും ചർച്ചയായിട്ടുണ്ടാകും. എല്ലാ ഭരണസമിതികളിലും പ്രശ്നങ്ങളും ഉണ്ടാകും അതാണ് പന്തളത്തും ഉണ്ടായത്. തോൽവി സംബന്ധിച്ച് പാർട്ടി ചോദിക്കുമ്പോൾ എല്ലാ കാര്യങ്ങളും വിശദീകരിക്കും. ബിജെപി നേതൃത്വം വിലയിരുത്തട്ടെ, തിരുത്തലുകൾ വരുത്തും എന്നാണ് പ്രതീക്ഷയെന്നും സുശീല സന്തോഷ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല വിവാദം ശക്തമായ പ്രചരണ വിഷയമായിട്ടും പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താൻ ബിജെപിക്ക് സാധിച്ചില്ല. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് എൻഡിഎ മുന്നണി പിന്തള്ളപ്പെട്ടു. 14 സീറ്റിൽ വിജയിച്ച എൽഡിഎഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി യു.ഡി.എഫ് മുഖ്യപ്രതിപക്ഷമായി. ഒൻപത് സീറ്റാണ് എൻഡിഎ നേടിയത്.
















