‘ഗോട്ട് ഇന്ത്യ ടൂറി’ന്റെ ഭാഗമായി കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെയുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് സൂപ്പർതാരം ലയണൽ മെസ്സി കടുത്ത വിമർശനത്തിന് ഇരയായി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കറാണ് മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ആരാധകരോട് പ്രതിബദ്ധത കാണിക്കുന്നതിൽ മെസ്സി പരാജയപ്പെട്ടു എന്ന് ഗാവസ്‌കർ ‘സ്‌പോർട്‌സ് സ്റ്റാറി’ലെഴുതിയ തന്റെ പ്രതിവാര കോളത്തിൽ കുറിച്ചു.
നിശ്ചിത സമയം മൈതാനത്ത് ചെലവഴിക്കാമെന്ന് സമ്മതിച്ചിരുന്ന മെസ്സി, അത് പാലിക്കാതെ നേരത്തേ മടങ്ങിയെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കുമാണെന്ന് ഗാവസ്‌കർ ചൂണ്ടിക്കാട്ടി. ഒരു മണിക്കൂറെങ്കിലും മെസ്സി സ്റ്റേഡിയത്തിൽ തുടരേണ്ടതായിരുന്നു.
നേരത്തേ മടങ്ങിയെങ്കിൽ യഥാർഥ കുറ്റവാളി മെസ്സിയും അദ്ദേഹത്തിന്റെ പരിചാരകരുമാണ്. സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വാദങ്ങളെ ഗാവസ്‌കർ തള്ളിക്കളഞ്ഞു. മെസ്സിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നില്ലെന്നും, ഗ്രൗണ്ടിൽ നടക്കുകയോ പെനാൽറ്റി എടുക്കുകയോ പോലുള്ള ലളിതമായ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തേ ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മെസ്സിയുടെ പരിപാടികൾ വിജയകരമായി നടന്ന കാര്യം ഗാവസ്‌കർ ഓർമ്മിപ്പിച്ചു. അവിടെയെല്ലാം മെസ്സി പ്രതിബദ്ധത കാണിച്ചതുകൊണ്ടാണ് പരിപാടികൾ സുഗമമായി നടന്നത്. അതിനാൽ കൊൽക്കത്തയിലെ ഇന്ത്യക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ്, ഇരുപക്ഷവും നൽകിയ വാഗ്ദാനങ്ങൾ യഥാർഥത്തിൽ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൊൽക്കത്തയിലെ സംഘാടകരെ പിന്തുണച്ച് കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് ലയണൽ മെസ്സിയും സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും സാൾട്ട്ലേക്ക് (വിവേകാനന്ദ യുവഭാരതി) സ്റ്റേഡിയത്തിലെത്തിയത്. 4,000 രൂപ മുതൽ 15,000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. കരിഞ്ചന്തയിൽ 20,000 രൂപ വരെ നൽകി ടിക്കറ്റ് സ്വന്തമാക്കിയവർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അമ്പതിനായിരത്തോളം ആരാധകരാണ് മെസ്സിയെ ഒരുനോക്ക് കാണാൻ തടിച്ചുകൂടിയത്.
എന്നാൽ, ബംഗാൾ കായികമന്ത്രി അരൂപ് ബിശ്വാസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വലിയ ആൾവലയത്തിലാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. കനത്ത ആൾക്കൂട്ടത്തിൽ സ്റ്റേഡിയത്തിലിരുന്ന ആരാധകർക്ക് താരത്തെ വ്യക്തമായി കാണാൻ സാധിച്ചില്ല. സ്റ്റേഡിയത്തിൽ കാണികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന പരാതിയും ഉയർന്നു. ഇതോടെ ആരാധകർ പ്രകോപിതരായി പ്രതിഷേധം ആരംഭിച്ചു.
സാഹചര്യം വഷളായതോടെ നിശ്ചയിച്ചതിലും വേഗത്തിൽ സംഘാടകർ മെസ്സിയെ സ്റ്റേഡിയത്തിൽ നിന്ന് പുറത്തെത്തിച്ചു. ഇതോടെ പ്രകോപിതരായ കാണികൾ അക്രമാസക്തരാവുകയും ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയും ചെയ്തു. സംഭവത്തിൽ പോലീസുകാർക്ക് ഉൾപ്പെടെ ചെറിയ പരിക്കുകളുണ്ടായി. പരിപാടിയുടെ പ്രധാന സംഘാടകനും സ്പോർട്സ് പ്രമോട്ടറുമായ ശതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മെസ്സിയോടും ആരാധകരോടും മാപ്പുപറഞ്ഞു. കൂടാതെ, സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കാണികൾക്ക് ടിക്കറ്റ് ഫീസ് തിരിച്ചുനൽകിയില്ലെങ്കിൽ സംഘാടകർക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി രാജീവ് കുമാർ അറിയിച്ചു.
















