സംഘപരിവാര്‍ കൂടുതലായും ഭയപ്പെടുന്നത് ഇസ്ലാമിസ്റ്റുകളെ അല്ല, ഹിന്ദുമതത്തില്‍ നിന്നും അപകടകരമായി വിഘടിച്ചു നില്‍ക്കുന്ന തദ്ദേശീയ ജനതയെയാണ്. ഇവര്‍ രണ്ടു തരത്തിലാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഒരുകൂട്ടര്‍ അംബേദ്കറിസത്തിന്റെയും ബുദ്ധിസത്തിന്റെയും വെളിച്ചത്തിലും, മറ്റൊരു കൂട്ടര്‍ ഹിന്ദുമതത്തില്‍ തന്നെ നില്‍ക്കുകയും എന്നാല്‍ ബ്രാഹ്മണ മേധാവിത്വത്തെ അംഗീകരിക്കാതെ കലഹിച്ച് നില്‍ക്കുന്നവരും. ഹിന്ദുക്കള്‍ ആയി തന്നെ നില്‍ക്കുന്ന ദളിതര്‍, അവര്‍ ഒരിക്കലും ബൗദ്ധ പാരമ്പര്യത്തെ അംഗീകരിക്കുന്നവരല്ല. ബൗദ്ധ പൂര്‍വികതയ്ക്ക് മുമ്പ് മറ്റേതോ സംസ്‌ക്കാരം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍. ശിവന്‍ അതുപോലെ ജാതി ഹിന്ദുക്കള്‍ കണക്കില്‍പ്പെടുത്താത്ത പ്രാദേശിക മൂര്‍ത്തികളെയും മുന്‍നിര്‍ത്തിക്കൊണ്ട് ആരാധന നടത്തുന്നവരാണ്.
ഇവരെ പരോക്ഷമായി സഹായിച്ചുകൊണ്ട് ബുദ്ധനെയും അംബേദ്കറെയും മോശക്കാരായി ചിത്രീകരിച്ചുകൊണ്ട് സംഘപരിവാര്‍ ഇവരെ കയ്യിലെടുക്കുകയാണ് ചെയ്യുന്നത്. അതിനുള്ള തീവ്രശ്രമങ്ങള്‍ ഇപ്പഴും നടത്തുന്നുണ്ട്. എന്നാല്‍ ഇത് പ്രത്യക്ഷത്തിലുള്ള ഒരു ഇടപെടല്‍ അല്ല. ചണ്ഡാളബാബ എന്ന ഒരു ആത്മീയ വ്യാപാരിയുടെ ഇടപെടലുകള്‍ സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് അടിത്തറ ഇടുന്നതിനുള്ള നീക്കത്തിന്റെ ഭാരമാണ്. ഇത്തരം ആള്‍ ദൈവങ്ങള്‍ ചെയ്യുന്നതെന്താണെന്ന് സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. കാലഹരണപ്പെട്ടതും യുക്തിഹീനവുമായ ആചാര അനുഷ്ഠാനങ്ങളാണ് ഇവരെ വലംവെച്ചു നില്‍ക്കുന്നത്. മൃഗബലിയും പ്രാചീനമായ ആരാധനാ രീതികളും കൊണ്ട് ആധുനിക കാലത്തു നിന്നും മനുഷ്യനെ ഗോത്രകാലത്തേക്ക് വലിച്ചുകൊണ്ടു പോവുകയാണ് ചെയ്യുന്നത്.
ദളിതരില്‍ ഒരു വിഭാഗക്കാര്‍ ഇതുപോലെയുള്ള ആചാരങ്ങളെ മഹത്വപൂര്‍വ്വമായി ഉള്‍ക്കൊള്ളുന്നുണ്ട്. തങ്ങളാണ് ലോകത്തെ ഏറ്റവും മികച്ച മനുഷ്യരെന്നും, തങ്ങളുടെ പൂര്‍വികരാണ് ലോകത്തെ മുഴുവന്‍ കണ്ടുപിടുത്തങ്ങള്‍ നടത്തിയതെന്നും വാദിക്കുന്നവരാണ്. അതുപോലെതന്നെ യാതൊരു യുക്തിക്കും നിരക്കാത്ത മന്ത്രവാദ തന്ത്രങ്ങള്‍ അതുപോലെയുള്ള അത്ഭുത പ്രവര്‍ത്തികള്‍ ഒക്കെ വശമുള്ളവരായിരുന്നു പൂര്‍വികര്‍, എന്നവര്‍ പഠിപ്പിക്കുകയാണ്. ഇങ്ങനെ നൂറുനൂറു കഥകള്‍ പറയാനുണ്ടാകും ആള്‍ദൈവങ്ങള്‍ക്ക്. ‘ഞങ്ങളുടെ പിതാക്കന്മാര്‍ മഹാമാന്ത്രികരായിരുന്നു. ചുട്ട കോഴിയെ വരെ പറപ്പിക്കുന്ന അത്ഭുത മാന്ത്രികന്മാരായിരുന്നു. മാന്ത്രികവും വൈദ്യവും എല്ലാം ബ്രാഹ്മണര്‍ ഞങ്ങളുടെ പിതാക്കന്മാരില്‍ നിന്നാണ് പഠിച്ചത്’. ഇങ്ങനെയുള്ള കാര്യങ്ങളാകും പറഞ്ഞു കൊണ്ടിരിക്കുക.
ഭയങ്കര കഴിവുള്ള ആളുകളായിരുന്നു പൂര്‍വികര്‍ എന്നു പറയുമ്പോള്‍ തന്നെ, സവര്‍ണ്ണന്റെ തല്ല് മേടിച്ച് ചത്തുപോകും. ആളുകളെ നുകത്തില്‍ കെട്ടി കാളക്കൊപ്പം ഉഴുതു. ഇഷ്ടപ്പെടാത്തവരെ തല്ലിക്കൊന്ന് ചെളിയില്‍ ചവിട്ടി താഴ്ത്തി. സ്ത്രീകളെ മാനഭംഗപ്പെടുത്തി. ഒരു കൂലിയും നല്‍കാതെ വെളുപ്പിന് വെട്ടം വീഴുന്നതിനു മുമ്പ് മുതല്‍ ഇരുളും വരെ പണിയെടുപ്പിച്ചു. അഞ്ചു വയസ്സുള്ള കൊച്ചിനെ പോലും അവര്‍ വെറുതെ വിട്ടില്ല. നെല്ലുണങ്ങുമ്പോള്‍ കാക്കയെ ഓടിക്കാന്‍ ഇരുത്തി. പൂര്‍വികന്മാരെ ഇങ്ങനെയെല്ലാം പീഡിപ്പിച്ചപ്പോള്‍ നിങ്ങള്‍ പറയുന്ന മാന്ത്രികന്‍ എന്ന് പറയുന്ന തെമ്മാടികള്‍ എന്ത് ചെയ്യുകയായിരുന്നു’എന്ന ചോദ്യത്തിന് ആള്‍ദൈവങ്ങള്‍ക്ക് ഉത്തരം മുട്ടും. ദലിത് ആത്മീയതയുടെയും മാന്ത്രികതയുടെയും കഥകള്‍ പറയുന്ന ഈ ചണ്ഡാള ബാവയെ പോലുള്ളവരുടെ സമൂഹം ആധുനിക ജീവിതത്തിലേക്ക് കടക്കേണ്ട മനുഷ്യരെ പിന്‍വലിച്ച് അവരെ അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും കൂട്ടില്‍ തളച്ചിടുകയാണ്.
അങ്ങനെയെങ്കില്‍ മാത്രമേ ഹിന്ദുമതത്തിന്റെ മേതാവിത്വവും അംഗസംഖ്യയും നിലനില്‍ക്കുകയുള്ളൂ. ചണ്ഡാള ബാബയെ പോലുള്ള ആളുകള്‍ സംഘപരിവാറിന്റെ ഏജന്റുമാരാണ്. പ്രത്യക്ഷത്തില്‍ ബ്രാഹ്മണ വിരോധമാണ് പറയുന്നതെങ്കിലും പരോക്ഷമായി അവരുടെ അടിമത്വം അംഗീകരിക്കുന്നവാരാണ്. പിന്നെ ചരിത്രപരമായി ഏറ്റവും അപകടകരമായ കാര്യം ഇതാണ്. ഇയാള്‍ സ്വയം ‘ചണ്ഡാള’ എന്ന സ്വത്വം ഏറ്റെടുക്കുകയാണ്. ചരിത്രം പഠിച്ചിട്ടുള്ള ആര്‍ക്കും അറിയാം വര്‍ണ്ണബാഹ്യരായ മനുഷ്യരെ ത്രൈ വര്‍ണികര്‍ക്ക് വേണ്ടി ഹീനമായ ജോലികള്‍ ചെയ്യിക്കുന്നതിനു നിയോഗിക്കുകയും അവരെ ഗ്രാമത്തില്‍ കടക്കാത്ത വിധം അകറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.
ഈ ചരിത്രം നമുക്കറിയാം. ഇവര്‍ ചെണ്ടമായ കൃത്യങ്ങള്‍ ചെയ്യുന്നവരാണെന്നവര്‍ വരുത്തിതീര്‍ത്തു. അവരുടെ ശത്രുക്കളെ കൊലപ്പെടുത്താനും ആക്രമിക്കാനും അവരുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചത്തതിനെയും പുഴുത്തതിനെയും ഒക്കെ മറവു ചെയ്യാനും അങ്ങനെ മനുഷ്യര്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത എല്ലാ കാര്യങ്ങളും ഇവരെക്കൊണ്ട് ചെയ്യിച്ച് ഇവരെ ചെണ്ടമായ ജോലി ചെയ്യുന്ന ആളുകള്‍ എന്ന നിലയില്‍ ചണ്ഡാളര്‍ എന്ന് പൊതുവായി സംബോധന ചെയ്തു. ഗുജറാത്ത് കാന്തമാല്‍ പോലെയുള്ള കലാപങ്ങളില്‍ ഇവരെ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. ചണ്ഡാളന്‍ എന്നത് വ്യത്യസ്തരായ ജാതി സമൂഹങ്ങളില്‍ ഉള്‍പ്പെട്ടതായിരുന്നു. അവരെയെന്നും അപമാനിക്കുന്നതിനും അപകര്‍ഷം ഉള്ളില്‍ നിറച്ചുകൊണ്ട് ഒരിക്കലും തല ഉയര്‍ത്താന്‍ ധൈര്യമില്ലാത്ത മനുഷ്യരായി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് അവരെ ചണ്ഡാളര്‍ എന്ന പേര് വിളിച്ചു ആക്ഷേപിച്ചുകൊണ്ടിരുന്നത്.
അവരോട് മനുഷ്യരെപ്പോലെ പെരുമാറിയത് ബുദ്ധനാണ്. ഒരു ചണ്ഡാല സ്ത്രീയുടെ കയ്യില്‍ നിന്നും ആദ്യമായി വെള്ളം വാങ്ങി കുടിക്കുന്നത് ഒരു ബുദ്ധഭിക്ഷുവാണ്. ബ്രാഹ്മണര്‍ ഒരിക്കലും ഇവരെ മനുഷ്യരായി പോലും പരിഗണിച്ചിട്ടില്ല. സര്‍വ്വജ്ഞ പീഠം കയറാന്‍ പോയ ശങ്കരന് മുന്നില്‍ പ്രത്യക്ഷപ്പെട്ട അലങ്കാരന്‍ എന്ന പുലയന്‍ ശങ്കരന്റെ അഹങ്കാരം തീര്‍ത്തതാണ്. അലങ്കാരനെ കണ്ടതും’ വഴിമാറ്’എന്ന് ശങ്കരന്‍ ഗര്‍ജിച്ചു. അപ്പോള്‍ അയാള്‍ ശാന്തനായി ‘ദേഹത്തോടോ അതോ ദേഹിയോടോ’എന്ന് ചോദിച്ചു. ശങ്കരന്‍ ഞെട്ടി വിറച്ചു നിന്നു.
കാരണം ‘ ബ്രഹ്മ സത്യ ജഗത് മിഥ്യ ജീവോ ബ്രഹ്മൈവനനാപര'(ബ്രഹ്മമാണ് സത്യം ഓരോ ജീവനും അതിന്റെ അപരരൂപങ്ങളാണ്) എന്നുപറഞ്ഞ് ശങ്കരനോട് ആയി അലങ്കാരന്‍ അങ്ങനെ ചോദിച്ചത്. ശങ്കരന്റെ അഭിപ്രായത്തില്‍ എല്ലാ ജീവനും ബ്രഹ്മത്തിന്റെ അപര രൂപങ്ങളാണ്. പുലയനും ബ്രാഹ്മണനും തമ്മില്‍ വ്യത്യസ്തമല്ല. രണ്ടും ബ്രഹ്മമാണ്. അതുമാത്രമല്ല ‘രജ്ജു-സര്‍പ്പ ഭ്രാന്തി’ (Rope-Snake Analogy).'(കയറിനെ പാമ്പായി മനസ്സിലാക്കുക) അതായത് അവിദ്യ കൊണ്ട് ഒന്നിനെ മറ്റൊന്നായി തിരിച്ചറിയുക. ശങ്കരന്‍ ഞെട്ടിയതിന്റെ കാരണം അയാളുടെ തന്നെ സിദ്ധാന്തത്തെ അയാള്‍ തന്നെ തകര്‍ക്കുകയാണ് ഉണ്ടായത് എന്നതുകൊണ്ടാണ്.
ശങ്കരനും അലങ്കാരനും ബ്രഹ്മത്തിന്റെ അപരൂപമാണ്. എന്നാല്‍ അവിദ്യകൊണ്ട് അലങ്കാരനെ അശുദ്ധനായ പുലയനായി തിരിച്ചറിഞ്ഞു. അലങ്കാരന്റെ ചോദ്യം ദേഹത്തിനാണോ ദേഹിക്കാണോ അശുദ്ധി എന്നുള്ളതായിരുന്നു (ശരീരമാണോ ആത്മാവാണോ ബ്രഹ്മം എന്നാണ് ചോദ്യം). ശങ്കരന്റെ ദര്‍ശനത്തെ കൃത്യമായി മനസ്സിലാക്കി അതിനുള്ള ചുട്ട മറുപടിയാണ് അലങ്കാരന്‍ കൊടുത്തത്. എന്നാല്‍ വലിയ തത്വശാസ്ത്രം പറഞ്ഞെങ്കിലും അയാള്‍ ബ്രാഹ്മണനാണ്. തോല്‍വി സമ്മതിക്കാന്‍ കഴിയില്ല. അതുകൊണ്ട് ആ കഥ ശങ്കരന്റെ ഗര്‍വ് ശമിപ്പിക്കാന്‍ ഭഗവാന്‍ പരമശിവന്‍ പ്രത്യക്ഷനായി എന്നൊരു കഥ സൃഷ്ടിച്ചു മറികടന്നു.
അറിവുള്ളവന്‍ ആയാലും അല്ലെങ്കിലും വര്‍ണ്ണ ബാഹ്യരായ മനുഷ്യര്‍ ചണ്ഡാളര്‍ മാത്രമാണ്. അത് അപമാനത്തിന്റെ അടയാളമാണ്. ഹിന്ദു എന്നും മനുഷ്യനെ ആ നിലയ്ക്കല്ലാതെ കണ്ടിട്ടില്ല. ബിജു എന്ന അയിത്ത ജാതിക്കാരന്‍ ചണ്ഡാളന്‍ എന്ന പേര് സ്വീകരിച്ചുകൊണ്ട് സ്വയം അതില്‍ അഭിമാന പൂരിതനാവുകയും തദ്ദേശീയ ജനതയെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന കുറ്റകൃത്യമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചണ്ഡാളന്‍ എന്നപേര്‍ ആരെയെങ്കിലും വിളിച്ചാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്ന നിയമമുണ്ട്. കാരണം അത് ഒരു ജനതയെ അപഹസിക്കാന്‍ ഉപയോഗിച്ച പേരാണ്. അത് സ്വീകരിക്കുകയും ഒരു ജനതയെ വീണ്ടും നികൃഷ്ടരാണെന്ന് സ്വയം വിശ്വസിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന ജാതി ഹിന്ദുവിന്റെ ഏജന്റായി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇയാള്‍ തദ്ദേശീയ ജനത മറികടന്നു വന്ന എല്ലാ അശ്ലീലം നിറഞ്ഞ ജീവിതം തിരിച്ചുകൊണ്ടുവരാനുള്ളതാണെന്ന് നമ്മള്‍ മനസ്സിലാക്കണം.
ദളിതര്‍ അഭിമാനകരമായ ജീവിതത്തിലേക്ക് കൂടുതല്‍ കൂടുതല്‍ കടന്നുപോയി ജാതി ഹിന്ദുവിന് അഭിമുഖമായി നിന്നുകൊണ്ട് പ്രതിരോധിക്കുമ്പോള്‍, പഴയ ചണ്ഡാളത്വം സ്വയം ഏറ്റെടുത്തുകൊണ്ട് ജാതി ഹിന്ദുവിനു മുമ്പില്‍ കുനിഞ്ഞുനില്‍ക്കാന്‍ ഒരുങ്ങുന്ന മാനസികരോഗികളെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ചണ്ടാള ബാബ വരുന്നതിനു മുമ്പ് തന്നെ പൂര്‍വികതയെ കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാത്ത തരത്തിലുള്ള സങ്കല്പങ്ങളും വിശ്വാസങ്ങളും കൊണ്ടുനടക്കുന്ന അവരാണ് ദളിതര്‍. അതീന്ദ്രിയമായ ശക്തിയും വിസ്മയകരമായ കഴിവുകളും ഉള്ളവരെ കുറിച്ചുള്ള സങ്കല്പങ്ങളും കൊണ്ടുനടക്കുന്നവരുടെ ഭ്രാന്തിലേക്കാണ് ചണ്ഡാല ബാബ എം.ഡീ.എം.എ ഒഴിച്ചുകൊടുക്കുന്നത്.
സംഘപരിവാറിന് അറിയാം എങ്ങനെ ദളിതരെ കൂട്ടത്തില്‍ നിര്‍ത്താമെന്ന്. അവരുടെ മാനസിക രോഗത്തിന് ഇത്തിരി സുഖം കൊടുത്താല്‍ മതി. ജാതി ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന ദൈവത്തെ രണ്ടാളും ഉപയോഗിക്കുന്നു ആ നിലയ്ക്ക് അവര്‍ ഒരു മതസ്ഥരാണ്. അവര്‍ക്ക് അനുകൂലമായ അവസ്ഥയില്‍ ആവശ്യമുള്ള കാര്യങ്ങള്‍ക്ക് ഇവരെ തീര്‍ച്ചയായും ഉപയോഗിക്കുകയും ചെയ്യാം. ഇതിന്റെ പ്രധാന ലക്ഷ്യം എന്നു പറയുന്നത് ദളിതര്‍ സ്വതന്ത്രരായി അവരുടെ സ്വത്വത്തിലും സംസ്‌കാരത്തിലും ജീവിക്കാന്‍ പോകരുത്. ഇയാള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സമാന്തര ഹിന്ദുയിസം ശരിയായ സമയത്ത് ജാതി ഹിന്ദുവിന് മാത്രമേ ഉപകരിക്കൂ എന്ന് തിരിച്ചറിയപ്പെടണം.
(കടപ്പാട്)
ആരാണീ ചണ്ഡാള ബാബ
തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ പ്രഭാഷകനും തന്ത്രിയുമാണ് ആദിമാര്‍ഗ്ഗി മഹാ ചണ്ഡാള ബാബ മലവാരി മുത്തന്‍ (ചണ്ഡാള ബാബ). സോഷ്യല്‍ മീഡിയയിലൂടെയുള്ള തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ശ്രീ പടുവന്‍ മഠം തന്ത്രവിദ്യാ പീഠം എന്ന തൃശ്ശൂരിലുള്ള ഈ സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇവിടെ ജാതി-ലിംഗ ഭേദമന്യേ ആര്‍ക്കും പൂജാവിധികള്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആത്മീയതയും തന്ത്രവിദ്യയും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
ക്ഷേത്രപൂജകളിലും തന്ത്രവിദ്യയിലുമുള്ള ബ്രാഹ്മണ മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന പ്രഭാഷണങ്ങള്‍ ഇദ്ദേഹം നടത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിന്റെ ശൈലികളും ചില പരാമര്‍ശങ്ങളും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. പ്രത്യേകിച്ചും ‘മലം വാരി മുത്തന്‍’ എന്ന പേരും വസ്ത്രധാരണവും പലപ്പോഴും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അഖണ്ഡ ഭാരത സനാതന സന്ത് സമിതിയുടെ ദേശീയ അധ്യക്ഷനായും ഇദ്ദേഹം അറിയപ്പെടുന്നു.
CONTENT HIGHNLIGHTS; “Chandala Baba” a Sangh Parivar agent?: Brahmins have never even considered them as human beings?; Who is this Chandala Baba?
















