ബ്യൂട്ടിഷ്യനായ രഹസ്യ കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസില്‍ പ്രതിയായ പ്രശാന്ത് നമ്പ്യാര്‍ ജീവപര്യന്ത തടവിനു ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. അസാമാന്യ പാട്ടുകാരനാണ് ഇയാള്‍. കലാപരമായ തന്റെ കഴിവു കൊണ്ടു കൂടിയാണ് ഭാര്യയുടെ സുഹൃത്തും അകന്ന ബന്ധുവുമായ ബ്യൂട്ടീഷ്യന്‍ സുചിത്ര പിള്ളയുമായി അടുപ്പം ഉണ്ടാക്കയതു പോലും. ഇരുവരുടെയും രഹസ്യബന്ധത്തിന്റെ ഓര്‍മ്മയ്ക്കായി തനിക്കൊരു കുഞ്ഞിനെ വേണമെന്ന് സുചിത്ര പിള്ള വാശി പിടിച്ചതോടെയാണ് കൊലപാതകത്തെ കുറിച്ച് പ്രശാന്ത് നമ്പ്യാര്‍ ചിന്തിച്ചു തുടങ്ങിയത്.
കൊലപാതക പ്ലാന്‍ സെറ്റാക്കിയതിനു പിന്നാലെ സുചിത്രയെ തന്റെ പ്ലാനിലേക്കെത്തിക്കാനുള്ള നീക്കം ആരംഭിച്ചു. അങ്ങനെയാണ് കൊലപാതകവും വെട്ടി മുറിക്കലും കത്തിക്കലുമമൊക്കെ നടത്തിയത്. ഏത് ക്രൈമിനും ഒരു തുമ്പുണ്ടാകുമെന്ന സത്യം ഇവിടെയുംമുണ്ടായി. കൊലപാതകം കണ്ടു പിടിച്ച്, പ്രശാന്ത് നമ്പ്യാരെ കൊലക്കുറ്റത്തിന് ശിക്ഷിക്കുകയും ചെയ്‌തെങ്കിലും സുചിത്ര പിള്ളയുടെ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ഇന്നും കേറല മനസാക്ഷിയെ അലട്ടുന്നുണ്ട്. വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം. 2.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നാണ് വിധി. പ്രശാന്ത് നമ്പ്യാരെന്ന കൊലപാതകിയുടെ ശിക്ഷാ കാലാവധി രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. 2023ലാണ് വിധി പ്രസ്താവിച്ചത്. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി റോയ് വര്‍ഗീസ് ശിക്ഷിച്ചത്.
2020 മാര്‍ച്ചിലാണു കേസിനാസ്പദമായ സംഭവം. മുഖത്തല തൃക്കോവില്‍വട്ടം നടുവിലക്കര ശ്രീ വിഹാറില്‍ ശിവദാസിന്റെ ഏകമകള്‍ സുചിത്ര പിള്ളയെ (42) സംഗീതാധ്യാപകന്‍ കോഴിക്കോട് വടകര തൊടുവയല്‍ വീട്ടില്‍ പ്രശാന്ത് നമ്പ്യാര്‍ (35) കൊലപ്പെടുത്തുന്നത്. പാലക്കാട്ടെ വാടക വീട്ടില്‍ വെച്ചായിരുന്നു അരുംകൊല നടത്തിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രശാന്ത് നമ്പ്യാര്‍ പാലക്കാട്ടെ ഒരു സ്വകാര്യ സ്‌കൂളില്‍ സംഗീത അധ്യാപകനായിരുന്നു. വിവാഹമോചിതയായ ഇരയായ സുചിത്ര പിള്ള ഭാര്യയുടെ അകന്ന ബന്ധുവും സമ്പന്ന കുടുംബത്തിലെ അംഗവുമായിരുന്നു. പ്രശാന്ത് സുചിത്രപിള്ളയുമായി ഫോണിലൂടെ അടുത്ത ബന്ധം സ്ഥാപിച്ചു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടും ലൈംഗിക ബന്ധവും നിര്‍ബാധം നടത്തി.
പ്രശാന്ത് നമ്പ്യാര്‍ക്ക് യുവതിയുടെ പണത്തിലും സൗന്ദര്യത്തിലുമായിരുന്നു നോട്ടം. 2.56 ലക്ഷം രൂപ സുചിത്രപിള്ള പ്രശാന്തിനു കൊടുത്തിരുന്നു. സുചിത്രപിള്ള കല്യാണം കഴിച്ചിരുന്നില്ല. എന്നിട്ടും, അവിവാഹിതയായ ഒരു അമ്മയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് കൃത്രിമ ബീജസങ്കലനത്തിലൂടെ ഒരു കുഞ്ഞ് ജനിപ്പിക്കണമെന്ന് അവള്‍ നിര്‍ബന്ധിച്ചു. ഇത് പ്രശാന്തിനെ പ്രകോപിപ്പിച്ചു. അവരുടെ അവിഹിത ബന്ധം പുറത്തറിയുമെന്നും തന്റെ ദാമ്പത്യ ജീവിതത്തെ ബാധിക്കുമെന്നും അയാള്‍ ഭയപ്പെട്ടു. സുചിത്രയുടെ ഈ ആവശ്യമാണ് കൊലപാതകത്തിലേക്ക് വഴി തുറന്നത്. അതിക്രൂരമായി വിധത്തിലാണ് കൊല നടത്തിയത്. അതിനായി പാലക്കാട് മണലി ശ്രീറാം നഗറില്‍ വീട് വാടകയ്ക്ക് എടുത്തു.
ആള്‍ത്താമസമില്ലാതെ കാടുപിടിച്ചു കിടന്ന സ്ഥലമായിരുന്നു ഇത്. 2020 മാര്‍ച്ച് 17ന് വൈകിട്ട് കൊല്ലം കല്ലുംതാഴം ജംക്ഷനു സമീപത്തു നിന്നു കാറില്‍ കൂട്ടിക്കൊണ്ടു പോയ സുചിത്ര പിള്ളയെ 20 നു കൊലപ്പെടുത്തി. മെത്തയില്‍ കിടക്കുകയായിരുന്ന യുവതിയെ തല ബലമായി തറയില്‍ ഇടിപ്പിച്ചു പരുക്കേല്‍പിച്ചു. തുടര്‍ന്നു മുട്ടുകള്‍ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു. എമര്‍ജന്‍സി ലൈറ്റിന്റെ കോഡ് വയര്‍ കഴുത്തില്‍ ചുറ്റി മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് ബഡ് ഷീറ്റ് കൊണ്ടു മൃതദേഹം മൂടി. തെളിവു നശിപ്പിക്കാനും, കൊലപാതം പുറത്തറിയാതിരിക്കാനും എന്തു ചെയ്യുമെന്ന ചിന്തയായി പിന്നീട്. ഒടുവില്‍, വെട്ടുകത്തിയും, മാംസം മുറിക്കാന്‍ മൂര്‍ച്ചയുള്ള കത്തിയും സംഘടിപ്പിച്ചു. സുചിത്രയുടെ മുട്ട് ഭാഗം വച്ച് കാല്‍ വെട്ടി മാറ്റി. ശരീരം കഷ്ണങ്ങളായ് മുറിച്ചു.
ശേഷം മണ്‍വെട്ടി വാങ്ങി തിരികെയെത്തിയ ഇയാള്‍ മൃതദേഹത്തില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. വീടിനു പിറകില്‍ കാടുപിടിച്ച സ്ഥലത്തു കുഴിയെടുത്ത് മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. മൃഗങ്ങള്‍ മാന്തി എടുക്കാതിരിക്കാന്‍ പാറയും സിമന്റ് ബ്ലോക്കുകളും അടുക്കി മണ്ണിട്ടു മൂടി. മുറിയും കഴുകി വൃത്തിയാക്കി. സുചിത്രയുടെ വസ്ത്രം, വാനിറ്റി ബാഗ്, കണ്ണട, ശ്വാസം മുട്ടിക്കാന്‍ ഉപയോഗിച്ച കോഡ് വയര്‍, തുടയ്ക്കാന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ തുടങ്ങിയവയും കത്തിച്ചു. സുചിത്ര മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ പാലക്കാട് തോട്ടുപാലം ജംക്ഷനു സമീപം തോട്ടില്‍ എറിഞ്ഞു. മൃതദേഹം വെട്ടിമാറ്റാന്‍ ഉപയോഗിച്ച വാക്കത്തിയും കത്തിയും ചതുപ്പ് പുരയിടത്തില്‍ എറിഞ്ഞു. മണ്‍വെട്ടി കാടുപിടിച്ച സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്തു.
ശേഷം തെളിവു നശിപ്പിക്കുന്നതിനും അന്വേഷണം വഴി തെറ്റിക്കുന്നതിനുമായി സുചിത്രയുടെ മൊബൈല്‍ ഫോണ്‍ തൃശൂരില്‍ വെച്ച് സ്വിച്ച് ഓഫ് ചെയ്തു. മൊബൈല്‍ ഫോണുമായി തൃശൂര്‍ ഭാഗത്തു പോയ ഇയാള്‍ മണ്ണുത്തി പൊലീസ് സ്റ്റേഷനും സമീപം വച്ചു ഫോണ്‍ ഓണ്‍ ചെയ്തു. സുചിത്ര പിള്ള തൃശൂരിലായിരുന്നുവെന്നു കാണിക്കാനായിരുന്നു ഇത്. പിന്നീട് മൊബൈല്‍ ഫോണും സിം കാര്‍ഡും പല കഷണങ്ങളാക്കി തൃശൂര്‍ പാലക്കാട് ദേശീയപാതയ്ക്കു സമീപം പലയിടത്തായി ഉപേക്ഷിച്ചു. ഇതെല്ലാം കോടതി മുറിയില്‍ തെളിയുകയും ചെയ്തു. 2020 മാര്‍ച്ച് 17ന് കോലഞ്ചേരിയില്‍ ഒരു പരിശീലനത്തിനു പോകുന്നു എന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ യുവതി മാര്‍ച്ച് 20-നാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. 22ന് തിരികെവരുമെന്ന് പറഞ്ഞ യുവതിയെ കാണാതായതോടെ മാതാപിതാക്കളുടെ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്തു.
അന്വേഷണത്തില്‍ പാലക്കാട് മണലിയിലാണ് യുവതിയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചതെന്നു കണ്ടെത്തി. പ്രശാന്ത് നമ്പ്യാരും യുവതിയും തമ്മില്‍ നിരന്തരമായ ടെലിഫോണ്‍ ബന്ധം ഉണ്ടെന്നും കണ്ടെത്തി. എന്നാല്‍ പ്രതി പലതരത്തിലുള്ള കഥകള്‍ പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിച്ചു. കൊല്ലം എ.സി.പി. ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയും മരിച്ച യുവതിയും തമ്മിലുള്ള ചാറ്റുകള്‍ വീണ്ടെടുത്തു. തുടര്‍ന്ന് പ്രതിയുടെ മൊഴിപ്രകാരം വാടകവീടിനോടു ചേര്‍ന്ന ചതുപ്പുനിലത്തില്‍ കുഴിച്ചിട്ട യുവതിയുടെ മൃതദേഹവും സ്വര്‍ണാഭരണങ്ങളും മേക്കപ്പ് സാധനങ്ങളും മറ്റും കണ്ടെടുത്തു. സാഹചര്യത്തെളിവുകള്‍ മാത്രം ആസ്പദമാക്കിയാണ് കേസില്‍ കുറ്റപത്രം ഹാജരാക്കിയത്.
പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സുചിത്ര പിള്ളയുമായുള്ള ചാറ്റുകളും പ്രതി ഇല്ലാതാക്കിയിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ, പ്രതി നശിപ്പിച്ച ഫോണ്‍ ഉപയോഗിച്ച് യുവതി നടത്തിയ ചാറ്റുകള്‍ വീണ്ടെടുക്കാനായതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അവധിയെടുത്ത ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങിയെത്താതായതോടെയാണ് സ്ഥാപനത്തില്‍നിന്ന് അന്വേഷണം വീട്ടിലേക്ക് എത്തുന്നത്. അപ്പോഴാണ് സ്ഥാപനത്തിന്റെ ആവശ്യത്തിനായല്ല സുചിത്ര പിള്ള പുറപ്പെട്ടതെന്ന് വീട്ടുകാരും അറിയുന്നത്. ഫോണില്‍ അച്ഛനും അമ്മയുമായി ദിവസേന ഇവര്‍ സംസാരിച്ചിരുന്നു. പെട്ടെന്ന് ഫോണ്‍വിളിയും നിലച്ചു. ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതായതോടെയാണ് രക്ഷിതാക്കള്‍ കൊട്ടിയം പോലീസിനെ പരാതിയുമായി സമീപിക്കുന്നത്.
















