മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാലോകം ഒന്നടങ്കം വിതുമ്പുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് താനുമായി സംസാരിച്ചത് അദ്ദേഹവുമായുള്ള അവസാന സംഭാഷണമായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് വേദനയോടെ കുറിച്ചിരിക്കുകയാണ് നടി ശ്വേത മേനോൻ. മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകിയ ‘ശ്രീനിയേട്ടനെ’ ഓർമ്മകളിലൂടെ എന്നും ജീവിക്കുമെന്നും ശ്വേത ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
നടിയും ‘അമ്മ’യുടെ പ്രസിഡന്റുമായ ശ്വേത മേനോൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വികാരനിർഭരമായ ഓർമ്മകൾ പങ്കുവെച്ചത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് ശ്രീനിവാസനുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണ് ശ്വേത പോസ്റ്റിൽ ആദ്യം പറയുന്നത്. “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞാൻ നിങ്ങളോട് സംസാരിച്ചപ്പോൾ, അത് ഞങ്ങളുടെ അവസാനത്തെ സംഭാഷണമാകുമെന്ന് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല,” നടി കുറിച്ചു.
ശ്രീനിവാസന്റെ വിയോഗവാർത്ത ഇപ്പോഴും ഞെട്ടലായി അവശേഷിക്കുന്നുവെന്നും ആ സത്യം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും നടി പറയുന്നു. “ഞാനിപ്പോഴും ഞെട്ടലിലാണ്. നിങ്ങൾ പോയെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ, എനിക്കെന്താണ് പറയേണ്ടതെന്ന് അറിയില്ല,” ശ്വേത മേനോൻ തൻ്റെ ദുഃഖം വാക്കുകളിലൂടെ പ്രകടിപ്പിച്ചു.
”മിസ് ചെയ്യും, ശ്രീനിയേട്ടാ…” എന്ന സ്നേഹത്തോടെയുള്ള ഓർമ്മപ്പെടുത്തലോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. അദ്ദേഹത്തിൻ്റെ മികച്ച സിനിമകളിലൂടെയും, എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമ്മകളിലൂടെയും അദ്ദേഹം ജീവിക്കുമെന്നും ശ്വേത പറയുന്നു.
”നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയത്തിലൂടെയും നിങ്ങൾ എന്നും ജീവിക്കും, ശ്രീനിയേട്ടാ,” എന്ന വാക്കുകളോടെയാണ് ശ്വേത തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകന് വിട നൽകിയിരിക്കുന്നത്.
















