ബംഗ്ലദേശിലെ വർധിച്ചു വരുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ മയ്മൻസിങ് പട്ടണത്തിൽ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം ഒരു ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിലായതായി ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് അറിയിച്ചു. വർഗീയതയുടെ ഭീകരമുഖം വെളിവാക്കിയ ഈ സംഭവം രാജ്യത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.
മയ്മൻസിങ്ങിലെ ഒരു ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസ് എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിനിരയായ ശേഷം മരത്തിൽ കെട്ടിത്തൂക്കി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ബംഗ്ലദേശിൽ ഉടലെടുത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഈ ദാരുണമായ സംഭവം. രാജ്യത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ വിമർശനം.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനഭ്രഷ്ടിനും പലായനത്തിനും വഴിവെച്ച വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പ്രധാന നേതാവായിരുന്ന ഷറീഫ് ഉസ്മാൻ ഹാദിയുടെ (32) മരണത്തെത്തുടർന്നാണ് ബംഗ്ലദേശിൽ സംഘർഷം വ്യാപിച്ചത്. ഒരാഴ്ച മുൻപ് തലയ്ക്ക് വെടിയേറ്റതിനെ തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് ഹാദി മരണപ്പെട്ടത്. ഇതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാരും കലാപകാരികളും അഴിഞ്ഞാടി.
പ്രമുഖ പത്രസ്ഥാപനങ്ങളായ പ്രൊഥോം ആലോയുടെയും ഡെയ്‌ലി സ്റ്റാറിന്റെയും ഓഫീസുകൾക്ക് നേരെ കലാപകാരികൾ കടുത്ത ആക്രമണം അഴിച്ചുവിട്ടു. ഓഫീസ് കെട്ടിടങ്ങൾക്ക് തീയിടുകയും കമ്പ്യൂട്ടറുകളും ജീവനക്കാരുടെ സ്വകാര്യ വസ്തുക്കളും ഉൾപ്പെടെയുള്ളവ കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു.
ഓൺലൈൻ എഡിഷന്റെ പ്രവർത്തനം പോലും 17 മണിക്കൂറോളം തടസ്സപ്പെട്ടു. ജീവനക്കാരുടെ മൊഴി പ്രകാരം, ഓഫീസിന്റെ ഒന്നാം നില മുതൽ മൂന്നാം നില വരെ ഒന്നും അവശേഷിച്ചില്ല. ഏകദേശം 150 കംപ്യൂട്ടറുകളും പണവും ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടു.
ഈ അക്രമ സംഭവങ്ങളെ ശക്തമായി അപലപിച്ച ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ്, ഇത്തരം ആക്രമണങ്ങൾ ബംഗ്ലദേശിൽ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. നിലവിലെ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനായി ധാക്ക ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കൂടുതൽ പോലീസിനെയും സുരക്ഷാ സേനകളെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനാണ് ഭരണകൂടത്തിന്റെ പ്രഥമ പരിഗണന.
















