മലയാളത്തിന്റെ ശ്രീനിവാസൻ വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ജീവിതശൈലിയെയും കുറിച്ചുള്ള ചർച്ചകളും സജീവമാകുകയാണ്. തന്റെ രോഗാവസ്ഥയ്ക്ക് കാരണം അമിതമായ പുകവലിയാണെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഏറെക്കാലമായി ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധമായും അസുഖങ്ങൾ ശ്രീനിവാസനെ അലട്ടിയിരുന്നു. ലാൽ സ്റ്റുഡിയോയിൽ വെച്ചായിരുന്നു ആദ്യമായി അദ്ദേഹത്തിന് ബുദ്ധിമുട്ട് വരുന്നത്.
“ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലായിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിച്ചുപോകും, അത്രയ്ക്ക് അഡിക്ഷനുണ്ട്. മറ്റുള്ളവരോട് എനിക്ക് ഒരു ഉപദേശമേയുള്ളൂ, കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുക,” എന്നായിരുന്നു ഒരിക്കൽ അദ്ദേഹം പറഞ്ഞത്.
ശ്രീനിവാസന്റെ വാക്കുകൾ:
‘കുട്ടിമാമ ഡബ് ചെയ്യാൻ ഞാൻ ലാൽ സ്റ്റുഡിയോയിൽ പോയി. ഫസ്റ്റ് ഫ്ലോറിൽ ആയിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ പെട്ടെന്ന് ശ്വാസംമുട്ടൽ ഉണ്ടാവുകയായിരുന്നു. പുകവലി ആയിരുന്നു മെയ്ൻ പ്രശ്നം. അങ്ങനെയാണ് പല അസുഖങ്ങളും എനിക്ക് ഉണ്ടായത്. എഴുതുന്ന സമയത്ത് അഡിക്ഷൻ ഉള്ള സാധനം വിടാൻ പറ്റില്ല. അങ്ങനെ സംഭവിച്ചതാണ്. കൂടുതൽ കൂടുതൽ പുക വലിക്കും. ഈ ശീലമുള്ള ആളുകൾക്കുള്ള കുഴപ്പം അതാണ്. ആഗ്രഹിച്ച പോലെ എഴുതാൻ പറ്റാതെ ഇരിക്കുമ്പോൾ ഭ്രാന്ത് വരും. അന്നേരത്ത് ഇത് വലിച്ചു പോകും. ഇതു വലിച്ചാൽ മാത്രമെ എഴുതാൻ പറ്റൂ എന്നല്ല ഞാൻ പറയുന്നത്. ഈ ശീലമുള്ളവർക്ക് അതാണ് പ്രശ്നം.
ലാൽ സ്റ്റുഡിയോയിൽ വച്ച് ശ്വാസം മുട്ടിയപ്പോൾ വിനു (സംവിധായകൻ) എന്നോടു പറഞ്ഞു, ആശുപത്രിയിൽ പോകാം. അതൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞു. ‘‘കുഴപ്പമില്ല… ഇപ്പോൾ മാറും’’ എന്ന് ഞാൻ പറഞ്ഞു. പക്ഷേ, വിനുവും ചില സുഹൃത്തുക്കളും ചേർന്ന് എന്നെ എടുത്തുകൊണ്ടു പോയി കാറിൽ കയറ്റി. ആ കാറിനകത്ത് ഈ തിരക്കു പിടിച്ച റോഡിലൂടെ പോകുന്ന കാഴ്ച മാത്രമെ എനിക്ക് ഓർമയുള്ളൂ. പിന്നെ എനിക്ക് ബോധം വരുന്നത് 24 മണിക്കൂറിന് ശേഷമാണ്. മരണം കഴിഞ്ഞ പോലെയായിരുന്നു എനിക്ക്. സിപിആർ ഒക്കെ തന്നാണ് എന്റെ ജീവൻ തിരിച്ചു പിടിച്ചതെന്ന് പിന്നീട് പറഞ്ഞ് അറിഞ്ഞു. ഒരു കാര്യം മനസ്സിലായി. മരിക്കാൻ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട. ഏതു മണ്ടനും എത്രവേഗം വേണമെങ്കിലും മരിക്കാം.’
ശ്രീനിവാസന്റെ വിരോധാഭാസങ്ങൾ നിറഞ്ഞ ജീവിതശൈലിയെക്കുറിച്ച് മകൻ ധ്യാൻ ശ്രീനിവാസനും മുൻപ് പ്രതികരിച്ചിട്ടുണ്ട്.
“അച്ഛൻ അലോപ്പതിക്ക് എതിരാണ്, മൈദയ്ക്കും പൊറോട്ടയ്ക്കും എതിരാണ്. എന്നാൽ ഇതിനൊക്കെ എതിരാണെങ്കിലും അദ്ദേഹം നന്നായി സിഗരറ്റ് വലിക്കും, അതിന് മാത്രം അദ്ദേഹം എതിരല്ല.” എന്നായിരുന്നു ധ്യാൻ പറഞ്ഞത്. ആദർശങ്ങൾ മുറുകെ പിടിക്കുമ്പോഴും പുകവലി എന്ന ശീലത്തിന് മുന്നിൽ അദ്ദേഹം കീഴടങ്ങിപ്പോയിരുന്നു.
സംവിധായകൻ ശാന്തിവിള ദിനേശും ശ്രീനിവാസന്റെ ഈ ശീലത്തെക്കുറിച്ച് ആശങ്ക പങ്കുവച്ചിരുന്നു. “ശ്രീനിചേട്ടൻ സ്വയം പീഡിപ്പിച്ച് നശിപ്പിച്ചു എന്ന് ഞാൻ പറയും. സിഗരറ്റ് വലിക്കരുതെന്ന് നൂറ് തവണ ഞാൻ പറഞ്ഞിട്ടുണ്ട്. സ്ക്രിപ്റ്റ് വാങ്ങാൻ ചെല്ലുമ്പോൾ പുകയുടെ നടുവിലാണ് അദ്ദേഹം ഇരിക്കുന്നത്. ഒരു സിഗരറ്റിൽ നിന്ന് അടുത്തത് കത്തിക്കും. ആരോടോ വാശി തീർക്കുന്നത് പോലെയായിരുന്നു ആ വലി. എഴുത്തിന്റെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണോ അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് അറിയില്ല,” ശാന്തിവിള ദിനേശ് ഓർക്കുന്നു.
മികച്ചൊരു ആയുരാരോഗ്യത്തിന് വേണ്ടി വാദിച്ച ഒരാൾക്ക് സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിൽ സംഭവിച്ച ഈ വീഴ്ച മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ തൂലിക നിശ്ചലമാകുമ്പോൾ, അദ്ദേഹം നൽകിയ ഈ അവസാന ഉപദേശവും മലയാളിക്ക് ഒരു പാഠമാണ്.
















