അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ കുറിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. 1976 കാലം.. പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന സിനിമയുടെ ഡബ്ബിങ് മദ്രാസ് സാലിഗ്രാമം എന്ന സ്ഥലത്ത് വാസു സ്റ്റുഡിയോയിൽ നടക്കുന്ന കാലത്താണ് ശ്രീനിവാസൻ എന്ന നടനെ പരിചയപ്പെടുന്നത്, ഒരു മെലിഞ്ഞ പയ്യൻ. അതിനു ശേഷം ഒരു ദിവസം കോടമ്പാക്കം ഗംഗയ് അമ്മൻ തെരുവിൽ ഞാൻ താമസിക്കുമ്പോൾ വീണ്ടും അവിടെ വച്ച് അദ്ദേഹത്തെ കണ്ടു, ‘ഇവിടെയാണോ താമസിക്കുന്നത്? ഞാനും ഇവിടെയാണ്’ എന്ന് പറഞ്ഞു. അപ്പോഴൊക്കെ അദ്ദേഹം അവസരങ്ങൾക്കായി ഓരോ പ്രൊഡക്ഷൻ ഓഫിസുകൾ തോറും കയറിയിറങ്ങുകയായിരുന്നു.
സാമ്പത്തികമായി അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലം. മിക്കപ്പോഴും എന്റെ വീട്ടിൽ വരും. വളരെ ഗൗരവക്കാരനായിരുന്നു. ഞാൻ അല്പം ഡബ്ബിങ് ഒക്കെ തുടങ്ങിയ സമയം. പത്രം വായിക്കാനാണ് വീട്ടിൽ വരുന്നത്. തമിഴ് പത്രം. പരസ്പരം സഹായിച്ച് ഞങ്ങളുടെ സൗഹൃദം തുടർന്നു. പിന്നീട് 1979ൽ ബക്കർ സംവിധാനം ചെയ്ത ‘സംഘഗാനം’ എന്ന സിനിമയിൽ ശബ്‍ദം നൽകാൻ എന്നെ ശുപാർശ ചെയ്തത് ശ്രീനിയേട്ടനായിരുന്നു.
ഒരിക്കൽ ഒരു ഓണക്കാലം. മദ്രാസിലെ ആവടി എന്ന സ്ഥലത്ത് മലയാളി സംഘടന ഓണാഘോഷം പരിപാടിക്ക് ഒരു നാടകം നടത്താൻ ശ്രീനിയേട്ടനോട് ആവശ്യപ്പെട്ടു. ആർട്ട് ഡയറക്ടർ വത്സൻ ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹവുമൊത്ത് ഒരു ഉച്ച സമയത്ത് രണ്ടുപേരും കൂടി എന്റെ വീട്ടിൽ വന്നു. 1500 രൂപയാണ് നാടകത്തിനുള്ള കൂലി. അതിൽ 100 രൂപ എനിക്ക് അഡ്വാൻസ് ആയി തന്നു. അങ്ങനെ ഒരുദിവസം വത്സന്റെ വീട്ടിൽ വച്ച് റിഹേഴ്സൽ തുടങ്ങി. ശ്രീനിയേട്ടൻ പറഞ്ഞു ഈ നാടകത്തിലെ നായിക ഭാഗ്യലക്ഷ്മി, നായകൻ വത്സൻ. ഞാൻ സംവിധാനം.
7 മണിക്കാണ് നാടകം. സീൻ ഇങ്ങനെയാണ്. കർട്ടൻ ഉയരുന്നു, അരങ്ങത്ത് ഇരുട്ട്… സ്റ്റേജിൽ ആരുമില്ല… ഒരു പൂച്ചയുടെ കരച്ചിൽ മാത്രം. അങ്ങനെ ഏതാനും മിനിറ്റുകൾ…. അയ്യോ, അപ്പോൾ ജനം കൂവില്ലേ? ഞാൻ ചോദിച്ചു. കൂവും, കൂവണം. അതാണ് എന്റെ ഉദ്ദേശ്യം. എന്ന് ശ്രീനിയേട്ടൻ.എനിക്കൊന്നും മനസിലായില്ല.
വലിയൊരു ബുദ്ധിജീവി ആണെന്ന് ഞാനും അമ്മയും സ്വകാര്യം പറഞ്ഞു. കുറേ റിഹേഴ്സലുകൾക്ക് ശേഷം നാടകത്തിന്റെ ദിവസം വന്നു. വീട്ടിൽ നിന്ന് കുറച്ചധികം ദൂരമുണ്ട് ആവടി എന്ന സ്ഥലം. 4 മണിക്ക് പുറപ്പെട്ടാലേ 6 മണിക്ക് അവിടെ എത്തു. നാടകത്തിൽ പാവാടയും ദാവണിയും ആണ് എന്റെ വേഷം. 3 മണിക്ക് ശേഷം പെട്ടിയിൽ വസ്ത്രങ്ങൾ അടുക്കി വയ്ക്കുമ്പോൾ ‘ഭാഗ്യത്തിന്റെ അമ്മേ’ എന്നൊരു വിളി. ഞാൻ ഓടി പുറത്ത് വന്ന് നോക്കുമ്പോൾ ശ്രീനിയേട്ടൻ നിന്ന് കിതയ്ക്കുന്നു. ‘നാടകം നടക്കില്ല, അത്യാവശ്യമായി ഞാൻ നാട്ടിൽ പോണു’ എന്ന് പറയലും, ചാടിച്ചാടി ഒരു ഓട്ടവും.. ഞങ്ങൾ അന്തംവിട്ട് നിന്നു.
വർഷങ്ങൾക്ക് ശേഷം പിന്നീട് വളരെ തിരക്കുള്ള നടനും കഥകൃത്തും, തിരക്കഥാകൃത്തും ഒക്കെയായി അദ്ദേഹം വളർന്നു. ഒരിക്കലും ഞാൻ ചോദിച്ചില്ല, എന്താണ് അന്ന് സംഭവിച്ചത് എന്ന്. കാണുമ്പോൾ ഗൂഢമായി ഒന്ന് ചിരിക്കും. 1998ൽ ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയ്ക്ക് ഡബ് ചെയ്യാനായി ഞാൻ ജോയ് തിയറ്ററിൽ എത്തി. ശ്രീനിയേട്ടൻ കഥ പറഞ്ഞു. ഞാൻ മൈക്കിന് മുൻപിൽ നിന്നു.. ‘ആദ്യത്തെ സീൻ ഇരുട്ട് ഒരു പൂച്ചയുടെ കരച്ചിൽ മാത്രം. സീനിൽ ആരുമില്ല’… ഞാൻ പിന്നിലേക്ക് തിരിഞ്ഞു കൺസോളിൽ ഇരിക്കുന്ന ശ്രീനിയേട്ടനെ നോക്കി. ഞങ്ങൾ രണ്ട് പേരും പൊട്ടിച്ചിരിച്ചു… ആർക്കും ഒന്നും മനസിലായില്ല എന്തിനാണ് ഞങ്ങൾ ചിരിക്കുന്നത് എന്ന്.
ഒരു കൊല്ലം മുൻപ് ഞാൻ ശ്രീനിയേട്ടനെ കാണാൻ വീട്ടിൽ ചെന്നു. വർത്തമാനത്തിനിടയിൽ ഞാൻ ചേച്ചിയോട് ഈ കാര്യം പറഞ്ഞു, എന്തായിരുന്നു അന്ന് സംഭവിച്ചത് എന്ന് ചോദിച്ചു. ‘ഞാൻ കല്യാണം ഇങ്ങനെ വലിച്ചു നീട്ടിയാൽ ഇവളെ വേറെ ആർക്കെങ്കിലും കെട്ടിക്കൊടുക്കും എന്ന് തോന്നി ഓടി നാട്ടിൽ എത്തിയതാണ്, 100 രൂപ ഭാഗ്യത്തിന് തന്നല്ലോ പിന്നെ 1400 രൂപ കയ്യിലുണ്ട്. അതുകൊണ്ട് ഒരു ഓട്ടം നടത്തി’.ഞങ്ങൾ കുറേ ചിരിച്ചു. മധുരമുള്ള ഓർമകൾ ബാക്കിവച്ച് ശ്രീനിയേട്ടൻ പോയി.
















