വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്നും ബംഗ്ലാദേശി എന്ന് ആക്ഷേപിച്ചാണ് ആള്‍കൂട്ടം രാംനാരായണിനെ ആക്രമിച്ചതെന്നും മന്ത്രി എം ബി രാജേഷ്. ആര്‍എസ്എസ് നേതാക്കളാണ് അതിന് നേതൃത്വം നല്‍കിയതെന്ന് എം ബി രാജേഷ് പറഞ്ഞു. സര്‍ക്കാര്‍ റാംനാരായണിന്റെ കുടുംബത്തോടൊപ്പമുണ്ടെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എം ബി രാജേഷിൻറെ വാക്കുകൾ :
തൊഴില്‍ തേടിയെത്തിയ ആ യുവാവിനെ അറിയപ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരടങ്ങിയ സംഘം വിചാരണ ചെയ്ത് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബംഗ്ലാദേശിയെന്ന ചാപ്പ കുത്തല്‍ വംശീയ വിദ്വേഷത്തില്‍ നിന്നും വംശീയ രാഷ്ട്രീയത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായണ്‍. ആള്‍ക്കൂട്ടക്കൊല എന്ന് മാത്രമാണ് മാധ്യമങ്ങളുള്‍പ്പെടെ ഇപ്പോഴും പറയുന്നത്. അതിന്റെ ഉത്തരവാദികളെ വ്യക്തമായിട്ടും മറച്ചുവയ്ക്കുന്നത് എന്തിനാണ്? അറസ്റ്റിലായവര്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളുമാണ്. അവരുടെ രാഷ്ട്രീയവും ക്രിമിനല്‍ പശ്ചാത്തലവുമെല്ലാം വ്യക്തമാണ്. എന്നിട്ടും ആ വിദ്വേഷ രാഷ്ട്രീയമാണ് അതിന് പിന്നിലെന്നത് മറച്ചുവയ്ക്കാന്‍ ശ്രമം നടക്കുകയാണ്. ഏതെങ്കിലും തരത്തില്‍ സിപിഐഎം വിദൂരബന്ധമുണ്ടായിരുന്നെങ്കില്‍ എങ്ങനെ ആഘോഷിക്കപ്പെടുമായിരുന്നു ഈ ആള്‍ക്കൂട്ടക്കൊല. സംഘപരിവാര്‍ നേതൃത്വത്തിന് നേരെ ഒരു ചോദ്യംപോലുമില്ല. ഇത് മറച്ചുവയ്ക്കുക വഴി ഈ വിദ്വേഷ രാഷ്ട്രീയത്തിന് വളമിടുകയാണ് നാം ചെയ്യുന്നത്. അതിനെ തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്
















