മലപ്പുറം വണ്ടൂരിലെ അമ്പലപ്പടി ബൈപ്പാസിൽ വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വയോധികയെ ആക്രമിച്ചു വീഴ്ത്തി മൂന്നംഗ മുഖംമൂടി സംഘം സ്വർണാഭരണം കവർന്നു. കവർച്ചാ ശ്രമത്തെ ചെറുക്കുന്നതിനിടെ പരിക്കേറ്റ വയോധിക ചികിത്സ തേടി. പരേതനായ വിമുക്തഭടൻ പാലിക്കത്തോട്ടിൽ വിജയകുമാറിൻ്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) രണ്ടര പവൻ സ്വർണ്ണാഭരണമാണ് കവർന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
സംഭവസമയത്ത് ബന്ധുവീടിന് സമീപത്തുള്ള വീട്ടിൽ ചന്ദ്രമതി തനിച്ചായിരുന്നു താമസം. രാത്രി 9 മണിയോടെ വീടിൻ്റെ പുറത്തുനിന്ന് പടക്കം പൊട്ടുന്നത് പോലുള്ള ശബ്ദം കേട്ടു. കുടിവെള്ള ടാങ്കിന് മുകളിൽ തേങ്ങ വീണതാകാം എന്ന് സംശയിച്ച് ചന്ദ്രമതി അടുക്കളവശത്തെ വാതിൽ തുറന്ന് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.
പുറത്തിറങ്ങിയ ഉടൻ രണ്ടുപേർ ചേർന്ന് ചന്ദ്രമതിയുടെ മുഖത്തേക്കും ശരീരത്തിലേക്കും മുളകുപൊടി എറിയുകയായിരുന്നു. ഈ സമയം പിന്നിൽ നിന്ന മറ്റൊരു മോഷ്ടാവ് വായ പൊത്തിപ്പിടിക്കുകയും ഒരാൾ കൈകളിലെ സ്വർണ്ണവളകൾ ഊരിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
വളകൾ ഊരാൻ സാധിക്കാതെ വന്നതോടെ മോഷ്ടാക്കൾ പ്ലെയർ പോലെയുള്ള ഉപകരണം ഉപയോഗിച്ച് കൈകൾ മുറിച്ച് വളകൾ എടുത്തുമാറ്റുകയായിരുന്നു. ഈ അതിക്രമത്തിനിടയിൽ ചന്ദ്രമതിയെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. മോഷ്ടാക്കൾ എല്ലാവരും മങ്കി ക്യാപ്പ് പോലെയുള്ള മുഖംമൂടി ധരിച്ച നിലയിലായിരുന്നു.
നിലത്ത് വീണുകിടന്ന ചന്ദ്രമതി കരഞ്ഞ് ബഹളം വെച്ചതോടെയാണ് തൊട്ടടുത്തുള്ള ബന്ധുക്കൾ വിവരമറിയുന്നത്. ഉടൻ തന്നെ ബന്ധുക്കൾ പോലീസിനെ വിവരമറിയിച്ചു. മോഷ്ടാക്കളുമായുള്ള മൽപ്പിടുത്തത്തിലും വീഴ്ചയിലും പരുക്കേറ്റ ചന്ദ്രമതിയെ ഉടൻതന്നെ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ രാത്രി പരിസരപ്രദേശങ്ങളിൽ വിശദമായ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ മോഷ്ടാക്കളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും സ്ഥലത്തെത്തിയ പോലീസ് സംഘം വിശദമായ പരിശോധനകൾ നടത്തി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
















