ഹോട്ടലിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി മരിച്ചു. അഴീക്കോട് ഹോട്ടലിലെ ജീവനക്കാരിയായിരുന്ന പാലോട് സ്വദേശിനിയായ സിമിയാണ് അന്തരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ഡിസംബർ 14-നായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ ഉണ്ടാക്കുന്നതിനായി ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
അപകടത്തിൽ സിമിക്ക് പുറമെ ഹോട്ടലിലെ മറ്റൊരു ജീവനക്കാരിയായ രാജി, ചായ കുടിക്കാനെത്തിയ നവാസ് എന്നിവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ് നേരത്തെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് സിമിയുടെ മരണം സംഭവിച്ചത്.
അപകടത്തിൽ പരിക്കേറ്റ രാജി ഗുരുതരമായി പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
















