ലഖ്നൗ: ഉത്തർപ്രദേശിൽ പശുവിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ (50) ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. നിയമപരമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രേറ്റർ നോയിഡയിലെ സൂരജ്പുർ കോടതിയാണ് ഹർജി തള്ളിയത്.
വിചാരണ വേഗത്തിലാക്കാനുംനിർദേശം നൽകി.യുപി ദാദ്രിയിൽ 2015 സെപ്റ്റംബർ 28-നാണ് പശുക്കിടാവിനെ കൊന്നെന്ന് മൈക്കിൽ വിളിച്ചു പറഞ്ഞതിനെത്തുടർന്ന് 18 പ്രതികൾ അഖ്‌ലാഖിനെ വീട്ടിൽനിന്നു വലിച്ചിറക്കി മർദിച്ചുകൊന്നത്. ആട്ടിറച്ചിയാണെന്നു കുടുംബം പറഞ്ഞിട്ടും മർദനം തുടർന്നു. ഫ്രിജിൽനിന്നു ലഭിച്ച ഇറച്ചി യുപി മൃഗസംരക്ഷണവകുപ്പ് പരിശോധിച്ച് ആട്ടിറച്ചിയാണെന്നു സ്ഥിരീകരിച്ചതിനെത്തുടർന്നു കുറ്റപത്രത്തിൽനിന്ന് പശുവിറച്ചി എന്ന പരാമർശം ഒഴിവാക്കിയിരുന്നു. രാജ്യമാകെ വൻ പ്രതിഷേധത്തിനു വഴിവെച്ച കേസിൽ ബിജെപി പ്രാദേശിക നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയാണ് ഒന്നാംപ്രതി. 18 പ്രതികളിൽ രണ്ടുപേർ രോഗം മൂലം മരിച്ചു.
















