സാധാരണയായി ഒരു ഇലക്ഷനിൽ, ജനങ്ങൾ മുഖ്യമായും നോക്കുന്നത് രണ്ട് കാര്യങ്ങളാണ്: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വ്യക്തി ഭരിക്കാൻ കെൽപ്പുള്ള കഴിവുള്ള വ്യക്തിയാണോ എന്നും, അല്ലെങ്കിൽ ആ വ്യക്തിയെ പിന്തുണയ്ക്കുന്ന പ്രധാന പാർട്ടി ഏതാണ് എന്നും. ഇത് രണ്ടും മാത്രമേ പൊതുവെ ഒരു വോട്ടർക്ക് മുന്നിൽ വിഷയമാകാറുള്ളൂ. എന്നാൽ, നമ്മുടെ കൊച്ചി കോർപ്പറേഷനിൽ സംഭവിച്ചത് തികച്ചും വിചിത്രമായ കാര്യമാണ്. അവിടെ, ഈ രണ്ട് മാനദണ്ഡങ്ങൾക്കും യാതൊരു വിലയുമില്ല!
ഇലക്ഷൻ കഴിഞ്ഞ് കോൺഗ്രസ്സ് ജയിച്ച നിമിഷം മുതൽ കൊച്ചിയിലെ ജനങ്ങൾ ഒരു പേര് മാത്രമാണ് കേട്ടത്, അഡ്വ. ദീപ്തി മേരി വർഗ്ഗീസ്. കൊച്ചി മേയർ സ്ഥാനം അലങ്കരിക്കാൻ എന്തുകൊണ്ടും യോഗ്യയാണെന്ന് എല്ലാവരും ഉറച്ചുവിശ്വസിച്ച പ്രതിഭ. ദീപ്തിയുടെ കഴിവുകളും, ജനങ്ങളോടുള്ള ബന്ധവും, പ്രവർത്തന പരിചയവും വെച്ച് ജനങ്ങളും പാർട്ടി പ്രവർത്തകരും അങ്ങനെയായിരുന്നു കരുതിയത്. പക്ഷേ, ഇന്നലെ കോൺഗ്രസ്സ് പുറത്തുവിട്ട തീരുമാനം ജനങ്ങളെ മൊത്ത ഞെട്ടിച്ചിരിക്കുകയാണ്. മേയർ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ദീപ്തിയുടെ പേര് വെട്ടിമാറ്റപ്പെട്ടു!
ഇവിടെ ഇത്രയും കഴിവുള്ള ഒരു വ്യക്തിയെ മാറ്റി നിർത്താൻ കാരണമായത് മറ്റൊന്നുമല്ല, അവരുടെ ഭർത്താവിന്റെ മതം എന്ന ഒറ്റക്കാര്യം മാത്രമാണ്. ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട ദീപ്തി മേരി വർഗ്ഗീസ് വിവാഹം കഴിച്ചത് ഒരു ഹിന്ദു മതവിശ്വാസിയെ ആയതുകൊണ്ട് മാത്രം, അവർക്ക് കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ടിരിക്കുന്നു! കഴിവോ ജനപിന്തുണയോ ഇവിടെ വിഷയമല്ല, വിവാഹത്തിലൂടെ മാറിപ്പോയ മതം മാത്രമാണ് ഇവിടെ പ്രശ്നം.
ഇതിനെല്ലാം പിന്നിൽ, കോൺഗ്രസ്സ് നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവരുടെ നിലപാടുകൾ ചർച്ചയാവുകയാണ്. അദ്ദേഹം കണിച്ചുകുളങ്ങര, ചങ്ങനാശ്ശേരി തുടങ്ങിയ സമുദായ കേന്ദ്രങ്ങളോട് അകലം പാലിക്കുമ്പോൾ, പാണക്കാട്, ലത്തീൻ സഭയിലെ പള്ളീലച്ചന്മാർ എന്നിവരോട് പ്രത്യേക അടുപ്പം കാണിക്കുന്നുവെന്ന ആരോപണം പാർട്ടിക്കുള്ളിൽ പുകയുന്നു.
ജനങ്ങൾ തിരഞ്ഞെടുത്ത, കൊച്ചിയെ നയിക്കാൻ കെൽപ്പുള്ള ഈ സ്ത്രീരത്‌നത്തിന് മേയർ സ്ഥാനം നിഷേധിച്ച ശേഷം, എ, ഐ ഗ്രൂപ്പുകൾക്ക് രണ്ടര വർഷം വീതം കാലാവധി പങ്കിട്ടെടുത്തുള്ള ഒരു ഒത്തുതീർപ്പ് നാടകം പാർട്ടി നടത്തിയിരിക്കുന്നത്. കഴിവുള്ളവരെ കശാപ്പുചെയ്ത്, മതമേലാളന്മാരെ തൃപ്തിപ്പെടുത്താനുള്ള ഈ കളി കോൺഗ്രസ്സിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സിന്റെ ഇത്തരം തലതിരിഞ്ഞ നിലപാടുകൾ കണ്ടുമടുത്താണ് കേരളത്തിലെ ജനം എൽഡിഎഫിന് വോട്ട് ചെയ്തത്. എന്നാൽ ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തെത്തുടർന്ന് ജനങ്ങൾ വീണ്ടും കോൺഗ്രസ്സിനെ തുണച്ചു. ഇത്രയും വലിയൊരു തിരിച്ചുവരവ് നൽകിയ ജനങ്ങളോട്, ജയിച്ച ഉടൻ തന്നെ പാർട്ടി ഇത്ര വലിയ ‘ദ്രോഹം’ ചെയ്യുന്നത് ദീർഘവീക്ഷണമില്ലാത്ത നടപടിയാണ്.
ഒരു കോർപ്പറേഷൻ ഭരണം കിട്ടിയപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ, സംസ്ഥാന ഭരണം കയ്യിൽ കിട്ടിയാലുള്ള സ്ഥിതിയെന്തായിരിക്കുമെന്ന ആശങ്ക ഉയരുകയാണ്. എല്ലാ വിഭാഗം മത-സാമുദായിക മേധാവികളും തങ്ങളുടെ പ്രതിനിധിയെ മേയറാക്കാൻ കത്ത് നൽകി സമ്മർദ്ദം ചെലുത്തുമ്പോൾ, ആരെ നിയമിക്കണമെന്നറിയാതെ കോൺഗ്രസ് നേതൃത്വം ഉഴലുന്നത് പാർട്ടിയുടെ നട്ടെല്ലില്ലായ്മയെയാണ് കാണിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻ മേയർ അനിൽ കുമാറിനെ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹത്തിന്റെ ജാതിയും മതവും ആരും ചർച്ചയാക്കിയിരുന്നില്ല എന്ന വസ്തുതയും ഇവിടെ ശ്രദ്ധേയമാണ്.
പിന്നീട് ഇവിടുത്തെ മറ്റൊരു വിരോധാഭാസം, കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് നയമാണ്. മാർത്തോമാ സഭാക്കാരിയായ ദീപ്തി മേരി വർഗ്ഗീസ് ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചപ്പോൾ കോൺഗ്രസ്സിന്റെ കണ്ണിൽ അവർ ക്രിസ്ത്യാനി അല്ലാതായി മാറി. എന്നാൽ, ഈഴവ കുടുംബത്തിൽ ജനിച്ച വി.കെ. മിനിമോൾ ക്രിസ്ത്യാനിയെ വിവാഹം കഴിച്ചപ്പോൾ ക്രിസ്ത്യൻ നഗരമായ കൊച്ചിയുടെ മേയറാകാൻ അവർ സർവ്വാത്മനാ യോഗ്യയായി! “ഇൻകമിംഗ് ആകാം, ഔട്ട്ഗോയിംഗ് വേണ്ട” എന്ന ഈ നിലപാട് സമുദായ സൗഹൃദ വിവാഹങ്ങളോടുള്ള പാർട്ടിയുടെ ഇടുങ്ങിയ കാഴ്ച്ചപ്പാടിനെയാണ് തുറന്നു കാട്ടുന്നത്.
”അരമനയും മെത്രാനും കണ്ണുരുട്ടി കാണിക്കുമ്പോൾ നിക്കറിൽ മുള്ളുന്ന പാർട്ടിയും കുറെ നേതാക്കന്മാരും” എന്ന രൂക്ഷമായ പ്രയോഗത്തിലൂടെയാണ് ഒരു കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ നിസ്സഹായാവസ്ഥയെ ജനങ്ങൾ തുറന്നു കാട്ടുന്നത്. ആത്മാഭിമാനമുള്ള ഏതൊരാൾക്കും കോൺഗ്രസ്സിൽ ചേരുവാനോ പ്രവർത്തിക്കുവാനോ കഴിയുമോ എന്ന് ചോദ്യം ഉയരുന്നിടത്താണ് പാർട്ടിയുടെ അവസ്ഥ.
ഇത്രയും ‘തൊലിക്കട്ടിയുള്ള’ നേതാക്കന്മാർ കേരളത്തിൽ വേറെയില്ലെന്നും, ഇവരുടെ കയ്യിൽ ഭരണം കിട്ടിയാൽ മത രാഷ്ട്രീയക്കാർ ഭരണം നടത്തുമെന്നും ജനങ്ങൾ ഭയപെടുകയാണ്. മതേതര ഇന്ത്യ കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ഒരു മേയറെ തിരഞ്ഞെടുക്കാൻ പോലും പള്ളീലച്ചന്റെയും മഹല്ല് കമ്മിറ്റിക്കാരുടെയും അഭിപ്രായം തേടി നടക്കുന്നത് വലിയൊരു വിരോധാഭാസമാണ്.
അഡ്വക്കേറ്റ് ദീപ്തി മേരി വർഗ്ഗീസിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, അടുത്ത തിരഞ്ഞെടുപ്പിൽ കഴിവുള്ളവരെ മാറ്റിനിർത്താൻ അവകാശവാദം ഉന്നയിക്കുന്ന ‘എട്ടുകാലി മമ്മൂഞ്ഞുകളെ’ ഒഴിവാക്കാൻ പള്ളീലച്ചന്മാരെ തന്നെ മത്സരിപ്പിക്കുന്നതാണ് നല്ലതെന്ന പരിഹാസവും ഉയരുന്നുണ്ട്. സ്വന്തം പാർട്ടിയിലെ കഴിവുള്ളവരാണ് കോൺഗ്രസ്സിന്റെ ഏറ്റവും വലിയ ശത്രുക്കളെന്നും, അതുകൊണ്ടാണ് 50 വർഷം ഇന്ത്യ ഭരിച്ച ഈ പാർട്ടി ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒതുങ്ങിയതെന്നുമുള്ള ഈ തിരിച്ചറിവ് കോൺഗ്രസ് നേതൃത്വത്തിന് ഇനിയെങ്കിലും ഉണ്ടാകുമോ എന്ന് കണ്ടറിയണം.
















