ശബരിമല സന്നിധാനത്തെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ, ഗുരുതരമായ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. സ്വർണം കൊള്ളയടിച്ചതിൽ പതിനെട്ടാം പടിയുടെ ഭാഗങ്ങളും ഉൾപ്പെടുന്നുവെന്നും, നാലര കിലോ സ്വർണത്തിൽ ഒതുങ്ങുന്നതല്ല ഈ കൊള്ളയെന്നുമാണ് അദ്ദേഹത്തിൻ്റെ പ്രധാന ആരോപണം. 2015-ലെ യുഡിഎഫ് ഭരണകാലത്ത് പുതുക്കിപ്പണിത പതിനെട്ടാം പടിയുടെ ഭാഗങ്ങൾ പോലും കൊള്ളയടിക്കപ്പെട്ടതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
അന്വേഷണങ്ങളിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ, നേരത്തെ അറിഞ്ഞതിനേക്കാൾ വലിയ ആശങ്കയാണ് ഇത് ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിൽ തന്നിൽ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുറിച്ചു. കൂടാതെ, ദേവസ്വം ബോർഡ് ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിക്കൊണ്ടുപോയി അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്ക് വിറ്റതായും അന്വേഷണങ്ങളിലൂടെ വ്യക്തമാവുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ഈ സംഭവം വെറുമൊരു കൊള്ള മാത്രമല്ലെന്നും, ഈശ്വരനിന്ദയും കോടിക്കണക്കിന് അയ്യപ്പഭക്തരോടുള്ള വഞ്ചനയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉണ്ണികൃഷ്ണൻ പോറ്റിയെയോ വാസുവിനെയോ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം നീതി നടപ്പാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് – യുഡിഎഫ് കാലത്ത് തുടക്കമിട്ട്, സിപിഎം – എൽഡിഎഫ് ഭരണത്തിൽ നടപ്പിലാക്കിയ ഒരു വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഈ സാഹചര്യത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) അന്വേഷണം കൊണ്ട് മാത്രം എല്ലാ സത്യവും പുറത്തുവരില്ല. അതിനാൽ, 2015 മുതൽ നടന്ന ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കുന്നതിന് സിബിഐ അന്വേഷണം അനിവാര്യമാണ്. കൂടാതെ, ഈ നാണംകെട്ട അഴിമതിയെ ആദ്യം ഒരു ‘പിഴവ്’ മാത്രമായി ചിത്രീകരിച്ച് മറച്ചുവെക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പ ഭക്തർക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ:
ഒരു അയ്യപ്പ ഭക്തനെന്ന നിലയിൽ, മുൻപുണ്ടായിരുന്ന വേദന പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ് ഇപ്പോൾ.
നേരത്തെ അറിഞ്ഞതിനേക്കാൾ കൂടുതൽ ആശങ്കയുളവാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
ശബരിമലയിലെ കൊള്ള നാലര കിലോ സ്വർണ്ണത്തിൽ മാത്രമൊതുങ്ങുന്നതല്ല. ഇടത് മുന്നണിയുടെ ദേവസ്വം ബോർഡ് ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിക്കൊണ്ട് പോയി അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്ക് വിറ്റെന്നാണ് അന്വേഷണങ്ങളിലൂടെ വ്യക്തമാകുന്നത്.
ഏറ്റവും ഞെട്ടിപ്പിക്കുന്നത് മറ്റൊന്നാണ് – 2015-ലെ യു.ഡി.എഫ് ഭരണകാലത്ത് പുതുക്കിപ്പണിത പുണ്യമായ പതിനെട്ടാം പടിയുടെ ഭാഗങ്ങൾ പോലും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.
അത് കൊണ്ട് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയെയോ വാസുവിനെയോ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം നീതി നടപ്പാവില്ല. കോൺഗ്രസ് – യുഡിഎഫ് കാലത്ത് തുടക്കമിട്ട്, സിപിഎം – എൽഡിഎഫ് ഭരണത്തിൽ നടപ്പിൽ വരുത്തുകയും ചെയ്ത വലിയൊരു ഗൂഢാലോചന തന്നെ ഇതിന് പിന്നിൽ നടന്നിട്ടുണ്ട്.
ഇത് വെറും കൊള്ള മാത്രമല്ല. ഇത് ഈശ്വരനിന്ദയാണ്. സ്വാമി അയ്യപ്പനോടും എന്നെപ്പോലെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അയ്യപ്പ ഭക്തരോടുമുള്ള വഞ്ചനയാണ്.
ഒരു എസ് ഐ ടി അന്വേഷണം കൊണ്ട് മാത്രം എല്ലാ സത്യവും പുറത്ത് വരില്ല. അതിന് സിബിഐ അന്വേഷണം തന്നെ അനിവാര്യമാണ്.
ഒരു കാര്യം മറക്കരുത് – ഈ നാണംകെട്ട അഴിമതിയെ ഒരു “പിഴവ്” മാത്രമായി ചിത്രീകരിച്ച് മറച്ചുവയ്ക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ശ്രമിച്ചത്.
അയ്യപ്പഭക്തർക്ക് ഞങ്ങൾ നീതി ഉറപ്പാക്കും.
സ്വാമിയേ ശരണം അയ്യപ്പ
















