കഴിഞ്ഞ ദിവസമാണ് മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ വിടവാങ്ങിയത്. ജീവിതഗന്ധിയായ നിരവധി കഥകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച, അതുല്യ പ്രതിഭയുടെ വിയോഗം ഏവരെയും ഏറെ വേദനിപ്പിച്ചു. സ്നേഹവും ദുഃഖവും ഇടകലർന്ന ഈ അവസരത്തിൽ, അദ്ദേഹത്തിന്റെ മക്കളായ ധ്യാൻ ശ്രീനിവാസന്റെയും വിനീത് ശ്രീനിവാസന്റെയും സങ്കടക്കാഴ്ചകൾ ഓരോ മലയാളിയുടെയും കണ്ണ് നനയിച്ചിരുന്നു.
ആ ദുഃഖത്തിൽ പങ്കുചേരാനായി സിനിമാലോകത്തെ നിരവധി താരങ്ങളും അണിയറപ്രവർത്തകരും അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മലയാളികളുടെ ഹൃദയത്തിൽ എന്നും നിറഞ്ഞുനിൽക്കുന്ന ആ അതുല്യ കലാകാരന് കണ്ണീരോടെ വിട നൽകുകയാണ് ചലച്ചിത്ര ലോകം.
ദുഃഖാചരണത്തിനിടയിലും, ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങൾ ഒരു വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പാലക്കാട് മുതലമട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുനിൽ സ്വാമി എന്നറിയപ്പെടുന്ന വ്യക്തിയാണ് കുടുംബാംഗങ്ങളുടെയോ ചലച്ചിത്ര പ്രവർത്തകരുടെയോ അനുമതിയില്ലാതെ അന്ത്യകർമ്മങ്ങളുടെ ചുമതല സ്വയം ഏറ്റെടുത്ത് ചടങ്ങിലേക്ക് ഇടിച്ചുകയറിയത്.
മാധ്യമങ്ങളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യം മുതലെടുത്ത്, കുടുംബത്തിന് ‘നോ’ പറയാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചാണ് ഇയാൾ ഈ മുതലെടുപ്പ് നടത്തിയതെന്നാണ് പ്രധാന ആരോപണം. പ്രശസ്തരായ വ്യക്തികൾ മരണപ്പെടുമ്പോൾ ഓടിയെത്തി ചടങ്ങുകളിൽ മുൻപന്തിയിൽ നിന്ന് മൈലേജ് ഉണ്ടാക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പറയപ്പെടുന്നു.
ആരാധകരുടെയും സാംസ്‌കാരിക കേരളത്തിന്റെയും പ്രതിഷേധത്തിന് കാരണം സുനിൽ സ്വാമിയുടെ ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമാണ്. ഇയാൾ അന്താരാഷ്ട്ര തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ കോയമ്പത്തൂരിൽ 3 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ കഴിയുകയും ചെയ്തിരുന്നു.
വാരിയർ ഫൗണ്ടേഷനെ 25 കോടി രൂപയുടെ വ്യാജ ചെക്ക് നൽകി കബളിപ്പിച്ചതും ഒന്നരക്കോടി രൂപ തട്ടിയെടുത്തതും ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. കൂടാതെ, ആർബിഐയിൽ നിന്ന് 3000 കോടി രൂപ തനിക്ക് അനുവദിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നും കോടികൾ തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ പ്രധാന തട്ടിപ്പ് രീതി.
ജീവിതകാലം മുഴുവൻ ആൾദൈവങ്ങളെയും ആത്മീയ തട്ടിപ്പുകളെയും ശക്തമായി പരിഹസിക്കുകയും എതിർക്കുകയും ചെയ്ത ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങൾക്ക്, തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾ കാർമ്മികത്വം വഹിച്ചത് വിരോധാഭാസമായി പലരും ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണെന്ന് സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. കുടുംബവും ഈ അനധികൃത ഇടപെടൽ ആഗ്രഹിച്ചിരുന്നില്ല. തട്ടിപ്പുകാരനായ ഇയാളുടെ സാന്നിധ്യം കുടുംബത്തെ ഏറെ വേദനിപ്പിക്കുകയും ചെയ്തു.
വിവാദങ്ങൾക്കിടയിലും നടനും മകനുമായ ധ്യാൻ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും പക്വമായ നിലപാടാണ് ഏറെ ശ്രദ്ധേയമായത്. ശ്രീനിവാസന്റെ ഭാര്യ വിമലയുടെ ആഗ്രഹപ്രകാരമാണ് മതപരമായ ചടങ്ങുകൾ തീരുമാനിക്കുകയും കർമ്മികളെ ഏർപ്പാടാക്കുകയും ചെയ്തത്. ഇതിനിടയിലേക്കാണ് സുനിൽ സ്വാമി കടന്നുവന്ന് എല്ലാം ഏറ്റെടുത്തത്. അച്ഛന്റെ വിയോഗത്തിൽ തകർന്നിരിക്കുന്ന അമ്മയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ധ്യാനിന്റെ ദൃശ്യങ്ങൾ മലയാളികളുടെ കണ്ണ് നിറയിക്കുന്നതായിരുന്നു.
”നല്ല മനുഷ്യനായി ജീവിക്കുക എന്നതാണ് ഏറ്റവും വലിയ മതം എന്ന് വിശ്വസിച്ചിരുന്ന” പിതാവിന്റെ അതേ നിലപാടാണ് മക്കൾക്കുമുള്ളത്. അന്ത്യകർമ്മങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങൾ അച്ഛന് വിട നൽകുന്നത് ഹൃദയത്തിൽ നിന്നാണെന്നും, ചടങ്ങുകളെക്കാൾ അച്ഛൻ പുലർത്തിയ ആദർശങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നുമാണ് ധ്യാൻ വിശ്വസിക്കുന്നത്.
അന്ത്യകർമ്മങ്ങൾക്കിടയിൽ ഒരു തർക്കത്തിന് മുതിരാതെ, വിവാദങ്ങൾ ഒഴിവാക്കി അച്ഛന് അർഹമായ യാത്രാമൊഴി നൽകുന്നതിലായിരുന്നു ധ്യാനിന്റെയും വിനീതിന്റെയും കുടുംബത്തിന്റെയും ശ്രദ്ധ. ആൾദൈവങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയ അച്ഛന്റെ മകൻ എന്ന നിലയിൽ, ഇത്തരം ബാഹ്യപ്രകടനങ്ങളല്ല മറിച്ച് അച്ഛൻ പകർന്നുനൽകിയ നന്മയാണ് വലുതെന്ന് ധ്യാൻ തന്റെ പ്രവൃത്തിയിലൂടെ കാണിച്ചു നൽകി
















