ബംഗളൂരുവിൽ വിവാഹബന്ധം വേർപെടുത്താനുള്ള നോട്ടീസ് ലഭിച്ചതിലുള്ള പ്രകോപനത്തിൽ അസിസ്റ്റന്റ് ബാങ്ക് മാനേജരായ ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം 6:45 ഓടെ ബംഗളൂരു മകടി റോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഇൻഡസ്ട്രിയൽ ടൗൺ റോഡിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. കൃത്യത്തിനു ശേഷം പ്രതി സ്വയം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
കൊല്ലപ്പെട്ടത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ബസവേശ്വരനഗർ ശാഖയിലെ അസിസ്റ്റന്റ് മാനേജരായ ഭുവനേശ്വരി (39) ആണ്. ഇവരുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായിരുന്ന ബാലമുരുകനാണ് (40) കൊലപാതകം നടത്തിയത്. വൈറ്റ്ഫീൽഡിലെ സ്വകാര്യ കമ്പനിയിലെ ജോലി നഷ്ടപ്പെട്ട ശേഷം ബാലമുരുകൻ കെ.പി. അഗ്രഹാരയിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ഒന്നര വർഷമായി അകന്നു കഴിയുകയായിരുന്നു ദമ്പതികൾ. രാജാജി നഗറിലെ വസതിയിൽ രണ്ട് കുട്ടികൾക്കൊപ്പമായിരുന്നു ഭുവനേശ്വരിയുടെ താമസം. ഒരാഴ്ച മുൻപാണ് ഭുവനേശ്വരി ബാലമുരുകന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള നോട്ടീസ് അയച്ചത്. ഈ നീക്കമാണ് ഭർത്താവിനെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവദിവസം, ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നും വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ഭുവനേശ്വരിയെ ബാങ്കിന് പുറത്ത് കാത്തുനിന്ന ബാലമുരുകൻ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. പിന്നിലൂടെ അടുത്തെത്തി ഇയാൾ കൈവശമുണ്ടായിരുന്ന പിസ്റ്റളുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കാതെ ബാലമുരുകൻ ആയുധവുമായി മകടി റോഡ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
തമിഴ്‌നാട്ടിലെ സേലം സ്വദേശികളായ ഇവർ 2011-ലാണ് വിവാഹിതരായത്. 2018-ൽ ഇവർ ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലേക്ക് താമസം മാറിയിരുന്നു. സംഭവത്തെ തുടർന്ന് മകടി റോഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
















