റഷ്യയുമായി നാല് വർഷമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുക്രൈൻ ഒരു പുതിയ 20 ഇന സമാധാന കരട് കരാർ മുന്നോട്ട് വെച്ചിരിക്കുന്നു. പ്രധാനമന്ത്രി വോളോദിമിർ സെലെൻസ്കി ചൊവ്വാഴ്ചയാണ് ഈ നിർണ്ണായക നീക്കം പ്രഖ്യാപിച്ചത്. കഴിഞ്ഞാഴ്ച ഫ്ലോറിഡയിൽ വെച്ച് നടന്ന ഉന്നതതല ചർച്ചയിൽ ഈ കരാറിലെ മിക്ക നിർദ്ദേശങ്ങളും മധ്യസ്ഥ പങ്കുവഹിച്ച യുണൈറ്റഡ് സ്റ്റേറ്റ്സുമായി ധാരണയിലെത്തിയതായും സെലെൻസ്കി വ്യക്തമാക്കി.
മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച 28 ഇന സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് പുതിയ കരാർ യുക്രൈൻ രൂപീകരിച്ചിരിക്കുന്നത്. തങ്ങൾക്ക് അഭിലഷണീയമല്ലാത്ത നിർദ്ദേശങ്ങൾ പരിഷ്കരിച്ചാണ് 20 ഇന കരട് കരാർ തയ്യാറാക്കിയിരിക്കുന്നത്. ഉടമ്പടി സംബന്ധിച്ച പ്രതികരണം ബുധനാഴ്ചയ്ക്കകം അറിയിക്കാൻ യുക്രൈൻ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ ചർച്ചകളിലും പരിഹരിക്കപ്പെടാത്ത രണ്ട് പ്രധാന പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. യുക്രൈനിലെ സുപ്രധാന വ്യാവസായിക മേഖലയായ ഡോൺബാസ് റഷ്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിൽ പ്രധാനം. രണ്ടാമത്തേത് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാഫോറിസിയയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടതാണ്. ലുഹാൻസ്കും ഡൊണെറ്റ്സ്കും ഉൾപ്പെടുന്ന ഡോൺബാസിന്റെ കാര്യത്തിൽ ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടത്തുമെന്നാണ് സെലെൻസ്കി അറിയിച്ചിരിക്കുന്നത്.
യുദ്ധത്തിലൂടെ ഡോൺബാസിന്റെ 70% പ്രദേശവും റഷ്യ കൈവശപ്പെടുത്തിയിരുന്നു. എന്നാൽ, ബാക്കിയുള്ള പ്രദേശങ്ങൾ ഉൾപ്പെടെ ഡോൺബാസ് മുഴുവനും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് റഷ്യയുടെ വാദം. ഈ പ്രദേശം വിട്ടുകൊടുക്കില്ല എന്ന നിലപാടിലായിരുന്നു യുക്രൈനും യൂറോപ്യൻ സഖ്യകക്ഷികളും. ഈ സാഹചര്യത്തിൽ, ഡോൺബാസിനെ സ്വാതന്ത്ര്യ സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കാമെന്ന യുഎസ് നിർദ്ദേശം യുക്രൈൻ അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ, ഡോൺബാസ് വിഷയത്തിൽ ഏത് ക്രമീകരണവും നടപ്പാക്കുന്നതിന് മുമ്പ് യുക്രൈനിൽ ജനഹിതപരിശോധന (Referendum) നടത്തണമെന്ന് സെലെൻസ്കി നിബന്ധന വെച്ചു. യുക്രൈൻ ജനതയ്ക്ക് അവരുടെ ഭാവി തീരുമാനിക്കാനുള്ള അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരിശോധന പൂർത്തിയാക്കാൻ 60 ദിവസത്തോളം എടുക്കും. ഈ കാലയളവിൽ സമ്പൂർണ്ണ വെടിനിർത്തൽ നടപ്പിലാക്കണമെന്നും യുക്രൈൻ ആവശ്യപ്പെടുന്നു.
സാഫോറിസിയ ആണവനിലയത്തിന്റെ നിയന്ത്രണത്തിനായി യുഎസിനും റഷ്യക്കും തുല്യ പ്രാതിനിധ്യമുള്ള ഒരു കൺസോർഷ്യം രൂപീകരിക്കണമെന്നായിരുന്നു യുഎസ് നിർദ്ദേശം. എന്നാൽ ഇത് യുക്രൈന് സ്വീകാര്യമല്ല. പകരം, സാഫോറിസിയയുടെ പ്രവർത്തനം യുക്രൈനും യുഎസും സംയുക്തമായി നടത്താമെന്ന പുതിയ ആശയം വോളോദിമിർ സെലെൻസ്കി മുന്നോട്ട് വെച്ചിട്ടുണ്ട്.
ഈ സമാധാന കരാർ സംബന്ധിച്ചുള്ള റഷ്യയുടെ പ്രതികരണമാണ് ലോകം ഇനി ഉറ്റുനോക്കുന്നത്. ഈ ചർച്ചകൾ യുദ്ധത്തിന്റെ അന്ത്യത്തിലേക്ക് വഴി തുറക്കുമോ എന്ന ആകാംക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.
















