തൃശ്ശൂർ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കൗൺസിലർ ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിൽക്കുകയായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് അവർ ഉന്നയിച്ചിരിക്കുന്നത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പണവുമായി എഐസിസി നേതാക്കളെ കണ്ടുവെന്ന് ലാലി ജെയിംസ് ആരോപിച്ചു. തനിക്ക് പണമില്ലാത്തതുകൊണ്ടാണ് പാർട്ടി തന്നെ തഴഞ്ഞതെന്നും, അർഹമായ പരിഗണന ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു. താനൊരു വിധവയാണെന്നും തനിക്ക് അർഹതപ്പെട്ട പദവി പണം വാങ്ങി വിൽക്കുകയായിരുന്നുവെന്നും ലാലി ജെയിംസ് ആരോപിച്ചു. കൗൺസിലർമാരുടെ പിന്തുണ ഉണ്ടായിട്ടും തന്നെ തഴഞ്ഞതിൽ പ്രതിഷേധിച്ച് പാർട്ടി വിപ്പ് കൈപ്പറ്റാൻ അവർ തയ്യാറായിട്ടില്ല. ഒരു വർഷത്തെ കാലാവധി വാഗ്ദാനം ചെയ്‌തെങ്കിലും അത് നിരസിച്ച ലാലി ജെയിംസ്, വോട്ടെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. തൃശ്ശൂർ കോർപ്പറേഷനിൽ ഭരണം പിടിക്കാനുള്ള യുഡിഎഫ് നീക്കങ്ങൾക്കിടെ ഉയർന്ന ഈ ആരോപണം പാർട്ടിക്ക് വലിയ തലവേദനയായിരിക്കുകയാണ്.
















