കോട്ടയം ഇലവീഴാപ്പൂഞ്ചിറ മലനിരയിൽ വൻ തീപ്പിടിത്തം. വ്യാഴാഴ്ച ഉച്ചയോടെയാണ് മലനിരകളിൽ തീ പടർന്നുപിടിച്ചത്. തീപ്പിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ടു വാഹനങ്ങൾ സ്ഥലത്തെത്തി. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ വൈകിട്ടോടെ തീ നിയന്ത്രണ വിധേയമാക്കി.
എന്നാൽ നിയന്ത്രണവിധേയമാക്കിയ തീ രാത്രിയോടെ വീണ്ടും പടർന്നുപിടിക്കുകയായിരുന്നു. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് തുടരുകയാണ്.
ക്രിസ്മസ് ദിനമായതിനാൽ ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സഞ്ചാരികളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
















