പാലക്കാട് ചിറ്റൂർ ഇരവക്കാട് വീടിന് സമീപത്തെ കുളത്തിൽ ആറു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. ഇരവക്കാട് സ്വദേശി മുഹമ്മദ് അനസ്, സൗഹിദ ദമ്പതികളുടെ മകനായ സുഹാനാണ് ഞായറാഴ്ച രാവിലെ മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടുമുറ്റത്ത് നിന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. 21 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നുവെങ്കിലും, കുട്ടിയുടെ മരണത്തെ ചുറ്റിപ്പറ്റി ബന്ധുക്കളും നാട്ടുകാരും ശക്തമായ സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങുന്നത് പതിവായിരുന്നതിനാൽ, കുട്ടിയെ കാണാതായ വിവരം വീട്ടുകാർ വൈകിയാണ് അറിയുന്നത്. ഉടൻ തന്നെ ചിറ്റൂർ പോലീസിനെ വിവരമറിയിച്ചു. തിരച്ചിലിന്റെ ഭാഗമായി ശനിയാഴ്ച സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ ഒരു കുളത്തിന്റെ അരികിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
എന്നാൽ, ഞായറാഴ്ച രാവിലെ, ആദ്യമായി തിരച്ചിൽ നടത്തിയ കുളത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള മറ്റൊരു കുളത്തിൽ നിന്നാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്. ഈ ദൂരത്തിലുള്ള കുളത്തിൽ കുട്ടി തനിയെ എത്തിപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നതാണ് ദുരൂഹതയ്ക്ക് പ്രധാന കാരണം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കാണാതായതിൽ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ കളിക്കുന്നതിനിടെ സുഹാനെ സഹോദരൻ ‘ബാഡ് ബോയ്’ എന്ന് വിളിച്ചത് ഇഷ്ടപ്പെടാതെ കുട്ടി പിണങ്ങി പുറത്തേക്ക് പോയതാകാം എന്നാണ് ബന്ധുക്കൾ ആദ്യം പറഞ്ഞിരുന്നത്.
എന്നാൽ, നിമിഷങ്ങൾക്കകം ഒരു ആറു വയസ്സുകാരൻ ഇത്രയും ദൂരം തനിയെ പോകാനുള്ള സാധ്യത കുറവാണെന്ന് പിന്നീട് അവർ അഭിപ്രായപ്പെട്ടു. “ആരോ കുട്ടിയെ എടുത്തുകൊണ്ടു പോയതുപോലെയാണ് തോന്നുന്നത്,” ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. കുട്ടി സാധാരണയായി സഹോദരനൊപ്പം സമീപത്തുള്ള പാർക്കിൽ കളിക്കാൻ പോകാറുണ്ടെങ്കിലും മൃതദേഹം കണ്ടെത്തിയ ഈ കുളത്തിന്റെ ഭാഗത്തേക്ക് വരാറില്ല എന്നും അവർ വ്യക്തമാക്കി.
മൃതദേഹം കണ്ടെത്തിയ കുളം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള വഴിയും ദുരൂഹത വർധിപ്പിക്കുന്നു. പ്രധാന റോഡിനോട് ചേർന്നല്ല ഈ കുളം സ്ഥിതി ചെയ്യുന്നത്. “റോഡിൽനിന്ന് ചാൽ കടന്ന് വേണം കുളത്തിനടുത്തേക്ക് എത്താൻ.
ചെറിയ പാലങ്ങളിലൂടെയോ ചാലുകളിലൂടെയോ ഒരു ആറു വയസ്സുകാരൻ തനിയെ അങ്ങോട്ട് പോകുന്നത് അസ്വാഭാവികമാണ്,” എന്ന് നഗരസഭ ചെയർമാൻ സുമേഷ് അച്യുതൻ ചൂണ്ടിക്കാട്ടി.
മൃതദേഹം കണ്ടെത്തിയ കുളത്തിന്റെ ഘടന അനുസരിച്ച് അവിടെ കാൽ വഴുതി വീഴാനുള്ള സാധ്യത കുറവാണെന്നും, ആരെങ്കിലും കുളത്തിലേക്ക് ഇറങ്ങിയാൽ മാത്രമേ അപകടം സംഭവിക്കൂ എന്നും ചെയർമാൻ വ്യക്തമാക്കി.
കൂടാതെ, മൃതദേഹം കണ്ടെത്തിയ കുളത്തിൽ ഇന്നലെ വൈകുന്നേരവും ഇന്നു രാവിലെയും ആളുകൾ കുളിച്ചിരുന്നുവെന്നും, എന്നാൽ അപ്പോഴൊന്നും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നും പ്രദേശവാസികൾ വെളിപ്പെടുത്തി.
കുട്ടി അപകടത്തിൽപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന് കണ്ടെത്താൻ പോലീസിന്റെ വിശദമായ അന്വേഷണം വേണമെന്നാണ് നഗരസഭ ചെയർമാനും ബന്ധുക്കളും നാട്ടുകാരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വിശദമായ അന്വേഷണവും ഈ ദുരൂഹത നീക്കുന്നതിൽ നിർണായകമാകും.
















