കോഴിക്കോട്: ലഹരി മരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ച യുവതി മരിച്ചു. പാണ്ടികശാല റോഡ് മക്കാട്ട് കമ്പിളിപ്പുറത്ത് എം.കെ. മുനീറ (32) ആണ് മരിച്ചത്. ഭർത്താവ് അബ്ദുൽ ജബ്ബാർ ആണ് വെട്ടിയത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി പുലർച്ചെയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
വെട്ടുകത്തി കൊണ്ടാണ് ജബ്ബാർ ഭാര്യയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും കൈകൾക്കും വെട്ടേറ്റ മുനീറ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിക്കെയാണ് മരിച്ചത്. ഭർത്താവ് ജബ്ബാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് മുനീറയെ ഭർത്താവ് ജബ്ബാർ വെട്ടി പരുക്കേൽപ്പിച്ചത്.
ഫാറൂഖ് കോളജിന് സമീപം ഇവർ താമസിക്കുന്ന വീട്ടിൽ വച്ചാണ് മുനീറയ്ക്ക് വെട്ടേറ്റത്. വീടിനു സമീപത്തെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയായ മുനീറ ജോലിക്കു പോകാൻ ഒരുങ്ങുന്നതിനിടെയാണ് ജബ്ബാർ ആക്രമണം നടത്തിയത്. മുറിയിൽ അടച്ചിട്ട ശേഷം ഭാര്യയെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുനീറയെ ബഹളം കേട്ട് വീട്ടിലെത്തിയ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ജബ്ബാറിനെതിരെ മുൻപും ഭാര്യയെ ആക്രമിച്ചതിന് കേസ് എടുത്തിരുന്നു. തുടർന്ന് ഇരുവരും ബന്ധം വേർപിരിയുന്ന ഘട്ടത്തിൽ എത്തിയെങ്കിലും മുനീറ തന്നെ ജബ്ബാറിനൊപ്പം വീണ്ടും താമസിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് മുനീറയുടെ ബന്ധുക്കളുടെ ആരോപണം. എട്ടു വർഷം മുൻപാണ് ഇവർ വിവാഹം കഴിച്ചത്. എട്ടും ആറും വയസ്സുള്ള രണ്ട് മക്കളുണ്ട്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ആദ്യ വിവാഹം വേർപെടുത്തിയ ശേഷമാണ് ജബ്ബാർ മുനീറയെ വിവാഹം കഴിച്ചത്.
















