വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയില്‍. തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. വാഹനങ്ങള്‍ പരിശോധിക്കുന്നതിടെ ബൈക്കിലെത്തിയ ബാലമുരുകനെ പിടികൂടുകയായിരുന്നു.
തുടർന്ന് ഊട്ടുമല പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. രാത്രിയോടെ മധുര പാളയം കോട്ടയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.
തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഞായറാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു. പ്രതിയെ തൃശ്ശൂർ വിയ്യൂർ പൊലീസിനെ കൈമാറുന്ന അടക്കമുള്ള നടപടികൾ ഉടനെ ഉണ്ടാകും.
കൊലപാതകം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. കഴിഞ്ഞ നവംബര്‍ മൂന്നിന് വിയ്യൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിനിടെയാണ് ബാലമുരുകന്‍ തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ജയിലിന്റെ മുമ്പിൽ മൂത്രം ഒഴിക്കാന്‍ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
















