ഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഇൻഡിഗോയുടെ വ്യാപകമായ റദ്ദാക്കലുകൾ സർവീസുകളെ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ഡിസംബർ ആദ്യമുള്ള 2008 സർവീസുകൾ 1879 സർവീസുകളായാണ് ചുരുക്കിയത്.
10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ഇത് പ്രാബല്യത്തിലാകുകയാണ്. ബെംഗളൂരുവിൽ നിന്നാണ് ഏറ്റവുമധികം സർവീസുകൾ കുറച്ചത്, 52 സർവീസുകൾ. നിലവിൽ വെട്ടിക്കുറച്ചിരിക്കുന്നത് ദൈർഘ്യം കുറഞ്ഞ സർവീസുകളാണ്. അന്വേഷണ റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളും വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
രാജ്യത്താകെ ലക്ഷക്കണക്കിന് വിമാനയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയ ഇൻഡിഗോയ്ക്കെതിരെ ഒടുവിൽ നടപടിക്ക് കളമൊരുങ്ങുന്നു. കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഡിഗോയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിർദേശിച്ചുള്ള റിപ്പോർട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് വിവരം.
















