കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പ്രതികൾ പിടിയിൽ. കാസർകോട് സ്വദേശികളായ രണ്ടുപേരാണ് സംഭവത്തിൽ പിടിയിലായത്. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം പെൺകുട്ടിയെ നാലായിരം രൂപ നൽകി ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.
ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്ക് താമസവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെവെച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്കതുക്കൾ നൽകി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പുലർച്ചെ മുതൽ ഉച്ചവരെ ഉപദ്രവം തുടർന്നു. ഉച്ചയോടെ 4000 രൂപയും നൽകി പെൺകുട്ടിയെ കോഴിക്കോട് ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.
തുടർന്ന് പെരിന്തൽമണ്ണ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
















