‘മോഷ്ടാവെന്നു കരുതി പൊക്കാനിറങ്ങിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ?: ഒടുവില്‍ സംഭവിച്ചത് കരളലിയിക്കും ഇടപെടല്‍; പോലീസായാല്‍ ഇങ്ങനെയാകണം
ജനങ്ങള്‍ക്ക് എപ്പോഴും പോലീസ് എന്നത് ഭയപ്പെടുത്തുന്ന ഒരു സംവിധാനം തന്നെയാണ്. അത് മാറില്ല. കള്ളനെയും പോലീസിനെയും ഒരുപോലെ ഭയക്കുന്നതിനു കാരണം, കള്ളന്‍ ജനങ്ങളെ ഉപദ്രവിച്ച് മോഷ്ടിക്കും. എന്നാല്‍, പോലീസ് ജനങ്ങളെ ഭയപ്പെടുത്തി അടിച്ചമര്‍ത്തും. ജനങ്ങളെയെല്ലാം കള്ളന്‍മാരെപ്പോലെയാണ് പോലീസിന്റെ നോട്ടവും പെരുമാറ്റവും ഇടപെടലും. ജനമൈത്രി പോലീസ് വന്നിട്ടും രൂപവും ഭാവവും മാറിയിട്ടും പോലീസിന്റെ അടിസ്ഥാനപരമായ പെരുമാറ്റം മാറിയിട്ടില്ല. അതിന്റെ ദൃഷ്ടാന്തങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍, ചില പോലീസ് ഉദ്യോഗസ്ഥര്‍, ചില സംഭവങ്ങള്‍, ചില സന്ദര്‍ഭങ്ങള്‍ പോലീസിനെ അഭിമാനത്തോടെ കാണാനാകുന്നുണ്ട്.
അത്തരം സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണെങ്കിലും അതെല്ലാം മനോഹരങ്ങളും ഹൃദയസ്പര്‍ശികളുമായി തീരാറുണ്ട്. കള്ളനെ കണ്ടു പിടിക്കാനും, കുറ്റന്വേഷണവുമെല്ലാം മൃദുവായി ചെയ്യാനുള്ളതല്ല എങ്കിലും, ഭാഷയും പെരുമാറ്റവും ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ അത് പോലീസിന്റെ പരാജയം തന്നെയാണ്. പോലീസ് എന്നത്, സര്‍ക്കാര്‍ ജോലിയാണ്. ഒപ്പം ജനങ്ങളെയും സര്‍ക്കാരിനെയും സേവിക്കുക എന്നതുമാണ്. ഇത് തിരിച്ചറിയുന്നവരാണ് സമൂഹത്തിലെ നല്ല മനുഷ്യരെയും ജനങ്ങളെയും സഹായിക്കാന്‍ ശ്രമിക്കുന്നത്. പോലീസിന്റെ അപൂര്‍വ്വം നല്ല പ്രവൃത്തികളില്‍ ഒന്നാണ് ഈ സംഭവത്തിന് ആധാരം. കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മാറ്റിനിര്‍ത്തിയ യുവാവിന് തുണയായി മാറിയ ഇടുക്കി കഞ്ഞിക്കുഴി പോലീസിന്റെ ഇടപെടലാണ് ഈ കഥ. വളയാറില്‍ സംഭവിച്ചത് പോലെ ഒന്നും ഇവിടെ നടന്നില്ല എന്നതാണ് ഇടുക്കിക്കാര്‍ക്കും പോലീസിനും അഭിമാനിക്കാനാകുന്ന മറ്റൊരു കാര്യം.
- സംഭവം ഇങ്ങനെ
പനംകുട്ടിയിലും, പകുതിപ്പാലത്തും പരിസരപ്രദേശങ്ങളിലും ഉള്ള വീടുകളില്‍ കൂടി മോഷ്ടാവെന്ന് സംശയിക്കുന്ന അപരിചിതനായ ഒരാള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ വന്നു. ഉടനെ സബ് ഇന്‍സ്പെക്ടര്‍മാരായ താജുദ്ദീന്‍, അജിത് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെരീഫ് പി.എ എന്നിവര്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ അങ്ങനെ ഒരാളെ കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സമീപപ്രദേശങ്ങളിലും വഴിയിലൂടെ വന്ന വാഹനങ്ങളിലും ചോദിച്ചപ്പോള്‍ ഒരാള്‍ പനംകുട്ടിയില്‍ നിന്നും നേര്യമംഗലം റൂട്ടിലേക്ക് വിജനമായ റോഡിലൂടെ നടന്നു പോകുന്നതായി അറിഞ്ഞു.
സ്റ്റേഷന്‍ പരിധി കഴിഞ്ഞെങ്കിലും അയാളെ കണ്ടെത്താനും ആരാണെന്ന് അറിയാനും വേണ്ടി നേരെ നേര്യമംഗലം റോഡിലൂടെ മുന്നോട്ട് പോയി. പാംബ്‌ള ഡാമിനടുത്ത് എത്തിയപ്പോള്‍, ഒരുചാക്ക് പുറത്ത് തൂക്കി മുഷിഞ്ഞ വേഷം ധരിച്ച് ഒരാള്‍ വേച്ച് വേച്ച് നടന്ന് നീങ്ങുന്നത് കണ്ടു. അയാളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ആള് ശരീരമാകെ വിറക്കുന്ന അവസ്ഥയിലായിരുന്നു. പേര് ‘ബറന്‍ മറാണ്ടി’, ജാര്‍ഖണ്ഡ് സ്വദേശി ആണെന്നും, ഒരു മാസം മുമ്പ് കേരളത്തിലേക്ക് തന്റെ ഭാര്യ കുഞ്ഞുമക്കളോടൊപ്പം ഏലക്ക നുള്ളുന്ന ജോലിക്ക് വന്നിട്ടുണ്ടെന്നും, താന്‍ അവരുടെ അടുത്തേക്ക് വന്നതാണെന്നും അയാള്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് എറണാകുളത്ത് ട്രെയിന്‍ ഇറങ്ങി കോണ്‍ട്രാക്ടറോടൊപ്പം വന്നതാണെന്നും പിന്നീട് എപ്പോഴോ അയാളെ മിസ്സായെന്നും, അങ്ങനെ ഈ വനമേഖലയില്‍ വന്ന് ബസിറങ്ങിയതാണെന്നും അയാള്‍ പറഞ്ഞു.
കൈയ്യില്‍ ഫോണുമില്ല, മറ്റ് ഭാഷകളും അറിയില്ല. പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങളെല്ലാം ഹിന്ദിയില്‍ ചോദിച്ചു മനസ്സിലാക്കി. അങ്ങനെ രണ്ട് ദിവസമായി അഞ്ചാറ് കിലോമീറ്റര്‍ ദൂരത്തില്‍ കോണ്‍ട്രാക്ടറെയും തന്റെ കുടുംബത്തേയും അന്വേഷിച്ച് നടന്നതാണെന്നും അയാള്‍ പറഞ്ഞു. പക്ഷേ മോഷ്ടാവാണെന്ന് കരുതി എല്ലാവരും അകറ്റി നിര്‍ത്തി. ഭാഗ്യത്തിന് മോഷ്ടാവാണെന്ന് തെറ്റിധരിച്ച് ആള്‍ക്കൂട്ട വിചാരണയോ തല്ലി കൊല്ലാനോ ശ്രമിച്ചില്ല. ഭാഷയും അറിയില്ല, കുടുംബവും നഷ്ടപ്പെട്ടു. ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായതിനാല്‍ സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു. ഉടനേ പാംബ്‌ള ഡാമിലെ ഗാര്‍ഡ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ അവര്‍ക്കായി കരുതിയ ഭക്ഷണം അയാള്‍ക്ക് നല്‍കി. ആള്‍ ഒരു വിധം ഉഷാറായി.
ആദ്യം തന്നെ ഭക്ഷണം നല്‍കിയ ശേഷമാണ് കാര്യങ്ങള്‍ കൂടുതലും ചോദിച്ചറിഞ്ഞത്. അയാള്‍ക്ക് പോകാനുള്ള സ്ഥലത്തെ ഫോണ്‍ നമ്പര്‍ ഒരു പേപ്പറില്‍ എഴുതിയിട്ടിരുന്ന ലഗേജ്, വഴിയില്‍ എവിടെയോ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അത് പോലീസുകാര്‍ തിരഞ്ഞ് കണ്ടെടുത്തു. ഒരു ചെറിയ ചാക്ക്. അതില്‍ അയാളുടെ കുഞ്ഞിനുള്ള ഉടുപ്പ്, ഭാര്യക്കുള്ള ചുരിദാര്‍, കുറച്ച് വസ്ത്രങ്ങളും കുഞ്ഞിന്റെ ആധാര്‍ കാര്‍ഡ്, ഒരു പേപ്പറില്‍ എഴുതിയ ഫോണ്‍ നമ്പറും ഉണ്ടായിരുന്നു. ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശികള്‍ തന്നെയാണ് ഫോണെടുത്തത്. ഒന്നും മനസ്സിലാകാത്തതിനാല്‍ മലയാളികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. അങ്ങനെ സംസാരിച്ചപ്പോള്‍ അണക്കരയിലുള്ള ഒരു സ്ഥാപനമാണെന്നും അവിടെ ഏലക്ക പണിക്ക് വന്ന ആളാണെന്നും അവരുടെ കുടെയുള്ള ഒരാളുടെ ഭര്‍ത്താവിനെ മിസ്സായിട്ടുണ്ടെന്നും പറഞ്ഞു.
പിന്നീട് ഒരു KSRTC ബസ്സിന്റെ കണ്ടക്ടറോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ബറന്‍ മറാണ്ടിയെ കയറ്റി അണക്കരക്ക് വിട്ടു. കണ്ടക്ടര്‍ അയാളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന കാര്യം ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു. മലയാളിയുടെ ഫോണ്‍ നമ്പറും ജാര്‍ഖണ്ഡ് നമ്പറും എഴുതി നല്‍കി അവരെ യാത്രയാക്കി. പക്ഷേ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ടക്ടറുടെ കോള്‍ വന്നു. മലയാളിയുടെ നമ്പര്‍ സ്വിച്ച് ഓഫ്. അല്‍പം ടെന്‍ഷനായി. ജാര്‍ഖണ്ഡ് നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ മലയാളിയുടെ ഫോണ്‍ ബാറ്ററി തീര്‍ന്ന് ഓഫായതാണെന്നും ചാര്‍ജ് ചെയ്യാന്‍ ഇട്ടിരിക്കയാണെന്നും അറിഞ്ഞു. ബറന്‍ മറാണ്ടി ഇപ്പോള്‍ കുടുംബത്തോടൊപ്പം അണക്കരയിലെ നന്ദീശ ആശ്രമത്തിലെ തോട്ടത്തില്‍ പണിയെടുത്ത് സന്തോഷവാനായി ജീവിക്കുന്നു.
നാട്ടുകാര്‍ കള്ളനെന്ന് മുദ്രകുത്തി തല്ലി കൊന്നേക്കാമായിരുന്ന ഒരു പാവം മനുഷ്യനെ, മനുഷ്യപ്പറ്റുള്ള ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കഞ്ഞിക്കുഴി പോലീസിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളെ ആള്‍ക്കൂട്ട വിചാരണയും നടത്തി തല്ലിക്കൊല്ലുന്ന കാലഘട്ടത്തിലാണ് ഈ രക്ഷപ്രവര്‍ത്തനം എന്നതും ശ്രദ്ധേയമാണ് അടുത്ത ദിവസങ്ങളിലാണ് രണ്ടും അന്യസംസ്ഥാന തൊഴിലാളികളെ മലയാളി കൂട്ടങ്ങള്‍ തല്ലിക്കൊന്നത്.
CONTENT HIGH LIGHTS; ‘What a shocking sight the police saw when they thought he was a thief?’: What finally happened was that the police intervened; this is what should happen if you are a police officer
















