കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം അമിതമായ ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക തലത്തിലെ പ്രവർത്തന വീഴ്ചകൾ എന്നിവയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം നടത്താൻ ഈ പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
സർക്കാരിന്റെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഒക്ടോബർ 29-ലെ മന്ത്രിസഭാ തീരുമാനം തുടങ്ങിയവ വിജയത്തിലേക്ക് നയിക്കുമെന്ന അമിതമായ ആത്മവിശ്വാസം എൽഡിഎഫിനുണ്ടായിരുന്നു. എന്നാൽ, നഗരമേഖലകളിലുണ്ടായ സംഘടനാപരമായ ദൗർബല്യവും പ്രാദേശിക തലത്തിൽ ചില പ്രവർത്തനങ്ങളിൽ വന്ന വീഴ്ചകളും തിരിച്ചടിക്ക് ഇടയാക്കി. ഇതിനുപുറമെ, മാധ്യമങ്ങൾ നടത്തിയ തുടർച്ചയായ തെറ്റായ പ്രചാരണങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചതായും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ശബരിമല പോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചാരണങ്ങൾ അവർ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് പാർട്ടി വിലയിരുത്തി. ഇതിന് തെളിവായി, ശബരിമല ഉൾപ്പെടുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത് അദ്ദേഹം എടുത്തുപറഞ്ഞു.
ബിജെപി ഹിന്ദുത്വ വർഗീയതയിലൂന്നിയുള്ള വ്യാപകമായ പ്രചാരണമാണ് നടത്തിയത്. മറുവശത്ത്, ലീഗിന്റെ നേതൃത്വത്തിൽ ജമാഅത്ത് ഇസ്ലാമിയേയും എസ്ഡിപിഐയേയും ഉപയോഗപ്പെടുത്തി കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് കളമൊരുക്കി. യുഡിഎഫിലെ ഘടകകക്ഷികൾ ഇതിന് ഒത്താശ നൽകി. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണക്കാക്കിയാണ് യുഡിഎഫും ബിജെപിയും പ്രചാരണം നടത്തിയതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
പണക്കൊഴുപ്പിന്റെ സ്വാധീനം യുഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചെങ്കിലും നേരിയ വർധന മാത്രമാണുണ്ടായത്. അവരുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. യഥാർത്ഥത്തിൽ ബിജെപിയെ പ്രതിരോധിച്ചത് എൽഡിഎഫ് ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എൽഡിഎഫും ബിജെപിയും മത്സരിക്കുന്ന മണ്ഡലങ്ങളിൽ കമ്യൂണിസ്റ്റ് വിരുദ്ധത ഉപയോഗിച്ച് യുഡിഎഫ് വോട്ട് ബിജെപിക്ക് കൈമാറ്റം ചെയ്തതായും എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രസിഡന്റ്-ഭാരവാഹി തിരഞ്ഞെടുപ്പ് ഘട്ടത്തിലും ഈ വോട്ട് കൈമാറ്റം തുടർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 33.6 ശതമാനം വോട്ട് ഉണ്ടായിരുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ 39.73 ശതമാനമായി വർധിച്ചു. അതായത്, പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 17 ലക്ഷത്തിലധികം വോട്ടുകളുടെ വർധന എൽഡിഎഫിനുണ്ടായി. അതേസമയം, യുഡിഎഫിനും ബിജെപിക്കും വോട്ടുകൾ കുറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ പരിശോധിച്ചാൽ, 60 സീറ്റുകളിൽ എൽഡിഎഫിന് കൃത്യമായ ലീഡുണ്ട്. നേരിയ വ്യത്യാസത്തിൽ പുറകിലായ മണ്ഡലങ്ങൾ പ്രാദേശിക പ്രശ്‌നങ്ങൾ മൂലമാണ്. ഈ തിരിച്ചടികളെ പാഠമാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ വിജയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
















