പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ഹോട്ടൽ ബാർ ഉടമകൾക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. ബാർ ഹോട്ടലുകൾക്ക് മുൻപിൽ വാഹന സൗകര്യം ഉണ്ടായിരിക്കണം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ ആണ് ലക്ഷ്യമിടുന്നത്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്നും തയാറാക്കിയ വാഹന സർവീസ് ഉപയോഗിക്കമെന്നും ഹോട്ടലിലെ മാനേജർമാർ നിർദേശിക്കണം. എറണാകുളം റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് ഉത്തരവിട്ടത്. ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ ശനിയാഴ്ച കലക്ടറുടെയും മേയറുടെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഫോർട്ട്കൊച്ചിയിൽ മാത്രം നൂറുകണക്കിന് പൊലീസുകാർ സുരക്ഷക്കായി ഉണ്ടാകും.
പാർക്കിംഗ് സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ, സി.സി.ടി.വി സംവിധാനങ്ങൾ എന്നിവ പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കും. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും. പൊലീസ് മാത്രമല്ല, അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി, ഗതാഗത വകുപ്പ്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളെല്ലാം ചേർന്നുള്ള ഏകോപിത പ്രവർത്തനങ്ങളാണ് ഫോർട്ട്കൊച്ചിയിൽ നടക്കുക. തിരക്ക് പരിഗണിച്ച് ജങ്കാർ സർവീസ്, വാട്ടർ മെട്രോ, സി വാട്ടർ ബോട്ട് സർവീസ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി ഏഴ് ബസുകളും സ്പെഷ്യൽ പെർമിറ്റ് ലഭിക്കുന്ന സ്വകാര്യ ബസുകളും അധികമായി സർവീസ് നടത്തും.
Story Highlights : MVD mandates vehicle parking facilities in front of bar hotels
















