കോഴി വിഭവങ്ങൾ നിരോധിച്ചതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിടും. പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി വിഭവങ്ങൾ നിരോധിക്കാനുള്ള തീരുമാനം അശാസ്ത്രീയമെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന്റെ നിലപാട്. ഫ്രോസൺ ചിക്കൻ എങ്കിലും ഉപയോഗിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഹോട്ടൽ ഉടമകൾ കളക്ടറെ കണ്ടിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടു. വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ അടക്കം 1500ലധികം ഹോട്ടലുകൾ സമരത്തിന്റെ ഭാഗമാകും. ചിക്കൻ വിഭവങ്ങളുടെ നിരോധനത്തിന്റെ ആദ്യഘട്ടം നാളെയാണ് അവസാനിക്കുക.
അതേസമയം പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഇതുവരെ 24,309 പക്ഷികളെയാണ് കൊന്നൊടുക്കിയത്.
















