ശബരിമലയിലെ സ്വർണപ്പാളി കവർച്ച കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് കൂടുതൽ തലവേദനയായി മുൻ ബോർഡ് അംഗം എൻ. വിജയകുമാറിൻ്റെ നിർണ്ണായക മൊഴി. താൻ നിരപരാധിയാണെന്നും, ബോർഡ് പ്രസിഡൻ്റ് പറഞ്ഞതനുസരിച്ചാണ് കാര്യങ്ങൾ ചെയ്തതെന്നുമാണ് വിജയകുമാർ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (എസ്.ഐ.ടി.) മുൻപാകെ മൊഴി നൽകിയിരിക്കുന്നത്.
അതേസമയം, വിജയകുമാറിൻ്റെ ഈ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് എസ്.ഐ.ടി. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സ്വർണപ്പാളി മാറ്റുന്നതടക്കമുള്ള വിവാദ തീരുമാനങ്ങൾ ബോർഡിൽ അവതരിപ്പിച്ചത് പത്മകുമാറാണെന്ന് വിജയകുമാർ മൊഴിയിൽ പറയുന്നു. പ്രധാന തീരുമാനങ്ങളെല്ലാം പ്രസിഡൻ്റ് പറയുന്ന രീതിയിലായിരുന്നു നടപ്പാക്കിയിരുന്നത്. അതിനാൽ, രേഖകൾ വായിച്ചുപോലും നോക്കാതെ ഒപ്പിടുകയായിരുന്നു. പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ലെന്നും എന്നാൽ സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യക്ക് വരെ ശ്രമിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നും, പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളിൽ ഒപ്പിട്ടതെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു. ജനുവരി 12 വരെ വിജയകുമാറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിക്കും.
പത്മകുമാറിനും വിജയകുമാറിനും പിന്നാലെ കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസാണ് എസ്.ഐ.ടി.യുടെ അടുത്ത ലക്ഷ്യം. ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശങ്കർദാസ് അവധി ആവശ്യപ്പെട്ടത് അന്വേഷണസംഘം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഭരണസമിതിയിലെ മൂവരുടെയും അറിവോടെയാണ് നിയമലംഘനങ്ങൾ നടന്നതെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ശങ്കർദാസിലേക്കും അന്വേഷണം നീളുന്നത്.
പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് ഭരണസമിതി ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കുന്നതിനായി ദേവസ്വം മാന്വൽ പോലും തിരുത്തി എഴുതപ്പെട്ടു.
ഇത് പത്മകുമാർ, എൻ. വിജയകുമാർ, കെ.പി. ശങ്കർദാസ് എന്നിവരടങ്ങിയ ഭരണസമിതിയുടെ പൂർണ്ണ അറിവോടെയായിരുന്നു. മിനിറ്റ്‌സുകൾ തിരുത്തിയതും പുതിയ ഉത്തരവുകൾ എഴുതിച്ചേർത്തതുമുൾപ്പെടെയുള്ള നിയമലംഘനങ്ങൾ പ്രസിഡൻ്റ് എന്ന നിലയിൽ പത്മകുമാർ എല്ലാവരെയും ബോധ്യപ്പെടുത്തിയിരുന്നു.
വൻതുക ലാഭവും വ്യക്തിപരമായ നേട്ടങ്ങളും ലക്ഷ്യമിട്ടാണ് ഭരണസമിതി നിയമലംഘനങ്ങൾക്ക് കൂട്ടുനിന്നതെന്നും, ഈ കാര്യങ്ങൾ പത്മകുമാർ സമ്മതിച്ചിട്ടുള്ളതാണെന്നും എസ്.ഐ.ടി. പറയുന്നു.
അതിനാൽ, വിജയകുമാറിനും ശങ്കർദാസിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, എ. പത്മകുമാറിൻ്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷയിൽ ഈ മാസം ഏഴാം തീയതി വിധി പറയും.
















