നാഗ്പുർ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി സിഎസ്ഐ വൈദികൻ ഉൾപ്പെടെ 12 പേർക്ക് ജാമ്യം. സിഎസ്‌ഐ വൈദികൻ തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറിനാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് അറസ്റ്റിലായവർക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.
“സുഹൃത്തിന്റെ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെ ക്രിസ്മസ് പാട്ടുകളും പാടിയിരുന്നു. ബന്ധുക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മതപരിവര്‍ത്തനം ഒന്നും ഉദേശിച്ചിട്ടുപോലുമില്ലായിരുന്നു. ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഒരു സംഘം ആളുകള്‍ എത്തി പ്രശ്‌നം ഉണ്ടാക്കിയത്. ഉടന്‍ തന്നെ പൊലീസ് എത്തി. പൊലീസ് എത്തിയതുകൊണ്ട് അവര്‍ ആക്രമിച്ചില്ല” എന്ന് ഫാദർ സുധീർ പറഞ്ഞു.
സിഎസ്ഐ വൈദികൻ ഫാദര്‍ സുധീര്‍ ജോൺ വില്യംസ്, ഭാര്യ ജാസ്മിൻ ഉൾപ്പടെയുള്ളവരെയായിരുന്നു മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നത്. ബജ്റംഗ് ദൾ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ് ചെയ്തത്. ക്രൈസ്തവ വിശ്വാസിയായ ഒരാളുടെ വീട്ടിൽ പിറന്നാൾ- ക്രിസ്മസ് പ്രാർത്ഥനകൾ നടക്കുന്നതിനിടെ 30 ഓളം ബജ്റംഗ് ദൾ പ്രവർത്തകർ എത്തി സംഘർഷം ഉണ്ടാക്കുകയായിരുന്നു.
അറസ്റ്റിനെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും, പ്രാർത്ഥനയോഗം നടന്ന വീടിന്റെ ഉടമയും ഭാര്യയും അടക്കം 12 പേർക്കെതിരെ പൊലീസ് കേസെടുക്കുകയായിരന്നു. മതപരിവർത്തനം ഉൾപ്പടെ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. വൈദികനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
















