ബന്ദിയാക്കിയ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ഡോണൾഡ് ട്രംപ്. രണ്ടുകണ്ണുകളും മൂടികെട്ടിയ മഡൂറോയെ ചിത്രത്തിൽ നിന്ന് കാണാം. ഭരണമാറ്റം ഉറപ്പാകും വരെ വെനസ്വേലയെ അമേരിക്ക ഏറ്റെടുക്കുമെന്നും മഡൂറോയും ഭാര്യയും വിചാരണ നേരിടണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെനസ്വേലയിലെ ജനങ്ങൾക്ക് സ്വന്ത്രന്ത്യം ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ന്യൂയോർക്കിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. മഡൂറോയെ ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് ഡിറ്റൻഷൻ സെൻ്ററിലെത്തിക്കും. മഡൂറോ അമേരിക്കയിൽ വിചാരണ നേരിടണമെന്ന് യുഎസ് അറ്റോർണി ജനറൽ വ്യക്തമാക്കി. മഡൂറോയ്ക്ക് എതിരെ അമേരിക്ക ഗുരുതര കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ മഡൂറോയെ അമേരിക്ക ബന്ദിയാക്കിയതിനെ തുടർന്ന് 2024 ലെ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർഥി എഡ്മുണ്ടോ ഗൊൺസാലസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നാണ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരിന മച്ചാഡോയുടെ ആവശ്യം. പ്രതിപക്ഷം രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും ചെയ്യുമെന്നും മച്ചാഡോ പറഞ്ഞു.
Story Highlights : Donald Trump releases photo of Maduro held hostage
















