സമൂഹത്തിൽ ഒരിക്കലും ഒരു കുറ്റവാളി സ്വയമേ രൂപപ്പെടുന്നില്ല. ഒരു വ്യക്തി അത്തരത്തിൽ മാറുന്നുണ്ടെങ്കിൽ, അതിൽ ഒരു പങ്ക് സമൂഹത്തിനോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിനോ തീർച്ചയായും ഉണ്ടാകും. കുട്ടിക്കാലത്ത് അനുഭവിക്കുന്ന കഠിനമായ മാനസിക പീഡനങ്ങളാണ് പലപ്പോഴും നിരപരാധികളെ കുറ്റവാളികളാക്കി മാറ്റുന്നത്. കൊലയും കൊലപാതകവും ചെയ്യുന്ന ഏതൊരാളോടും അവരുടെ ഭൂതകാലത്തെക്കുറിച്ച് ചോദിച്ചാൽ, സങ്കടകരമായ ഒരു കഥ അവർക്ക് പറയാനുണ്ടാകും.
ജീവിതം അവരെ എങ്ങനെ ഈ അവസ്ഥയിലേക്ക് എത്തിച്ചു എന്നതിൻ്റെ നേർചിത്രം നമുക്കവിടെ കാണാൻ സാധിക്കും. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2008-ൽ മീററ്റിൽ നടന്ന ആ ഞെട്ടിക്കുന്ന സംഭവം. കുടുംബം കാരണം ഒരു കുട്ടിക്ക് കൊലപാതകിയായി മാറേണ്ടി വന്ന ഈ സംഭവം, ഒരു കുട്ടിയുടെ ജീവിതത്തിൽ കുടുംബബന്ധങ്ങൾ എത്രമാത്രം നിർണായകമായ മാറ്റങ്ങളും നാശവും ഉണ്ടാക്കുമെന്നതിൻ്റെ വേദനിപ്പിക്കുന്ന നേർസാക്ഷ്യമാണ്.
2008 നവംബർ 11 മീററ്റ് നഗരം.അവിടെ ആണ് സർക്കാർ ഉദ്യോഗസ്ഥനായി വിരമിച്ച പ്രേംവീർ സിംഗിന്റെ (65) വീട്. പതിവിലും വിപരീതമായി ആ വീട് അന്നത്തെ ദിവസം വളരെ നിശബ്ദമായിരുന്നു.ഉച്ചയായിട്ടും വാതിൽക്കൽ വെച്ച പാലും പത്രവും ആരും എടുക്കാത്തതിനെ തുടർന്ന് അയൽക്കാർക്ക് സംശയമായി. ബന്ധുക്കളെത്തി പോലീസിൻ്റെ സഹായത്തോടെ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. സ്വീകരണമുറിയിൽ തല തകർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന പ്രേംവീർ സിംഗ്.
അടുക്കളയിൽ അതിലും ദാരുണമായ അവസ്ഥയിൽ ഭാര്യ സന്തോഷ് സിംഗ് (59). അവരുടെ തലക്ക് മാത്രമല്ല പരിക്കേറ്റിരുന്നത്,ആ കൈകളുടെ വിരലുകൾ അറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു! വീട്ടിൽ ബലപ്രയോഗം നടന്നതിൻ്റെ ലക്ഷണങ്ങളില്ലായിരുന്നു. അപരിചിതരല്ല കൊലയാളികൾ എന്ന് മുകളിലത്തെ നിലയിൽ കെട്ടിയിരുന്ന വളർത്തുനായയുടെ നിശബ്ദത പോലീസിന് ഉറപ്പായി
പോലീസ് അന്വേഷണം ചെന്നെത്തിയത് ആ വീടിന്റെ അകത്തളങ്ങളിലെ ദുരന്തകഥകളിലേക്കായിരുന്നു. പ്രേംവീർ-സന്തോഷ് ദമ്പതികളുടെ ഇളയ മകൾ, പ്രിയ സിംഗ്. തൻ്റെ മകളല്ല ഇവൾ എന്ന കൊടിയ സംശയം പ്രേംവീർ സിംഗിന്റെ മനസ്സിലുണ്ടായിരുന്നു. ഡിഎൻഎ ടെസ്റ്റ് നടത്തി സത്യം ബോധ്യപ്പെടുന്നതിന് പകരം, അയാൾ ആ കുഞ്ഞിനെ ജനിച്ച നാൾ മുതൽ വെറുത്തു.
അച്ഛൻ്റെ വെറുപ്പ് കണ്ടു വളർന്ന അമ്മയും പ്രിയയെ അകറ്റി നിർത്തി. സ്നേഹവും വാത്സല്യവും അറിഞ്ഞു വളരേണ്ട പ്രായത്തിൽ, വെറുപ്പും ദേഷ്യവും കുറ്റപ്പെടുത്തലുകളും ശാരീരിക ഉപദ്രവങ്ങളും മാത്രമായിരുന്നു പ്രിയയുടെ സമ്പാദ്യം. കൗമാരത്തിൽ, സ്വന്തം സഹോദരന്റെ സുഹൃത്ത് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പോലും, കുടുംബം അവളെയാണ് കുറ്റപ്പെടുത്തിയത്. മുറിയിൽ പൂട്ടിയിട്ടും മർദ്ദിച്ചും അവർ അവളെ തളർത്തി; അവൾ വീടിനുള്ളിൽ ഒരു തടവുകാരിയെപ്പോലെ ജീവിച്ചു.
2005-ൽ ‘മിസ് മീററ്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രിയയ്ക്ക് പുറംലോകത്തേക്കുള്ള വാതിൽ തുറന്നു കിട്ടി. ഡൽഹിയിലെ പോളിടെക്നിക് കോളേജിൽ വെച്ചാണ് പ്രിയയ്ക്ക് ആശ്വാസമായ ഒരു കൂട്ടുകാരിയെ ലഭിച്ചത് – അനുജ് കുമാരി. അച്ഛൻ കൊല്ലപ്പെട്ട ശേഷം ബന്ധുക്കളാൽ വേട്ടയാടപ്പെട്ട അനുജിന്റെ ജീവിതവും സമാനമായിരുന്നു.
ഒരേ വേദന പങ്കിട്ടവർ പെട്ടെന്ന് അടുത്തു. പ്രിയയ്ക്ക് ഒരു സുഹൃത്ത് മാത്രമായിരുന്നില്ല, ഒരു സംരക്ഷക കൂടിയായി മാറി അനുജ്. പ്രിയയുടെ പഠനം പാതിവഴിയിൽ നിർത്തിക്കാനും പണം നൽകാതിരിക്കാനും പ്രേംവീർ ശ്രമിച്ചപ്പോൾ അനുജാണ് താങ്ങായി നിന്നത്. ആ നരകതുല്യമായ വീട്ടിലേക്ക് ഇനി തിരികെയില്ലെന്ന് പ്രിയ ഉറപ്പിച്ചു.
പ്രിയയെ സഹായിക്കാൻ അനുജ് കുമാരി കണ്ടെത്തിയ വഴി, കസിനായ അജേന്ദ്രനുമായി പ്രിയയുടെ വിവാഹം നടത്തുക എന്നതായിരുന്നു. എന്നാൽ അതൊരു വലിയ ചതിക്കുഴിയായി മാറി. അജേന്ദ്രനും അയാളുടെ സുഹൃത്തും ചേർന്ന് പ്രിയയെ ഉപദ്രവിക്കാൻ ശ്രമിച്ച ആ രാത്രി, ഒരു ഭർത്താവിൽ നിന്ന് പോലും സംരക്ഷണം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ പ്രിയ ആ ബന്ധം ഉപേക്ഷിച്ചു.
ഈ വിഷമഘട്ടത്തിനിടയിലാണ് പ്രിയയെ പൂർണ്ണമായും തകർക്കുന്ന മറ്റൊരു വാർത്ത എത്തുന്നത്: പ്രിയയ്ക്ക് ലഭിക്കേണ്ട സ്വത്തുക്കൾ മുഴുവൻ മകൻ ഗൗരവിന്റെ പേരിലേക്ക് എഴുതിവെക്കാൻ പ്രേംവീർ തീരുമാനിച്ചു. ഇത്രയും കാലം അനുഭവിച്ച മാനസിക പീഡനങ്ങൾക്ക് ഒടുവിൽ സാമ്പത്തികമായി കൂടി വഴിയാധാരമാക്കുന്നു എന്നറിഞ്ഞപ്പോൾ, പ്രിയയുടെ ഉള്ളിലെ പക ജ്വലിച്ചുയർന്നു. കൂട്ടിന് അനുജ് കുമാരിയും ചേർന്നു.
നവംബർ 10-ന് രാത്രി പ്രിയയും അനുജും മീററ്റിലെ ആ വാടകവീട്ടിലേക്ക് എത്തി. മകൾ വന്നതുകൊണ്ട് നായ കുരച്ചില്ല, വാതിൽ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു. വർഷങ്ങളായി ഉള്ളിൽ കിടന്ന വേദനയും പകയും മുഴുവൻ പുറത്തെടുത്ത നിമിഷങ്ങളായിരുന്നു പിന്നീട്. അച്ഛന്റെ തല അടിച്ചു തകർക്കുമ്പോൾ, തന്നെ മകളായി അംഗീകരിക്കാത്തതിലുള്ള കൊടും രോഷമായിരുന്നു പ്രിയയ്ക്ക്.
അമ്മയുടെ കൈവിരലുകൾ അറുത്തു മാറ്റുമ്പോൾ, ഒരിക്കൽ പോലും സ്നേഹത്തോടെ തന്നെ ചേർത്തുപിടിക്കാത്ത ആ കൈകളോടുള്ള പകയുടെ കനലുകൾ ആളിക്കത്തി. കൃത്യത്തിന് ശേഷം ആഭരണങ്ങളും പണവും സ്വത്തുക്കളുടെ രേഖകളും, പിന്നെ അമ്മയുടെ അറുത്തു മാറ്റിയ വിരലുകളും ഒരു ബാഗിലാക്കി അവർ ഇറങ്ങിപ്പോയി.
സംഭവസ്ഥലത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള വാടകവീട്ടിൽ വെച്ച് പോലീസ് പ്രിയയെയും അനുജിനെയും പിടികൂടി. പോലീസ് ആ ബാഗ് തുറന്നപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു – ആഭരണങ്ങൾക്കും രേഖകൾക്കും ഒപ്പം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ അമ്മയുടെ വിരലുകൾ! വിരലടയാളം ഉപയോഗിച്ച് ബാങ്ക് ലോക്കറുകൾ തുറക്കാനായിരുന്നോ അതോ വെറും പക വീട്ടാനായിരുന്നോ ആ കൊടുംക്രൂരത? ഉത്തരം പ്രിയയുടെ മരവിച്ച മുഖത്തുണ്ടായിരുന്നു.
കോടതി അവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ജയിലഴിക്കുള്ളിൽ നിൽക്കുമ്പോഴും പ്രിയയ്ക്ക് കുറ്റബോധമുണ്ടായിരുന്നില്ല. “എന്നെ ഒരു മൃഗമാക്കിയത് എൻ്റെ മാതാപിതാക്കളാണ്,” എന്ന അവളുടെ വാക്കുകളിൽ, സ്നേഹം നിഷേധിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിതം എങ്ങനെ തകർന്നടിഞ്ഞു എന്നതിൻ്റെ കരളലിയിപ്പിക്കുന്ന സത്യമുണ്ട്.
















