ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. കേസിൽ ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെ ഏഴ് പേർ സമർപ്പിച്ച ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ഓരോരുത്തർക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ പ്രത്യേകം പരിശോധിച്ച ശേഷമാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നൽകേണ്ടതില്ലെന്ന സുപ്രധാന തീരുമാനത്തിൽ കോടതി എത്തിയത്.
2020 മുതൽ തങ്ങൾ ജയിലിൽ കഴിയുകയാണെന്നും വിചാരണ നടപടികൾ നീണ്ടുപോകുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഏഴുപേരും ജാമ്യത്തിന് അപേക്ഷിച്ചത്. ഇത്രയും കാലം തടവിൽ കഴിഞ്ഞതിനാൽ തങ്ങൾക്ക് ജാമ്യത്തിന് ന്യായമായ അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ഈ കേസിൽ ഉൾപ്പെട്ട എല്ലാവരെയും ഒരുപോലെ കാണാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും എതിരെ ചുമത്തിയിരിക്കുന്ന കുറ്റം ഗൗരവമാണെന്നും ഇവർക്ക് കലാപം ആസൂത്രണം ചെയ്തതിലും അതിനായി ആളുകളെ കൂട്ടിയതിലും നിർണ്ണായകമായ പങ്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കൂടാതെ ഉമർ ഖാലിദിനും, ഷർജീൽ ഇമാമാമിനും ഒരു വർഷത്തിന് ശേഷം ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. അതേസമയം, ജാമ്യാപേക്ഷ നൽകിയ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലിം ഖാൻ, ഷഹാദ് അഹമ്മദ് എന്നിവർക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
















