ദളപതി വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ ജനുവരി 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. പ്രീബുക്കിങ് ആരംഭിച്ച ബെംഗളൂരിൽ മോണിങ് ഷോയുടെ ടിക്കറ്റുകളുടെ നിരക്ക് 2000 രൂപ വരെ ഉയർന്നിട്ടുണ്ട്. ടിക്കറ്റുകൾക്ക് 1000- 2000 രൂപയ്ക്കിടയിൽ വിലയിട്ടിട്ടും ചൂടപ്പം പോലെ വിറ്റുതീർന്നു.
ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുന്ന ബുക്ക് മൈ ഷോയിലും ടിക്കറ്റില്ല. പുലർച്ചെ 6:30- ന് ഷോ ആരംഭിക്കുന്ന മുകുന്ദ തിയേറ്ററിൽ 1800-നും 2000-നും ഇടയ്ക്കാണ് ടിക്കറ്റ് നിരക്ക്. സ്വഗത് ശങ്കർ നാഗ്, ശ്രീ കൃഷ്ണ ബൃന്ദ ആർജിബി, സിനിഫൈൽ എച്എസ്ആർ ലെ ഔട്ട്, ഗോപാലൻ ഗ്രാന്റ് മാൾ, വൈഭവ്, പ്രസന്ന, തുടങ്ങിയ തിയേറ്ററുകളിലും ആയിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. മോണിങ് ഷോകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 800 ആണ്. ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ടിക്കറ്റ് ഇതുവരെ ലഭ്യമായിട്ടില്ല. കൊച്ചിയിൽ ഏറ്റവും ഉയർന്ന നിരക്ക് 350 ആണ്.
തമിഴ്‌നാട്ടിൽ ഇതുവരെ ബുക്കിങ് ആരംഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാത്തിരിക്കുകയാണ് എന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്താൻ സിബിഎഫ്‌സി നിർദേശിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിലും കർണാടകത്തിലും ചില വിദേശ രാജ്യങ്ങളിലുമാണ് ബുക്കിങ് ആരംഭച്ചത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജനായകനി’ൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ എന്നിവരും അഭിനയിക്കുന്നു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള വിജയുടെ അവസാന ചിത്രമാണിത്. തമിഴക വെട്രി കഴകം (TVK) പാർട്ടി രൂപീകരിച്ച് ഈ വർഷത്തെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താരം പദ്ധതിയിടുന്നു. 2023-ൽ പുറത്തിറങ്ങിയ അനിൽ രവിപുഡി സംവിധാനം ചെയ്ത് ബാലകൃഷ്ണ നായകനായ ‘ഭഗവന്ത് കേസരി’യുടെ റീമേക്കായിരിക്കും ചിത്രം എന്നും അഭ്യൂഹങ്ങളുണ്ട്.
















