രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപൂർവ നടപടിയുമായി അന്വേഷണ സംഘം. രാഹുൽ അറസ്റ്റ് മെമ്മോയിലും ഇൻസ്പെക്ഷൻ മെമ്മോയിലും ഒപ്പിടാൻ കൂട്ടാക്കാത്തതിനെ തുടർന്ന് രാഹുൽ നിസ്സഹകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗസറ്റഡ് ഉദ്യോഗസ്ഥരേക്കൊണ്ട് അന്വേഷണ സംഘം സാക്ഷ്യപ്പെടുത്തി വാങ്ങിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യിച്ചതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ പോലീസുകാർ എത്ര ആവർത്തിച്ചിട്ടും രാഹുൽ ഒപ്പിടാൻ വഴങ്ങിയില്ല. ഇതേ തുടർന്നാണ് ഗസറ്റഡ് ഓഫീസറെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു സാക്ഷ്യപ്പെടുത്തുകയും കൂടാതെ രാഹുലിന്റെ അറസ്റ്റ് ബന്ധുക്കൾ അറിഞ്ഞുവെന്ന കാര്യം രാഹുലിനെ സന്ദർശിക്കാനെത്തിയ ബന്ധുവിൽനിന്ന് എഴുതിവാങ്ങുകയും ചെയ്തു.
രാഹുലിനെ ചൊവ്വാഴ്ച തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. പ്രതിഭാഗം നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഉത്തരവ്.
കൂടാതെ കേസ് അന്വേഷിക്കുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് സൂചന.
















