രാജ്യസഭയിലേക്ക് ഇനി മത്സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. മധ്യപ്രദേശ് കോണ്‍ഗ്രസിലെ പട്ടികജാതി വകുപ്പ് പ്രസിഡന്റ് പ്രദീപ് അതിര്‍വാറിന്റെ അഭ്യര്‍ത്ഥനകള്‍ക്ക് പിന്നാലെയാണ് ദിഗ്‌വിജയ് സിങിൻ്റെ പ്രഖ്യാപനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എസ്‌സി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്നായിരുന്നു പ്രദീപ് അതിര്‍വാറിന്റെ ആവശ്യം.
ഇത്തവണ രാജ്യസഭാ സീറ്റിലേക്ക് എസ്‌സി പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് ദിഗ്‌വിജയ് സിങിന് കത്തയച്ചിരുന്നു. ദളിത് വിഭാഗങ്ങളുടെ ആത്മവിശ്വാസവും രാഷ്ട്രീയ പ്രാതിനിധ്യവും ഇതിലൂടെ വര്‍ധിക്കുമെന്നാണ് പ്രദീപ് കത്തില്‍ വ്യക്തമാക്കുന്നത്.
രാജ്യസഭയിലേക്ക് ഇത്തവണ പട്ടിക ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന് വേണ്ടി ഞാൻ ആവശ്യമുന്നയിക്കുകയാണ്. മധ്യപ്രദേശിലെ 17 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന്റെ പ്രതീക്ഷകളാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നത്’- എന്നാണ് കത്തില്‍ പറഞ്ഞത്.
എന്നാല്‍ ഇക്കാര്യം തന്റെ കയ്യിലല്ലെന്നും തന്റെ സീറ്റില്‍ നിന്ന് താന്‍ വിരമിക്കുന്നുവെന്നുമായിരുന്നു ദിഗ്‌വിജയ് സിങിന്റെ പ്രതികരണം. ഏപ്രില്‍ ഒമ്പതിന് ദിഗ്‌വിജയ് സിങിൻ്റെ ആറ് വര്‍ഷത്തെ രാജ്യസഭാ കാലാവധി അവസാനിപ്പിക്കും.
















