കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ, ആരതി ഉക്കട ക്ഷേത്രത്തിൽ ഓഗസ്റ്റ് 12ന് രാത്രി ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യ, വനിതാ സബ് ഇൻസ്‌പെക്ടർ സവിതാ പാട്ടീലിനെ പരസ്യമായി മർദിച്ചതായി പരാതി ഉയർന്നിരിക്കുന്നു. ക്ഷേത്രത്തിൽ പ്രവേശനം വൈകിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് ഇതിലേക്ക് നയിച്ചത്. സവിതാ പാട്ടീലിന്റെ പരാതിയെ തുടർന്ന് ഐശ്വര്യയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ എംഎൽഎ സുരേഷ് ഗൗഡ ഖേദം പ്രകടിപ്പിക്കുകയും, തന്റെ മകൾക്ക് പ്രവേശനം നിഷേധിച്ചതും പൊലീസുകാരി തെറിവിളിച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
ബെംഗളൂരു ∙ കർണാടകയിൽ വനിതാ സബ് ഇൻസ്‌പെക്ടറെ ബിജെപി എംഎൽഎയുടെ മകൾ മർദിച്ചതായി പരാതി. കർണാടകയിലെ മണ്ഡ്യ ജില്ലയിലുള്ള ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിലാണ് സംഭവം. തുമകൂരു റൂറൽ മണ്ഡലത്തിലെ ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് ഉദ്യോഗസ്ഥയെ പരസ്യമായി മർദിച്ചത്. വിവാദത്തിനു പിന്നാലെ എംഎൽഎ പരസ്യമായി മാപ്പ് പറഞ്ഞു.
ഭീമ അമാവാസി ആഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് 12ന് രാത്രി 8.15 ഓടെയായിരുന്നു ക്ഷേത്ര സമുച്ചയത്തിനുള്ളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മണ്ഡ്യ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ സവിതാ പാട്ടീലിനാണ് മർദനമേറ്റത്. ദർശനത്തിനായി ക്ഷേത്രത്തിലെത്തിയ ഐശ്വര്യ, തനിക്ക് പ്രവേശനം അനുവദിക്കാൻ വൈകിയതിനെച്ചൊല്ലി പൊലീസുകാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കത്തിനിടയിൽ ഐശ്വര്യ വനിതാ ഉദ്യോഗസ്ഥയെ തെറിവിളിക്കുകയും മുഖത്തടിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
വനിതാ ഓഫിസറുടെ പരാതിയെ തുടർന്ന് ഐശ്വര്യയ്‌ക്കെതിരെ ക്യാതനഹള്ളി പൊലീസ് സ്റ്റേഷനിൽ എഫഐആർ റജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, ഇതുവരെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയോ നോട്ടിസ് അയക്കുകയോ ചെയ്തിട്ടില്ല. അതേസമയം, പൊലീസ് ഉദ്യോഗസ്ഥ തന്റെ മകളെ ചീത്തവിളിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് എംഎൽഎ സുരേഷ് ഗൗഡ ആരോപിച്ചു. ‘‘ഒരു സർക്കിൾ ഇൻസ്പെക്ടറെ ഉള്ളിലേക്ക് കടത്തിവിട്ടിട്ടും എന്റെ മകൾക്ക് പൊലീസ് പ്രവേശനം നിഷേധിച്ചു. മകൾ വീണ്ടും അഭ്യർഥിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥ മകളെ തെറിവിളിച്ചതായി അറിയാൻ കഴിഞ്ഞു. തുടർന്നാണ് വഴക്കുണ്ടായത്. മകൾ ഉദ്യോഗസ്ഥയെ അടിക്കുന്ന വിഡിയോ ഞാൻ കണ്ടിട്ടില്ല. എങ്കിലും ഈ സംഭവത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു, എനിക്ക് ഖേദമുണ്ട്’’ – സുരേഷ് ഗൗഡ പറഞ്ഞു.
















