തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.കെ.മുരളി എംഎൽഎ സ്പീക്കർക്ക് പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിൽ സഭയുടെ അന്തസ്സിനു നിരക്കാത്ത, ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതായി കാട്ടിയാണ് പരാതി നൽകിയത്.
പരാതി നൽകിയെന്നും തുടർ നടപടികൾ സഭയാണ് തീരുമാനിക്കേണ്ടതെന്നും വാമനപുരം എംഎൽഎയായ ഡി.കെ.മുരളി പറഞ്ഞു. തുടർച്ചയായി കേസുകളിൽ പ്രതിയാക്കപ്പെട്ടതിന്റെ പേരിൽ രാഹുലിനെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് നിയമസഭാ പ്രിവ്‌ലിജ് ആൻഡ് എത്തിക്സ് കമ്മിറ്റിയാണു ശുപാർശ ചെയ്യേണ്ടത്. നിയമസഭാംഗത്തെ അറസ്റ്റ് ചെയ്താൽ അക്കാര്യം സ്പീക്കറെ പൊലീസ് അറിയിക്കണമെന്നാണു ചട്ടം. ഇൗ റിപ്പോർട്ടിൻമേൽ അച്ചടക്കനടപടി ആവശ്യമാണോ എന്നു പരിശോധിക്കാൻ എത്തിക്സ് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎൽഎ സമർപ്പിക്കുന്ന പരാതിയിലും തുടർനടപടിയാകാം.
സിപിഎം പ്രതിനിധി മുരളി പെരുനെല്ലി അധ്യക്ഷനായ കമ്മിറ്റിയിൽ എം.വി.ഗോവിന്ദൻ, ടി.പി.രാമകൃഷ്ണൻ, കെ.കെ.ശൈലജ, എച്ച്.സലാം എന്നിവരാണു സിപിഎം അംഗങ്ങൾ. സിപിഐയിൽനിന്ന് പി.ബാലചന്ദ്രനും ജെഡിഎസ് അംഗമായി മാത്യു ടി.തോമസും. യുഡിഎഫിന് രണ്ടംഗങ്ങൾ–റോജി എം.ജോണും (കോൺഗ്രസ്) യു.എ.ലത്തീഫും (മുസ്‌ലിം ലീഗ്). കമ്മിറ്റി രാഹുലിനെ നീക്കണമെന്ന നിലപാട് സ്വീകരിക്കുകയും തീരുമാനം നിയമസഭ അംഗീകരിക്കുകയും ചെയ്താൽ സംസ്ഥാന നിയമസഭയിൽനിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയാകും രാഹുൽ മാങ്കൂട്ടത്തിൽ.
കമ്മിറ്റി പരാതിക്കാരിൽനിന്ന് തെളിവെടുപ്പ് നടത്തി ശുപാർശയടക്കം നൽകുന്ന റിപ്പോർട്ട് സഭയിൽ വയ്ക്കും. തുടർന്ന് റിപ്പോർട്ടിലെ നിർദേശം പ്രമേയമായി മുഖ്യമന്ത്രി സഭയിൽ കൊണ്ടുവരണം. പ്രമേയത്തിൽ താക്കീതോ സസ്പെൻഷനോ പുറത്താക്കലോ ശുപാർശയായി വരാം. ഇതു നിയമസഭ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും. എംഎൽഎ സ്ഥാനത്തിനുനിന്നു പുറത്താക്കിയാലും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു തടസ്സമില്ല. ഈ മാസം 20നാണ് നിയമസഭാ സമ്മേളനം തുടങ്ങുക.
















