വിജയ് നായകനായ ജനനായകന്‍ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് നൽകിയ ഹർജിയാണ് തള്ളിയത്. സിനിമയ്ക്ക് ഉടനടി സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജനുവരി 20ന് വിഷയത്തിൽ തീരുമാനം എടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
അതിവേഗതയിലാണ് നിർമാതാക്കള്‍ കോടതിയെ സമീപിച്ചതെന്നും സെന്‍സര്‍ ബോര്‍ഡിന് മറുപടി നൽകാൻ മതിയായ സമയം നല്‍കിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സിനിമയുടെ റിലീസ് വൈകിയാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു നിർമാതാക്കളുടെ മറുപടി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സെൻസർ സർട്ടിഫിക്കേഷൻ പ്രശ്നം കാരണം സിനിമയുടെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ജനുവരി ഒൻപതിന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമ ഇനി എന്ന് തിയേറ്ററുകളിലേക്ക് എത്തും എന്ന കാര്യത്തിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം നിർണായകമാകും.
















