ശിവാജി ഗണേശനെ ആദരിക്കുന്ന ചടങ്ങിനിടെ സർക്കാരിനെതിരേ സംസാരിച്ചതിന് ആൾക്കൂട്ടാതിക്രമം നേരിട്ട പഴയകാല അനുഭവം പറഞ്ഞ് രജനികാന്ത്. ചടങ്ങിൽ നന്ദി പറയുന്നതിനിടെ രജനി പറഞ്ഞ വാക്കുകളാണ് പ്രകോപനത്തിന് കാരണമായത്. എല്ലാം നോക്കിൽക്കുക മാത്രമാണ് പോലീസ് ചെയ്തത്. അന്ന് ആക്രമത്തിൽ നിന്ന് തന്നെ രക്ഷിച്ചത് ഭാഗ്യരാജാണെന്നും രജനി പറഞ്ഞു.
ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജിനെ ആദരിക്കുന്ന ചടങ്ങിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ1995-ൽ നടന്ന സംഭവമാണ് രജനി ഓർത്തെടുത്തത്. ‘ശിവാജി ഗണേശന് ഷെവലിയർ കിട്ടിയത് ആദരിക്കാൻ ചടങ്ങ് സംഘടിപ്പിച്ചു. സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും ഒരുപാട് പേർ അന്ന് ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി ജയലളിതയായിരുന്നു ചടങ്ങിൽ മുഖ്യാതിഥി. ചടങ്ങിന്റെ അവസാനം നന്ദി പറഞ്ഞത് ഞാനായിരുന്നു. ജയലളിതയെ കണ്ട ആവേശത്തിൽ ഞാൻ കുറച്ചധികം സംസാരിച്ചു. ദേഷ്യത്തിന് ആയുസ്സ് കുറവാണ്. പക്ഷെ ദേഷ്യത്തിൽ പറയുന്ന വാക്കുകൾക്ക് ആയുസ്സ് കൂടുതലായിരിക്കും. സംസാരിച്ചത് ജയലളിതയെ വല്ലാതെ ബാധിച്ചു.
അത് കഴിഞ്ഞ് ഓപ്പൺ ജീപ്പിൽ കയറി എല്ലാവരേയും അഭിവാദ്യം ചെയ്യണമെന്ന് പറഞ്ഞ് ഒന്നുരണ്ടുപേർ വന്നു. പോകേണ്ടെന്ന് ചിലർ പറഞ്ഞെങ്കിലും ഞാൻ ജീപ്പിൽ കയറി. ഗ്രൗണ്ട് ജീപ്പ് വഴി ഒന്ന് കറക്കി. അതിനിടയിൽ എന്റെ തലയിലും പുറത്തുമെല്ലാം ആളുകൾ തല്ലി. കൂട്ടത്തിൽ തെറിയും. പോലീസ് ഉദ്യോഗസ്ഥർ ഇതെല്ലാം കണ്ടുനിൽക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെയാണ് സംസാരിച്ചത്. എന്നെ സഹായിച്ച് ജോലി കളയേണ്ടെന്ന പേടിയായിരിക്കും അവർക്ക്. വാഹനം അതിലേയും ഇതിലേയും പോകുകയാണ്.
അതിനിടയിൽ, ഞാൻ നോക്കുമ്പോളഅ ഭാഗ്യരാജ് ഓടിവരുന്നു. അദ്ദേഹം പോലീസ് ഉദ്യോഗസ്ഥനോട് ദേഷ്യപ്പെട്ടു. ഒരു കലാകാരനോട് ചെയ്യുന്നത് കണ്ടിട്ടും ഇടപെടാതെ നോക്കി നിൽക്കുകയാണോ എന്ന് ചോദിച്ചു. പോലീസ് ജീപ്പിൽ കയറ്റി എന്നെ വീട്ടിലാക്കാനും പറഞ്ഞു. മറിച്ചാണെങ്കിൽ, വിഷയം മാധ്യമങ്ങളെ അറിയിക്കുമെന്നും ഭാഗ്യരാജ് പറഞ്ഞു. ഒടുവിൽ, അദ്ദേഹം തന്നെ വേറൊരു വാഹനത്തിൽ എന്നെ കയറ്റിവിട്ടു. വീട്ടിൽ ചെന്നയുടനെ ഫോൺ ചെയ്യണമെന്ന് പറഞ്ഞു. അങ്ങിനെയാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’, രജനികാന്ത് പറഞ്ഞു.
















