ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ക്രിമനൽ എന്ന് വിശേഷിപ്പിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. രാജ്യത്തുണ്ടായ ആയിരക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദികൾ പ്രതിഷേധക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിലാണ് പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി ഖമനയി അറിയിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആദ്യമായാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇറാനിലെ കലാപത്തിൽ യുഎസ് പ്രസിഡന്റ് നേരിട്ട് പ്രസ്താവനകൾ നടത്തിയതായി ഖമനയി പറഞ്ഞു. രാജ്യദ്രോഹികളെ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു. പ്രക്ഷോഭകാരികളെ സൈനികമായി പിന്തുണയ്ക്കുന്നു എന്ന് ട്രംപ് പറഞ്ഞു. ഇറാനുമേൽ സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി എന്ന നിലയിൽ യുഎസ് പ്രസിഡന്റിനെ ഒരു ക്രിമിനലായി കണക്കാക്കുന്നതായും ഖമനയി പറഞ്ഞു.
പ്രതിഷേധക്കാർ അമേരിക്കയുടെ കാലാൾപ്പടയാണ് എന്ന് ഖമനയി വിശേഷിപ്പിച്ചു. പ്രക്ഷോഭകർ പള്ളികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്റർനെറ്റ് വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ ഇറാനിൽ തുടരുകയാണ്. രണ്ടാഴ്ച നീണ്ട പ്രക്ഷോഭത്തിൽ 2677 പേർ കൊല്ലപ്പെട്ടെന്നാണ് യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (ഹ്രന) റിപ്പോർട്ട്. ഇറാനിൽ സൈനികനടപടി തൽക്കാലം വേണ്ടെന്നാണ് യുഎസ് തീരുമാനം. ഗൾഫ് രാജ്യങ്ങളുടെ ഇടപെടലാണ് യുഎസിനെ ഇതിനു പ്രേരിപ്പിച്ചത്.
















