സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂമി തർക്കങ്ങളിലൊന്നായ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ പാലാ സബ് കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 2263 ഏക്കർ ഭൂമിയുടെ വിധി നിർണ്ണയിക്കുന്നതിൽ ഈ വിധി ഏറെ നിർണ്ണായകമാണ്.
അയന ചാരിറ്റബിൾ ട്രസ്റ്റ് (മുൻപ് ഗോസ്പൽ ഫോർ ഏഷ്യ), ഹാരിസൺസ് മലയാളം ലിമിറ്റഡ്, ഡോ. സിനി പുന്നൂസ്, അന്തരിച്ച ബിഷപ്പ് കെ.പി. യോഹന്നാൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് സർക്കാർ കോടതിയെ സമീപിച്ചത്.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഭൂമി തിരിച്ചുപിടിക്കാനാണ് സർക്കാർ നിയമപോരാട്ടം നടത്തുന്നത്. 1910-ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ ഭൂമി ‘പണ്ടാരവകപ്പാട്ടം’ (സർക്കാർ വക പാട്ടം) വിഭാഗത്തിൽപ്പെട്ടതാണെന്ന് സർക്കാർ വാദിക്കുന്നു.
ഉടമസ്ഥാവകാശം നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന രേഖ സെറ്റിൽമെന്റ് രജിസ്റ്റർ ആണെന്ന് മുൻപ് ഹൈക്കോടതി ഉൾപ്പെടെയുള്ള ഉന്നത കോടതികൾ വ്യക്തമാക്കിയിട്ടുള്ള കാര്യം സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. 1947-ൽ ഹാരിസൺസ് ഹാജരാക്കിയ ആധാരങ്ങളിലും ഇത് പണ്ടാരവക ഭൂമിയാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അതിനാൽ ഇതിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സർക്കാരിനാണെന്നുമാണ് വാദം.
2005-ൽ ഹാരിസൺസ് മലയാളം ലിമിറ്റഡിൽ നിന്നാണ് ബിഷപ്പ് കെ.പി. യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് ഈ ഭൂമി വാങ്ങിയത്. 2005-ന് മുൻപ് ഈ ഭൂമി ഒരു സ്വകാര്യ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലായിരുന്നു എന്നതിന് യാതൊരു രേഖയുമില്ലെന്ന് സർക്കാർ വാദിക്കുന്നു.
എന്നാൽ ഹാരിസൺസ് നൽകിയ ആധാരങ്ങളുടെയും ദീർഘകാലമായുള്ള കൈവശാവകാശത്തിന്റെയും അടിസ്ഥാനത്തിലാണ് തങ്ങൾ ഭൂമി വാങ്ങിയതെന്നാണ് ട്രസ്റ്റിന്റെ നിലപാട്.
ശബരിമല വിമാനത്താവള നിർമ്മാണത്തിനായി ഈ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കോടതി വിധി അനുകൂലമായാൽ ഭൂമിക്ക് നഷ്ടപരിഹാരം നൽകാതെ തന്നെ സർക്കാരിന് ഏറ്റെടുക്കാൻ സാധിക്കും. മറിച്ച് ട്രസ്റ്റിന് അനുകൂലമായാൽ ഭൂമി ഏറ്റെടുക്കുന്നതിന് വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരും.
















