ഓരോ വർഷവും ഓരോ രാജ്യങ്ങളുടെയും പാസ്‌പോർട്ടുകളുടെ റാങ്കിംഗ് പുറത്ത് വരാറുണ്ട്. ഹെൻലി പാസ്‌പോർട്ട് സൂചികയാണ് ഈ റാങ്കിംഗ് നടത്തുക. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സൂചിക ഈ വർഷത്തെ റാങ്കിംഗിൽ ഇന്ത്യയെ പോലെയുള്ള ചില രാജ്യങ്ങൾ മുന്നേറ്റമുണ്ടാക്കിയപ്പോൾ മറ്റ് ചില രാജ്യങ്ങളുടെ പാസ്പോർട്ടുകൾ ഏറ്റവും ദുർബല വിഭാഗത്തിൽ തുടരുകയാണ്. അത്തരത്തിൽ 2026ലെ ഏറ്റവും ദുർബലമായ പത്ത് പോസ്പോർട്ടുകൾ ഏതൊക്കെ രാജ്യങ്ങളുടേതാണെന്ന് നമുക്ക് നോക്കാം.
1ഉത്തര കൊറിയ
2പലസ്തീൻ പ്രദേശം
3ബംഗ്ലാദേശ്
4നേപ്പാൾ
5സൊമാലിയ
6പാകിസ്താൻ
7യെമൻ
8ഇറാഖ്
9സിറിയ
10അഫ്ഗാനിസ്ഥാൻ
ഹെൻലി പാസ്‌പോർട്ട് സൂചികയിലെ ഒരു റാങ്ക് ഒന്നിലധികം രാജ്യങ്ങൾക്ക് പങ്കിടാനാകും. അതനുസരിച്ച്, ഏറ്റവും ദുർബലമായ പാസ്‌പോർട്ടുകളുള്ള രാജ്യങ്ങളുടെ വിശദമായ പട്ടിക ഇതാ:
91-ാമത്: ദക്ഷിണ സുഡാൻ, സുഡാൻ (വിസ രഹിത പ്രവേശനം: 41 രാജ്യങ്ങൾ)
92-ാമത്: ഇറാൻ (വിസ രഹിത പ്രവേശനം: 40 രാജ്യങ്ങൾ)
93-ാമത്: ലിബിയ, ശ്രീലങ്ക (വിസ രഹിത പ്രവേശനം: 39 രാജ്യങ്ങൾ)
94-ാമത്: എരിട്രിയ, ഉത്തര കൊറിയ, പലസ്തീൻ പ്രദേശം (വിസ രഹിത പ്രവേശനം: 38 രാജ്യങ്ങൾ)
95-ാമത്: ബംഗ്ലാദേശ് (വിസ രഹിത പ്രവേശനം: 37 രാജ്യങ്ങൾ)
96-ാമത്: നേപ്പാൾ (വിസ രഹിത പ്രവേശനം: 35 രാജ്യങ്ങൾ)
97-ാമത്: സൊമാലിയ (വിസ രഹിത പ്രവേശനം: 33 രാജ്യങ്ങൾ)
98-ാമത്: പാകിസ്താൻ, യെമൻ (വിസ രഹിത പ്രവേശനം: 31 രാജ്യങ്ങൾ)
99-ാമത് ഇറാഖ് (വിസ രഹിത പ്രവേശനം: 29 രാജ്യങ്ങൾ)
100-ാമത്: സിറിയ (വിസ രഹിത പ്രവേശനം: 26 രാജ്യങ്ങൾ)
101-ാമത്: അഫ്ഗാനിസ്ഥാൻ (വിസ രഹിത പ്രവേശനം: 24 രാജ്യങ്ങൾ)
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സംബന്ധമായ ഘടകങ്ങൾ പാസ്‌പോർട്ടുകളുടെ മോശം റാങ്കിംഗിനെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. ആഭ്യന്തര സംഘർഷങ്ങൾ, ദുർബലമായ ഭരണം എന്നിവ നിലനിൽക്കുന്ന രാജ്യങ്ങളോട് പലപ്പോഴും ആഗോളതലത്തിൽ ഒരു വിശ്വാസക്കുറവ് പ്രകടമാകാറുണ്ട്. പരിമിതമായ നയതന്ത്ര ഇടപെടലുകൾ, പരസ്പര വിസ കരാറുകളുടെ അഭാവം എന്നിവയും ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. അനധികൃത കുടിയേറ്റം, അഭയം തേടുന്നവരുടെ എണ്ണത്തിലെ വർധന എന്നിവ മറ്റ് രാജ്യങ്ങളെ കർശനമായ പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രേരിപ്പിക്കും. സാമ്പത്തിക അസ്ഥിരത ഈ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യും.
















