സ്ക്രീനിലെ തിളക്കമുള്ള കാഴ്ചകൾക്കും സോഷ്യൽ മീഡിയയിലെ ‘നന്മ’ നിറഞ്ഞ പോസ്റ്റുകൾക്കും അപ്പുറം ഭയാനകമായ ഒരു ഇരുട്ടുണ്ടെന്ന് നാം പലപ്പോഴും മറന്നുപോകുന്നു. ഇന്ന് പലർക്കും ജീവിതം എന്നത് ഫേസ്ബുക്കിലെ ലൈക്കുകളും ഇൻസ്റ്റഗ്രാമിലെ റീലുകളുമാണ്. കാണുന്നതെല്ലാം സത്യമെന്ന് വിശ്വസിച്ച്, ഡിജിറ്റൽ ലോകത്തെ ആർക്കും തിരിച്ചറിയാനാവാത്ത മുഖംമൂടികളെ പ്രണയിക്കുന്നവർ നമുക്കിടയിൽ വർദ്ധിച്ചുവരുന്നു.
അത്തരത്തിൽ താൻ ആരാധിച്ച ഒരാളുടെ യഥാർത്ഥ മുഖം തിരിച്ചറിയുമ്പോഴേക്കും ജീവിതം ഹോമിക്കപ്പെട്ടുപോയ ഭുവനേശ്വരി എന്ന പെൺകുട്ടിയുടെ കണ്ണീർക്കഥയാണിത്. വിശ്വാസത്തിന്റെ നെഞ്ചിൽ ചതിയുടെ കൂർത്ത കത്തി കുത്തിയിറക്കിയ ക്രൂരമായ ഒരു കൊലപാതകത്തിന്റെ കഥ.
2021 ജൂൺ 23-ന് തിരുപ്പതിയിലെ ഗവൺമെന്റ് ആശുപത്രിക്ക് പിന്നിൽ നിന്നുയർന്ന കറുത്ത പുക ഉയർന്നു. അതിൽ എന്തോ നിഗൂഢത മനസിലാക്കിയ ആളുകൾ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ കണ്ടത് കത്തിയെരിഞ്ഞ നിലയിലുള്ള ഒരു കൂറ്റൻ സ്യൂട്ട്കേസാണ്.
ആ ചാരത്തിനുള്ളിൽ ഒരു സ്ത്രീയുടെ അസ്ഥികളും കുറച്ച് മുടിയിഴകളും മാത്രം ബാക്കിയായിരുന്നു. ഫോറൻസിക് പരിശോധനയിൽ അത് 25-നും 30-നും ഇടയിൽ പ്രായമുള്ള ഒരു യുവതിയുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ ആ ചാരക്കൂനയ്ക്ക് പറയാനുള്ളത് ആരെയും നടുക്കുന്ന ചതിയുടെ കഥയാണെന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ല.
മരിച്ചത് ആരാണെന്നതിൽ തെളിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. അന്വേഷണം വഴിമുട്ടി നിൽക്കുമ്പോഴാണ് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു വിവരം ലഭിക്കുന്നത്. തന്റെ അച്ഛന്റെ സഹോദരന്റെ മകളായ ഭുവനേശ്വരിയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ ഒരു യുവതിയായിരുന്നു ആ വഴിത്തിരിവ്.
ഹൈദരാബാദിലെ പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന, മിടുക്കിയായ പ്രൊഫഷണലായിരുന്നു ഭുവനേശ്വരി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അവൾ. 2018-ൽ കടപ്പയിൽ നടന്ന ഒരു സമരത്തിൽ ജനങ്ങൾക്കായി നിലകൊണ്ട ശ്രീകാന്ത് എന്ന യുവാവിനെ ആദരവോടെയാണ് നോക്കിക്കണ്ടത്. പക്ഷെ അത് അവളുടെ ജീവിതം മാറിമറിയുവാനുള്ളതാണെന്ന് അവൾ ഒരിക്കലും കരുതിയില്ല.
ശ്രീകാന്തിന്റെ സോഷ്യൽ മീഡിയയിലെ സാമൂഹിക പ്രവർത്തനങ്ങളും നിസ്വാർത്ഥമായ പെരുമാറ്റവും ഭുവനേശ്വരിയെ വല്ലാതെ ആകർഷിച്ചു. എല്ലാവരെയും സഹായിക്കുന്ന ഇപ്പോഴും ചിരിച്ചു കാണുന്ന ആർക്ക് സഹായം വേണമാക്കിലും ഓടി എത്താൻ സാധിക്കുന്ന ഒരു ചെറുപ്പക്കാരൻ. അവൾ ശ്രീകാന്ത് എന്ന ആ ചെറുപ്പക്കാരനെ വളരെയധികം ആരാധിക്കാൻ തുടങി.
അങ്ങനെ ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്കും, 2019-ൽ വീട്ടുകാരുടെ കടുത്ത എതിർപ്പുകൾ മറികടന്നുള്ള വിവാഹത്തിലേക്കും നയിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അവർക്ക് കാവ്യശ്രീ എന്ന മകൾ ജനിച്ചു. പുറമെക്ക് സന്തോഷകരമെന്ന് തോന്നിച്ച ആ കുടുംബജീവിതത്തിന് മേൽ കോവിഡ് കാലം കരിനിഴൽ വീഴ്ത്തി.
ലോക്ക്ഡൗൺ കാലത്ത് ജോലിയും വരുമാനവുമില്ലാതെ ശ്രീകാന്ത് വീട്ടിലിരിക്കാൻ തുടങ്ങിയതോടെയാണ് ഭുവനേശ്വരി ഭയാനകമായ ആ സത്യങ്ങൾ തിരിച്ചറിഞ്ഞത്. താൻ ആരാധിച്ചിരുന്ന ശ്രീകാന്ത് ഒരു നന്മയുള്ള സാമൂഹിക പ്രവർത്തകനല്ല, മറിച്ച് ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ഒരു കൊടും ചതിയനാണെന്ന് അവൾ ഞെട്ടലോടെ മനസ്സിലാക്കി. സോഷ്യൽ മീഡിയയിൽ അയാൾ കെട്ടിപ്പൊക്കിയ ഇമേജ് വെറും മുഖംമൂടി മാത്രമായിരുന്നു. തനിക്ക് പറ്റിയ തെറ്റോർത്ത് അവൾ നീറിപ്പുകഞ്ഞു.
ശ്രീകാന്തിന്റെ ചതികളെ അവൾ എതിർക്കാൻ തുടങ്ങിയതോടെ വീട്ടിൽ വഴക്കുകൾ പതിവായി. അയാൾ അവളെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. എങ്കിലും താൻ സ്വയം തിരഞ്ഞെടുത്ത ജീവിതമായതിനാൽ ഭുവനേശ്വരി തന്റെ വേദനകൾ മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ചു. അവരെ വിളിക്കുമ്പോൾ താൻ അതീവ സന്തോഷവതിയാണെന്ന് അവൾ കള്ളം പറഞ്ഞു.
എന്നാൽ ജൂൺ എട്ടിന് ഭുവനേശ്വരിയുടെ ഫോൺ എന്നെന്നേക്കുമായി നിലച്ചു. മാതാപിതാക്കൾ നിരന്തരം ആ ഫോണിലേക്ക് വിളിക്കാൻ തുടങി. എന്നാൽ മകളെ കിട്ടാതെ വിഷമിച്ച അച്ഛൻ ശ്രീകാന്തിനെ വിളിച്ചപ്പോൾ, അവൾക്ക് കോവിഡ് ബാധിച്ചെന്നും ആശുപത്രിയിലാണെന്നും അയാൾ കള്ളം പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് അയാൾ ആ മരണം സ്ഥിരീകരിച്ചു: “ഭുവനേശ്വരി മരിച്ചുപോയി, കോവിഡ് ആയതുകൊണ്ട് ആശുപത്രി അധികൃതർ മൃതദേഹം അവിടെ തന്നെ ദഹിപ്പിച്ചു.”
എന്നാൽ, ഭുവനേശ്വരിയുടെ സഹോദരിക്ക് ശ്രീകാന്തിന്റെ വാക്കുകളിൽ സംശയം തോന്നി. അവൾ ആശുപത്രികളിൽ നേരിട്ട് അന്വേഷിച്ചു. ഭുവനേശ്വരി എന്ന പേരിൽ ആരും അവിടെ ചികിത്സ തേടിയിരുന്നില്ലെന്ന് അറിഞ്ഞതോടെ സത്യം പുറത്തുവന്നു. പോലീസ് ശ്രീകാന്തിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ജൂൺ 21-ന് ഒരു വലിയ ചുവന്ന സ്യൂട്ട്കേസുമായി ശ്രീകാന്ത് ഫ്ലാറ്റിലേക്ക് പോകുന്നതും, പിന്നീട് അതേ പെട്ടിയുമായി തന്റെ പിഞ്ചുകുഞ്ഞിനെയും കയ്യിലെടുത്ത് പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ ആ ക്രൂരമനസ്സാക്ഷി സത്യം വെളിപ്പെടുത്തി. ജൂൺ 21-ന് നടന്ന വഴക്കിനിടയിൽ ശ്രീകാന്ത് നടത്തിയ മർദ്ദനത്തിൽ ഭുവനേശ്വരിയുടെ തല ചുവരിലിടിച്ചു. സ്വന്തം മകളുടെ മുന്നിൽ വെച്ച് അവൾ മരണത്തിന് കീഴടങ്ങി. ഭയന്നുപോയ ശ്രീകാന്ത് ആ വലിയ സ്യൂട്ട്കേസിനുള്ളിൽ അവളുടെ ശരീരം ഒളിപ്പിച്ചു. ഒരു ടാക്സിക്കാരന്റെ സഹായത്തോടെ അത് ആശുപത്രിക്ക് പുറകിൽ എത്തിക്കുകയും തെളിവ് നശിപ്പിക്കാനായി ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്തു.
പുറംലോകത്തിന് മുന്നിൽ നന്മയുടെ വെളിച്ചമായി നടന്നിരുന്ന ഒരാൾ സ്വന്തം പ്രിയപ്പെട്ടവളെ സ്യൂട്ട്കേസിലാക്കി കത്തിച്ചു കളഞ്ഞ വാർത്ത ചിറ്റൂരിനെ നടുക്കി. സോഷ്യൽ മീഡിയയിലെ തിളക്കമുള്ള കാഴ്ചകൾക്കപ്പുറം ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് വലിയൊരു പാഠം ബാക്കിവെച്ചാണ് ഭുവനേശ്വരി യാത്രയായത്.
















